കാനിൽ ചരിത്രമെഴുതി 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്': ഗ്രാന്‍ഡ് പ്രി പുരസ്‌കാരം

എന്റർടെയ്ൻമെന്റ് ഡെസ്ക്

കാന്‍സ് ചലച്ചിത്രമേളയില്‍ ചരിത്രം കുറിച്ച് പായല്‍ കപാഡിയയുടെ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്.

കാനിൽ ഗ്രാന്‍ഡ് പ്രി ജൂറി പുരസ്‌കാരം ലഭിക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമായി

30 വര്‍ഷത്തിനുശേഷം കാന്‍ ചലച്ചിത്രോത്സവത്തിലെ മത്സരവിഭാഗത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ സിനിമയെന്ന പ്രത്യേകതയും 'ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റി'നുണ്ട്.

'പാം ദിയോര്‍' വിഭാഗത്തില്‍ ആണ് ചിത്രം പ്രദർശിപ്പിച്ചത്. കാനിലെ പ്രദർശനം കഴിഞ്ഞയുടനെ അന്താരാഷ്ട്ര മാധ്യമങ്ങൾ വലിയ തോതിൽ ചിത്രത്തെ ഏറ്റെടുത്തിരുന്നു.

കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം, ഹൃധു ഹാറൂണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മുംബൈയിലെത്തുന്ന രണ്ട് മലയാളി നഴ്‌സുമാരുടെ കഥ പറയുന്ന ചിത്രത്തിൽ കഥാപാത്രങ്ങൾ എഴുപത് ശതമാനം മലയാളം മാത്രമാണ് സംസാരിക്കുന്നത്

കാനില്‍ എത്തിയ 'ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്'ന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. എട്ട് മിനിറ്റ് നീണ്ട് നിന്ന കൈയടികള്‍ക്കൊപ്പമുള്ള കനിയുടെയും ദിവ്യ പ്രഭയുടെയും എന്‍ട്രി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

പലസ്തീന്‍ ജനതയ്ക്ക് പിന്തുണയുമായി പാതിമുറിച്ച തണ്ണിമത്തന്റെ ആകൃതിയിലുള്ള വാനിറ്റി ബാഗുമായിട്ടായിരുന്നു കനി കുസൃതി കാന്‍സ് വേദിയുടെ റെഡ് കാര്‍പ്പെറ്റില്‍ എത്തിയത്.