ഡിസ്നിയിലും പിരിച്ചുവിടൽ; 7000 പേർക്ക് ജോലി നഷ്ടമാകും

ഡിസ്നിയിലും പിരിച്ചുവിടൽ; 7000 പേർക്ക് ജോലി നഷ്ടമാകും

45,000 കോടി രൂപ ചെലവ് ചുരുക്കാനും ബിസിനസ്സ് ലാഭകരമാക്കുന്നതിന്റെയും ഭാഗമായി ജീവനക്കാരെ പിരിച്ചുവിടുമെന്ന് കമ്പനി ഫെബ്രുവരിയിൽ പ്രഖ്യാപിച്ചിരുന്നു

ആമസോൺ, ട്വിറ്റർ, മൈക്രോസോഫ്റ്റ് തുടങ്ങിയ ടെക് ഭീമന്മാരുടെ പാത പിന്തുടർന്ന് കൂട്ട പിരിച്ചുവിടലിനൊരുങ്ങി ഡിസ്നിയും. 7000 ജീവനക്കാരെ പിരിച്ചുവിടാനാണ് വാൾട്ട് ഡിസ്നി കമ്പനിയുടെ തീരുമാനം. ചെലവ് ചുരുക്കാനും ബിസിനസ്സിൽ വർധനയുണ്ടാക്കാനുമാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് ചീഫ് എക്സിക്യൂട്ടീവ് ബോബ് ഇഗർ ജീവനക്കാർക്ക് അയച്ച കത്തിൽ പറയുന്നു. നിലവിൽ ഏകദേശം 1,90,000 ജീവനക്കാരാണ് ഡിസ്നിയിലുള്ളത്.

45,000 കോടി രൂപ ചെലവ് ചുരുക്കാനും ബിസിനസ്സ് ലാഭകരമാക്കുന്നതിന്റെയും ഭാഗമായി ജീവനക്കാരെ പിരിച്ചുവിടുമെന്ന് കമ്പനി ഫെബ്രുവരിയിൽ പ്രഖ്യാപിച്ചിരുന്നു. നാല് ഘട്ടങ്ങളിലായി പിരിച്ചുവിടൽ നടത്താനാണ് തീരുമാനം. ആദ്യ ഘട്ടത്തിൽ പുറത്താക്കുന്നവരുടെ ലിസ്റ്റ് അടുത്ത നാല് ദിവസത്തിനുള്ളിൽ പുറത്തുവിടുമെന്ന് ഇഗർ പറയുന്നു. രണ്ടാം ഘട്ട ആളുകളുടെ ലിസ്റ്റ് ഏപ്രിലിൽ പുറത്തുവരും. ഈ ഘട്ടത്തിൽ ആയിരത്തോളം ആളുകൾക്കാകും ജോലി നഷ്ടമാകുക. തൊട്ടുപിന്നാലെ മൂന്നാം ഘട്ട പിരിച്ചിവിടലുമുണ്ടാകും.

ഡിസ്നിയിലും പിരിച്ചുവിടൽ; 7000 പേർക്ക് ജോലി നഷ്ടമാകും
10,000 അല്ല, 20,000 പേർ; അടിയന്തരമായി ജീവനക്കാരെ പിരിച്ചുവിടാന്‍ ആമസോൺ

2022 നവംബറിലാണ് മുൻ സിഇഒ ബോബ് ചാപെക്കിൽ നിന്ന് കമ്പനിയുടെ സിഇഒ സ്ഥാനം റോബർട്ട് ഇഗർ ഏറ്റെടുക്കുന്നത്. തുടർന്നാണ് കമ്പനിയിൽ പുനഃസംഘടന നടന്നത്. ഇതിന്റെ ഭാഗമായി ഡിസ്‌നിയിൽ വൻ തോതിൽ പിരിച്ചുവിടൽ ഉണ്ടാകുമെന്ന് ജീവനക്കാർ പ്രതീക്ഷിച്ചിരുന്നു.

മുതിർന്ന ഉദ്യോഗസ്ഥർ രാജിവച്ചതിനു പിന്നാലെ ടെലിവിഷൻ പ്രൊഡക്ഷൻ മേഖലയിലാണ് ആദ്യം തിരിച്ചടി നേരിട്ടത്. കമ്പനിയുടെ സിഇഒ ആയി ഇഗർ എത്തിയതിന് തൊട്ടുപിന്നാലെയാണ് ഡിസ്നി മീഡിയ ആൻഡ് എന്റർടൈൻമെന്റ് ഡിവിഷനിൽ നിന്ന് കഴിഞ്ഞ നവംബറിൽ കരീം ഡാനിയൽ രാജിവച്ചത്. ഇതേ തുടർന്ന് പ്രസ്തുത ഡിവിഷന്റെ മേധാവിയായി ആരും വന്നിട്ടില്ല.

ഡിസ്നിയിലും പിരിച്ചുവിടൽ; 7000 പേർക്ക് ജോലി നഷ്ടമാകും
വീണ്ടും ജീവനക്കാരെ വെട്ടിക്കുറയ്ക്കാൻ മെറ്റ; രണ്ടാംഘട്ടത്തില്‍ 10,000 പേരെ പിരിച്ചുവിടും

മെറ്റ, ആമസോണ്‍, യാഹൂ, ഡെല്‍, ഡിസ്‌നി, ഗൂഗിള്‍ തുടങ്ങി നിരവധി കമ്പനികള്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുകയും പിരിച്ചുവിടൽ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. അമേരിക്ക, കാനഡ, കോസ്റ്റാറിക്ക എന്നിവിടങ്ങളില്‍ നിന്ന് 18,000ത്തോളം ജീവനക്കാരെ പുറത്താക്കുമെന്നാണ് ആമസോണ്‍ വ്യക്തമാക്കിയത്. മൈക്രോസോഫ്റ്റ് 1,000 ജീവനക്കാരെയും മെറ്റ 10,000 ജീവനക്കാരെയും പുറത്താക്കി. ചെലവ് ചുരുക്കലിന്റെ ഭാഗമായി ഇനി കൂടുതല്‍ ആളുകളെ ജോലിക്ക് എടുക്കണ്ട എന്ന് ആപ്പിള്‍ നിലപാട് എടുത്തതും ജീവനക്കാരെ പ്രതിസന്ധിയിലാക്കി. ഏറ്റവും ഒടുവിൽ 19,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന സൂചന നൽകി ഐടി ഭീമൻ ആക്‌സെഞ്ചറും രംഗത്തെത്തിയിരുന്നു.

logo
The Fourth
www.thefourthnews.in