പൊന്നമ്പലമേട്ടിൽ അനധികൃത പൂജ; തമിഴ്‌നാട് സ്വദേശിക്കെതിരെ കേസ്

പൊന്നമ്പലമേട്ടിൽ അനധികൃത പൂജ; തമിഴ്‌നാട് സ്വദേശിക്കെതിരെ കേസ്

സംഭവത്തിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അടിയന്തിരമായി റിപ്പോർട്ട് തേടി

ശബരിമലയിലെ പൊന്നമ്പലമേട്ടിൽ കയറി അനധികൃത പൂജ നടത്തിയ തമിഴ്നാട് സ്വദേശിക്കെതിരെ കേസെടുത്ത് വനംവകുപ്പ്. തമിഴ്നാട് സ്വദേശി നാരായണനെതിരെയാണ് കേസ്. ശബരിമലയിൽ മുമ്പ് കീഴ്‌ശാന്തിയുടെ സഹായിയായി പ്രവർത്തിച്ച വ്യക്തിയാണ് ചെന്നൈ സ്വദേശിയായ നാരായണൻ എന്നാണു വിവരം. അനധികൃതമായി വനത്തിൽ കയറിയതിന് പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷനാണ് കേസെടുത്തിരിക്കുന്നത്.

സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വനം വകുപ്പ് മേധാവിക്കും പോലീസ് മേധാവിക്കും പരാതി നൽകുമെന്ന് ദേവസ്വം ബോർഡ്‌ പ്രസിഡന്റ് കെ അനന്തഗോപൻ വ്യക്തമാക്കി. അതേസമയം സംഭവത്തിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അടിയന്തിരമായി റിപ്പോർട്ട് തേടി. തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണറോട് ഇതേക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

ഒരാഴ്ച മുൻപാണ് ഇയാൾ പൊന്നമ്പലമേട്ടിൽ എത്തി പൂജ നടത്തിയത്. വനംവകുപ്പിന്റെ പൂർണ നിയന്ത്രണത്തിലുള്ള സ്ഥലമാണ് പൊന്നമ്പലമേട്. മകരവിളക്ക് തെളിയിക്കുന്ന തറയിലിരുന്നായിരുന്നു ഇയാളുടെ പൂജ. പൂജയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. ദേവസ്വം ബോര്‍ഡിന്റെയടക്കം ഉന്നത ഉദ്യോഗസ്ഥരുള്ള വാട്‌സാപ് ഗ്രൂപ്പിലായിരുന്നു ദൃശ്യം ഷെയര്‍ ചെയ്യപ്പെട്ടത്. നാരായണൻ മുൻപ് പല തരത്തിലുള്ള ക്രമക്കേടുകളും നടത്തിയിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. തന്ത്രി എന്ന ബോർഡ് വച്ച കാറിൽ സഞ്ചരിച്ചതിന് മുൻപ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

logo
The Fourth
www.thefourthnews.in