ബെംഗളൂരുവില്‍ കനത്ത മഴ; അടിപ്പാതയിലൂടെ സഞ്ചരിച്ച കാറില്‍ വെള്ളം കയറി യുവതി മരിച്ചു

ബെംഗളൂരുവില്‍ കനത്ത മഴ; അടിപ്പാതയിലൂടെ സഞ്ചരിച്ച കാറില്‍ വെള്ളം കയറി യുവതി മരിച്ചു

മരിച്ചത് ആന്ധ്രാപ്രദേശ് സ്വദേശിയായ ഭാനു രേഖ

ബെംഗളൂരില്‍ നാശം വിതച്ച് കനത്ത മഴ. ബംഗ്ലൂര്‍ നഗരത്തിലെ അടിപ്പാതയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കാര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. ഇന്‍ഫോസിസ് ജീവനക്കാരിയായ ഭാനു രേഖയാണ് മരിച്ചത്. കര്‍ണാടക നിയമസഭയുടെ തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന കെ ആര്‍ സര്‍ക്കിളിന്റെ അടിപ്പാതയിലായിരുന്നു ഭാനു സഞ്ചരിച്ച കാര്‍ മുങ്ങിയത്. കാറിലൊപ്പമുണ്ടായിരുന്ന ആറുപേരെയും രക്ഷപ്പെടുത്തി.

ഭാനു രേഖയെ ഉടനെ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആശുപത്രിയിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഡ്രൈവര്‍ ഉള്‍പ്പെടെ ഏഴ് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. അണ്ടര്‍ പാസിലേക്ക് ആളുകള്‍ പ്രവേശിക്കാതിരിക്കാന്‍ ബാരിക്കേഡുകള്‍ വച്ചിരുന്നു. എന്നാല്‍ ശക്തമായി മഴ പെയ്തു തുടങ്ങിയതോടെ ബാരിക്കേഡുകള്‍ മറിഞ്ഞു. മഴയുള്ള സമയം ഡ്രൈവര്‍ അടിപ്പാത തിരഞ്ഞെടുത്തതും അപകടമുണ്ടാകാന്‍ കാരണമായതായി കര്‍ണാടക മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

വാഹനം അടിപ്പാതയിലേക്ക് എത്തിയതോടെയാണ് കാറിനെ മൂടി ജലനിരപ്പുയര്‍ന്നത്. ഇതോടെ കാറിന്റെ ഡോര്‍ തുറക്കാനോ രക്ഷപ്പെടാനോ കഴിഞ്ഞില്ല. ഇന്ന് ഉച്ചയോടു കൂടിയാണ് ബംഗ്ലൂരില്‍ മഴ കനത്ത് തുടങ്ങിയത്.

logo
The Fourth
www.thefourthnews.in