വാഹനം വിറ്റിട്ടും ഉടമയുടെ പേര് മാറ്റിയില്ല, തലവേദനയായി ഇ-ചെലാന്‍; പരിഹാരമുണ്ട്

വെബ് ഡെസ്ക്

വാഹനം വിറ്റിട്ടും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ പേര് മാറാതെയിരിക്കുന്ന സാഹചര്യം ചിലർക്കെങ്കിലും പുലിവാലാകാറുണ്ട്. അതുമൂലം ട്രാഫിക് നിയമലംഘനങ്ങളുടെ പേരിലുള്ള ഇ-ചെലാനുകൾ വാഹനത്തിന്റെ നേരത്തെയുള്ള ഉടമയുടെ പേരില്‍ വരുന്ന പ്രശ്‌നവുമുണ്ടാകാറുണ്ട്.

വാഹനം വാങ്ങിയവരെ അറിയാമെങ്കില്‍ അവരോട് തന്നെ ഉടമസ്ഥാവകാശം മാറ്റാന്‍ സഹകരിക്കാന്‍ ആവശ്യപ്പെടാം. സഹകരിക്കുന്നവര്‍ അല്ലെങ്കില്‍ നിയമപരമായി പരിഹാരം തേടാം

പേര് മാറ്റുന്നതിന് വാഹനം വാങ്ങുന്നവര്‍ തയാറാകുന്നില്ലെങ്കില്‍ പോലീസില്‍ പരാതിപ്പെടുക. തുടര്‍ന്ന് വക്കീല്‍ നോട്ടിസ് അയയ്ക്കുക

ശേഷം ആര്‍ ടി ഓഫീസിനെ സമീപിച്ച് വണ്ടി ബ്ലാക്ക് ലിസ്റ്റ് ചെയ്ത് കേസുമായി മുന്നോട്ടുപോകുക

ഇനി വാഹനം വാങ്ങിയവരെ അറിയില്ലെങ്കിലും ഇ-ചെലാന്‍ കാരണമുള്ള ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കാം

ഇ-ചെലാന്‍ ഒരു ഉദ്യോഗസ്ഥന്‍ നേരിട്ട് വണ്ടി നിര്‍ത്തിച്ച് എഴുതിയതാണെങ്കില്‍ ഓടിച്ച ആളുടെ ഫോണ്‍ നമ്പര്‍ ആ ചെലാനില്‍ തന്നെ ഉണ്ടാകും. അതുവഴി നിലവില്‍ വാഹനം കൈവശം വച്ചിരിക്കുന്ന വ്യക്തിയെ ബന്ധപ്പെടാം

ആര്‍ടിഒ ഓഫീസുമായി ബന്ധപ്പെട്ട് വാഹനം വാങ്ങിയ വ്യക്തി ഇന്‍ഷുറന്‍സ് പുതുക്കുകയോ, പുക സര്‍ട്ടിഫിക്കറ്റ് എടുക്കുകയോ ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കുക. അവിടെനിന്ന് ആ വ്യക്തിയുടെ ഫോണ്‍ നമ്പര്‍ വാങ്ങാം

പോലീസ് സ്റ്റേഷനില്‍ ഒരു പരാതി കൊടുക്കുക. ഈ വിവരം ആര്‍ടിഒ ഓഫീസില്‍ അറിയിച്ച് വാഹനം ബ്ലാക്ക് ലിസ്റ്റ് ചെയ്യുക

പരിവാഹന്‍ സൈറ്റില്‍ വാഹനം വിറ്റയാളുടെ ഫോണ്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യുക

അധികാരപ്പെട്ട വാഹന പരിശോധകന്‍ ആ വാഹനം പരിശോധിക്കുന്നുവെങ്കില്‍ ബ്ലാക്ക് ലിസ്റ്റ് കണ്ട് അതില്‍ പറഞ്ഞ നമ്പറില്‍നിന്ന് വാഹനം വിറ്റയാളെ വിളിക്കുന്നതായിരിക്കും

ഇത്തരം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ വാഹനം വില്‍ക്കുമ്പോള്‍ തന്നെ വില്‍ക്കുന്ന അഥവാ വാങ്ങുന്ന ആളുടെ ഏരിയയിലെ ആര്‍ ടി ഓഫീസില്‍ ഓണ്‍ലൈനായി ഉടമസ്ഥാവകാശം മാറ്റാന്‍ അപേക്ഷിക്കുക. രേഖകള്‍ അവിടെ ഏല്‍പ്പിക്കുക