മെക്‌സിക്കോയിലും ഇറ്റലിയിലും അഗ്നിപർവത സ്ഫോടനം; വിമാന സർവീസുകൾ നിർത്തിവച്ചു

വെബ് ഡെസ്ക്

മെക്‌സിക്കോയിലെ പോപ്പോകാറ്റെപെറ്റ്‌ലിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചു. മെക്സിക്കോ സിറ്റി വിമാനത്താവളത്തിന്റെ സർവീസ് താത്കാലികമായി നിർത്തിവച്ചു

ആകാശത്തേക്ക് പുകയും ചാരവും ഉയർന്നതിനെത്തുടർന്നാണ് അധികൃതർ ജാ​ഗ്രതാ നിർദേശം നൽകിയത്.

മധ്യ മെക്സിക്കോയിൽ സ്ഥിതിചെയ്യുന്ന അഗ്നിപർവതം ലോകത്തിലെ ഏറ്റവും അപകടകരമായ ഒന്നാണ്. 100 കിലോമീറ്റർ ചുറ്റളവിലായി ഏകദേശം 25 ദശലക്ഷം ആളുകളാണ് ഇവിടെ താമസിക്കുന്നത്

മധ്യ സംസ്ഥാനങ്ങളായ മൊറേലോസ്, മെക്സിക്കോ, പ്യൂബ്ല എന്നിവയുടെ അതിർത്തിയിലാണ് പോപ്പോകാറ്റെപെറ്റ് സ്ഥിതി ചെയ്യുന്നത്

മെക്‌സിക്കോയുടെ ദേശീയ ദുരന്തനിവാരണ കേന്ദ്രം നൽകിയ മുന്നറിയിപ്പ് പ്രകാരം യെല്ലോ അലർട്ട് അർത്ഥമാക്കുന്നത് ജാഗ്രത തുടരാനും പലായനത്തിന് തയാറാകാനുമാണ്. വലിയ അളവിൽ മാഗ്മ രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ

അടുത്ത ഘട്ടം, റെഡ് അലർട്ടാണ്. നിർബന്ധിത ഒഴിപ്പിക്കലുകൾക്ക് കാരണമാകുന്ന ഘട്ടമാണിത്. ജാ​ഗ്രതാ നിർദേശത്തെത്തുടർന്ന് ഗർത്തത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ ഇതിനകം നിരവധി ഷെൽട്ടറുകൾ തുറന്നിട്ടുണ്ട്

1994 മുതലാണ് പോപ്പോകാറ്റെപെറ്റൽ അ​ഗ്നിപർവത സ്ഫോടനം സജീവമാകാൻ തുടങ്ങിയത്

ഇറ്റലിയിലെ മൗണ്ട് എറ്റ്നയിലും അഗ്നിപർവതം പൊട്ടിത്തെറിച്ചു. മെഡിറ്ററേനിയൻ ദ്വീപിന് മുകളിൽ ലാവയും ചാരവും ഉയർന്നു. നഗരത്തിലെ കാറുകൾ ഇരുണ്ട പൊടിപടലത്തിൽ മൂടിയിരുന്നു

സുരക്ഷാ സാഹചര്യങ്ങൾ ഉറപ്പാക്കുന്നതുവരെ കിഴക്കൻ സിസിലിയൻ നഗരമായ കാറ്റാനിയയിലേക്കുള്ള വിമാനസർവീസുകൾ നിർത്തിവച്ചു. മൗണ്ട് എറ്റ്നയിൽനിന്ന് റൺവേയിലേക്ക് ചാരം ഉയർന്നതിനെത്തുടർന്നാണ് സർവീസ് നിർത്തിയത്

10,925 അടി ഉയരമുള്ള അഗ്നിപർവതം വർഷത്തിൽ നിരവധി തവണ പൊട്ടിത്തെറിക്കാറുണ്ട്. 1992ലായിരുന്നു അവസാനത്തെ വലിയ സ്ഫോടനം