ഇഎംഎസ്, ജ്യോതി ബസു തുടങ്ങി ശൈലജ വരെ; പുരസ്കാരങ്ങള്‍ തിരസ്കരിച്ച കമ്മ്യൂണിസ്റ്റുകാര്‍

ഇഎംഎസ്, ജ്യോതി ബസു തുടങ്ങി ശൈലജ വരെ; പുരസ്കാരങ്ങള്‍ തിരസ്കരിച്ച കമ്മ്യൂണിസ്റ്റുകാര്‍

രാജ്യം നല്‍കുന്ന പരമോന്നത ബഹുമതിയടക്കം പല പുരസ്‌ക്കാരങ്ങളും ഇതിന് മുന്‍പും കമ്മ്യൂണിസ്റ്റുകാര്‍ നിരസിച്ചിട്ടുണ്ട്

64-ാമത് മഗ്സസെ പുരസ്‌കാരം മുന്‍ ആരോഗ്യ മന്ത്രിയും എംഎല്‍എയുമായ കെകെ ശൈലജ തിരസ്‌ക്കരിച്ച വാർത്ത വന്നതോടെ മുന്‍പ് പുരസ്കാരങ്ങള്‍ നിരസിച്ച സിപിഎം നേതാക്കളും ചർച്ചയാകുകയാണ്. ആരൊക്കയാണ് മുന്‍പ് ഇത്തരത്തില്‍ പുരസ്കാരം നിരസിച്ചതെന്നും, എന്തുകൊണ്ടാണ് ഇടതുപക്ഷ പാര്‍ട്ടികള്‍ അത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും പരിശോധിക്കാം.

ഇഎംഎസാണ് പുരസ്കാരം നിരസിച്ച സിപിഎം നേതാക്കളുടെ പട്ടികയില്‍ ആദ്യം. 1992ല്‍ നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലത്താണ് കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായ ഇഎംഎസ് നമ്പൂതിരിപ്പാടിനെ പത്മവിഭൂഷണ്‍ നല്‍കി ആദരിക്കാന്‍ രാജ്യം തീരുമാനിക്കുന്നത്. എന്നാല്‍ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ഇഎംഎസ് തയ്യാറായില്ല. പുരസ്കാരത്തിന് വേണ്ടിയല്ല പ്രവര്‍ത്തനം എന്ന നിലപാടായിരുന്നു ഇഎംഎസിന്റേത്.

1996–98ലെ ഐക്യമുന്നണി സർക്കാരിന്റെ കാലത്ത് അന്നത്തെ ബംഗാൾ മുഖ്യമന്ത്രി ജ്യോതി ബസുവിന് ഭാരതരത്നവും സിപിഎം ജനറൽ സെക്രട്ടറി ഹർകിഷൻ സിങ് സുർജിത്തിന് പത്മവിഭൂഷണും നൽകാൻ ആലോചിച്ചിരുന്നു. പുരസ്കാരം സ്വീകരിക്കില്ലെന്ന് ഇവർ വ്യക്തമാക്കിയതിനാൽ പ്രഖ്യാപനമുണ്ടായില്ല.

സർക്കാരിന്റെ ബഹുമതികള്‍ ദുരുപയോഗം ചെയ്യുന്നു എന്ന് ചൂണ്ടിക്കാട്ടി സത്യപാല്‍ പുരസ്കാരം തിരിച്ചുനല്‍കി

സ്വാതന്ത്ര്യ സമര സേനാനിയും സിപിഐ നേതാവുമായ സത്യപാല്‍ ഡാങിന് രാജ്യം പത്മഭൂഷണ്‍ നല്‍കാന്‍ തീരുമാനിച്ചത് 1998ലാണ്. സർക്കാരിന്റെ ബഹുമതികള്‍ ദുരുപയോഗം ചെയ്യുന്നു എന്ന് ചൂണ്ടിക്കാട്ടി സത്യപാല്‍ പുരസ്കാരം തിരിച്ചുനല്‍കി. പദവികളെ ദുരുപയോഗം ചെയ്യുന്നവർക്കൊപ്പം പുരസ്കാരം വേണ്ടെന്നായിരുന്നു നിലപാട്.

2008ലാണ് ഏറ്റവും കൂടുതല്‍ കാലം പശ്ചിമബംഗാളിന്റെ മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസു രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരത രത്‌നക്ക് അർഹനായത്. എന്നാല്‍ പുരസ്കാരം സ്വീകരിക്കാന്‍ ബസുവും തയ്യാറായില്ല.

2022ലെ പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യക്ക് പത്മവിഭൂഷണ്‍ ലഭിച്ചു. ബിജെപിയുടെ സ്ഥിരം വിമർശകനായ ബുദ്ധദേവ് പത്മഭൂഷണ്‍ നിരസിച്ചു. പാർട്ടിയുമായി ആലോചിച്ചാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നിരന്തരം ബിജെപി സര്‍ക്കാരിനെ വിമർശിക്കുന്നത് അവസാനിപ്പിക്കാനായിരുന്നു പുരസ്കാരം നല്‍കാന്‍ തീരുമാനിച്ചതെന്ന് വലിയ വിമർശനം ഉയർന്നിരുന്നു.

നിരന്തരം ബിജെപി സര്‍ക്കാരിനെ വിമർശിക്കുന്നത് അവസാനിപ്പിക്കാനായിരുന്നു പുരസ്കാരം നല്‍കാന്‍ തീരുമാനിച്ചതെന്ന് വലിയ വിമർശനം ഉയർന്നിരുന്നു

സെന്‍ട്രല്‍ യൂറോപ്യന്‍ സര്‍വകലാശാല, സിഇയു-യുടെ 2021ലെ ഓപ്പണ്‍ സൊസൈറ്റി പുരസ്‌കാരത്തിന് കെ കെ ശൈലജയെ തിരഞ്ഞെടുത്തിരുന്നു. കൂടാതെ മികച്ച കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഐക്യരാഷ്ട്ര സഭയുടെ ആദരവും ശൈലജയെ തേടിയെത്തിയിരുന്നു. പിന്നാലെയാണ് മഗ്സസെ പുരസ്കാരത്തിനും അർഹയാകുന്നത്. വ്യക്തിപരമായ നേട്ടമെന്ന നിലയിലാണ് മ​ഗ്സസെ ഫൗണ്ടേഷൻ പുരസ്കാരത്തിന് പരി​ഗണിച്ചത്. നിപ-കോവിഡ് പ്രതിരോധ പ്രവർത്തനം സര്‍ക്കാരിന്റെ കൂട്ടായ നേട്ടമായതിനാല്‍ വ്യക്തിഗത പുരസ്കാരം സ്വീകരിക്കേണ്ടെന്ന തീരുമാനമാണ് പാർട്ടിയോട് ആലോചിച്ച് ശൈലജയെടുത്തത്.

logo
The Fourth
www.thefourthnews.in