'സമ്മാനം പുസ്തകമായി നൽകൂ, പൂക്കളോ ഷാളോ വേണ്ട': സിദ്ധരാമയ്യ
ബിജെപിയില്‍ നിന്ന് അധികാരം പിടിച്ചെടുത്ത് കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്ത സിദ്ധരാമയ്യ, വ്യത്യസ്തമായൊരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ആദരസൂചകമായി പൂക്കളോ ഷാളുകളോ നല്‍കേണ്ടെന്നാണ് സിദ്ധരാമയ്യയുടെ അഭ്യര്‍ഥന. സ്‌നേഹപ്രകടനത്തിന് സമ്മാനങ്ങള്‍ നല്‍കുന്നെങ്കില്‍ പുസ്തകമായി നല്‍കാമെന്നാണ് വ്യക്തമാക്കുന്നത്.
ട്വിറ്ററിലൂടെയാണ് സിദ്ധരാമയ്യയുടെ പ്രഖ്യാപനം. ''ആളുകള്‍ ബഹുമാനാര്‍ഥം തനിക്ക് നല്‍കുന്ന പൂക്കളേ ഷാളുകളോ ഇനി സ്വീകരിക്കേണ്ടിതില്ലെന്നാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നു. പൊതു പരിപാടികളിലും സ്വകാര്യപരിപാടികളിലും ഇതുബാധകമാണ്. സ്‌നേഹവും ബഹുമാനവും പ്രകടിപ്പിക്കാന്‍ സമ്മാനങ്ങള്‍ നല്‍കണമെങ്കില്‍ ഇനങ്ങള്‍ക്ക് ഇനി മുതല്‍ പുസ്തകങ്ങള്‍ നല്‍കാം. നിങ്ങളുടെ സ്‌നേഹവും കരുതലും തുടര്‍ന്നുമുണ്ടാകട്ടെ.'' സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചു.
പ്രഖ്യാപനത്തിന് വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്. ഉചിതമായ തീരുമാനമെന്ന് പലരും പ്രതികരിച്ചു. എന്നാല്‍ ബിജെപി അനുകൂലികള്‍ വ്യത്യസ്ത വാദവുമായി എത്തിയിട്ടുണ്ട്. നേരത്തെ തന്നെ മോദി പറഞ്ഞ കാര്യമാണെന്നും നല്ല ശീലങ്ങള്‍ പിന്തുടരുകയാണ് സിദ്ധരാമയ്യയെന്നുമാണ് അത്തരക്കാരുടെ പ്രതികരണം.
135 സീറ്റ് നേടി വലിയ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് ഇത്തവണ കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കിയത്. എന്നാല്‍ മുഖ്യമന്ത്രി പദത്തിനായുള്ള പിടിവലി മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ വൈകിപ്പിച്ചു. മാരത്തണ്‍ ചര്‍ച്ചകള്‍ക്കും കൂടിക്കാഴ്ചകള്‍ക്കും ശേഷമാണ്, രണ്ടാം വട്ടം മുഖ്യമന്ത്രിയാകാന്‍ സിദ്ധരാമയ്യയ്ക്ക് അവസരം ഉണ്ടായത്.