രക്തശുദ്ധി ആചാരം:  ചരിത്ര വിവാഹം തടയാന്‍ 'നിസ്സഹകരണം', കുറുക്കുവഴി തേടി ഇടവക

രക്തശുദ്ധി ആചാരം: ചരിത്ര വിവാഹം തടയാന്‍ 'നിസ്സഹകരണം', കുറുക്കുവഴി തേടി ഇടവക

ക്‌നാനായ സഭാംഗത്വം നിലനിര്‍ത്തി മറ്റൊരു രൂപതയില്‍ നിന്നും വിവാഹം കഴിക്കുന്നതിനെതിരെയാണ് സഭയുടെ നീക്കം

സഭാ അംഗത്വം നഷ്ടപ്പെടുത്താതെ ക്നാനായ സഭാംഗം മറ്റ് സഭാംഗത്തെ വിവാഹം കഴിക്കുന്ന ചരിത്ര വിവാഹത്തിന് ഇടവക നിസ്സഹകരണം പ്രഖ്യാപിച്ചെന്നാരോപണം. ഇന്ന് കൊട്ടോടി സെൻ്റ് സേവേഴ്യസ് ചർച്ചിലാണ് വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. ഓട്ടോറിക്ഷ ഡ്രൈവറായ കാസര്‍ഗോഡ് കൊട്ടോടി സ്വദേശി ജസ്റ്റിന്‍ ജോണ്‍ മംഗലത്താണ് ക്‌നാനായ സഭാംഗത്വം നിലനിര്‍ത്തി മറ്റൊരു രൂപതയില്‍ നിന്നും വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. സിറോ മലബാര്‍ സഭയിലെ രൂപതയില്‍ നിന്നുള്ള വിജി മോളുമായാണ് ഇന്ന് വിവാഹം തീരുമാനിച്ചത്.

എന്നാൽ ഇന്ന് വിവാഹം നടക്കാതിരിക്കാൻ ഇടവക അധികാരികൾ പള്ളിയിൽ വിശ്വാസികളെ പങ്കെടുപ്പിച്ച് പ്രാർത്ഥനാ യജ്ഞത്തിന് തീരുമാനമെടുത്തിരിക്കുന്നതായി വിഷയത്തിൽ നീണ്ട നിയമ പോരാട്ടം നടത്തിയ ബിജു ഉതുപ്പ് പറയുന്നു. സഭയിലെ നവീകരണ പ്രസ്ഥാനമായ കെസിഎന്‍സി നടത്തിയ നിയമപോരാട്ടത്തെ തുടർന്ന് കോടതി ഉത്തരവുണ്ടായതാണ് സഭ മാറിയുള്ള വിവാഹത്തിന് അനുമതി നല്‍കാന്‍ ക്നാനായ സഭാ നേതൃത്വത്തെ നിര്‍ബന്ധിതമാക്കിയത്.

രക്തശുദ്ധി ആചാരം:  ചരിത്ര വിവാഹം തടയാന്‍ 'നിസ്സഹകരണം', കുറുക്കുവഴി തേടി ഇടവക
രക്തശുദ്ധി ആചാരത്തിനെതിരെ നിയമപോരാട്ടം; ചരിത്ര വിവാഹത്തിനൊരുങ്ങി ജസ്റ്റിന്‍ ജോണും വിജി മോളും

തലശ്ശേരി അതിരൂപതയിലെ പള്ളിയില്‍ വച്ച്‌ നേരത്തെ ജസ്റ്റിന്റേയും വിജിമോളുടേയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ജസ്റ്റിന്റെ ഇടവകയായ കൊട്ടോടി സെന്റ് ആന്‍സ് പള്ളിയാണ് ഇന്ന് വിവാഹം നടക്കാതിരിക്കാൻ കുറുക്കു വഴി തേടുന്നതെന്നാണ് ആരോപണം. പക്ഷെ കോടതി വിധിയുടെ അടിസ്ഥാനത്തിൽ വധുവും വരനും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. ഇന്ന് 750 പേരുടെ സദ്യയും ഒരുക്കിയിട്ടുണ്ട്.

മറ്റുസഭാംഗത്തെ വിവാഹം കഴിക്കുന്നവര്‍ സ്വയം ഭ്രഷ്ട് സ്വീകരിച്ച്‌ സഭയ്ക്ക് പുറത്തപോകണമെന്നായിരുന്നു സഭാനിയമം. ഇതിനെതിരെ കോട്ടയം അതിരൂപതാംഗമായ കിഴക്കേ നട്ടാശ്ശേരി ഇടവകാംഗം ബിജു ഉതുപ്പാണ് നീണ്ട നിയമപോരാട്ടത്തിനിറങ്ങിയത്.

2021 ഏപ്രില്‍ 30-ന് കെസിഎന്‍എസ് സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ കോട്ടയം അഡീഷണല്‍ സബ് കോടതി മറ്റേതെങ്കിലും രൂപതയില്‍ നിന്നുള്ള ഒരു കത്തോലിക്ക അംഗത്തെ വിവാഹം കഴിച്ചുവെന്ന കാരണത്താൽ സഭാ അംഗത്വം അവസാനിപ്പിക്കുന്നത് നിരോധിച്ചുകൊണ്ട് നിരോധന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അപ്പീല്‍ ജില്ലാ കോടതി തള്ളിയതിനെത്തുടര്‍ന്ന് മെട്രോപൊളിറ്റന്‍ ആര്‍ച്ച്‌ ബിഷപ്പും ആര്‍ച്ച്‌പാര്‍ക്കിയും നിരോധനം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. മാര്‍ച്ച്‌ 10 ന് ജസ്റ്റിസ് എം ആര്‍ അനിതയുടെ ബെഞ്ച് കീഴ്ക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചു.

അപ്പീല്‍ അന്തിമ തീര്‍പ്പാക്കുന്നതുവരെ തൽസ്ഥിതി തുടരുമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതനുസരിച്ച്‌ കോട്ടയം ആര്‍ച്ച്പാര്‍ക്കിക്ക് കീഴിലുള്ള ഏതെങ്കിലും സഭയിലെ അംഗങ്ങള്‍ മറ്റൊരു രൂപതയിലെ കത്തോലിക്ക വിശ്വാസിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അയാള്‍ക്ക് ആര്‍ച്ച്‌ ബിഷപ്പിനോടോ ആര്‍ച്ച്‌പാര്‍ക്കിയോടോ 'വിവാഹ കുറി'യോ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റോ ആവശ്യപ്പെടാം. അഭ്യര്‍ത്ഥന ലഭിച്ചാല്‍ കോട്ടയം ആര്‍ച്ച്‌പാര്‍ക്കിയിലെ അംഗത്വം ഉപേക്ഷിക്കുന്നതിനുള്ള ഒരു കത്തും ആവശ്യപ്പെടാതെ വിവാഹകുറിയോ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റോ നല്‍കണം. ഇതോടെ ഏപ്രില്‍ 14 ന് ജസ്റ്റിന് വിവാഹകുറി നല്‍കാന്‍ സഭാ നേതൃത്വം നിര്‍ബന്ധിതരാവുകയായിരുന്നു.

logo
The Fourth
www.thefourthnews.in