മഹാത്മജി ആരെയും ആക്രമിക്കാന്‍ പോയിട്ടല്ല രക്തസാക്ഷിയായത്; പാംപ്ലാനിക്ക് സിപിഎം നേതാക്കളുടെ മറുപടി
രാഷ്ട്രീയ രക്തസാക്ഷികളെ അപമാനിക്കുന്ന വിധത്തില്‍ തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി നടത്തിയ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം നേതാക്കള്‍. ആരെ സഹായിക്കാനാണ് ആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന എന്ന് വ്യക്തമാക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ ആവശ്യപ്പെട്ടു. ഉന്നത സ്ഥാനത്തിരിക്കുന്ന മഹത് വ്യക്തിയില്‍ നിന്ന് പ്രതീക്ഷിക്കാത്ത പ്രസ്താവനയാണ് ആര്‍ച്ച് ബിഷപ്പ് നടത്തിയതെന്നും ഇപി ജയരാജന്‍ കുറ്റപ്പെടുത്തി. രക്തസാക്ഷികളെ ഒന്നടങ്കം കലഹിച്ചവരാണ് എന്ന കുറ്റപ്പെടുത്തൽ മാർ പാംപ്ലാനിയെപ്പോലെ ഒരാളിൽനിന്ന് തീരെ പ്രതീക്ഷിക്കാത്തതാണെന്ന് സിപിഎം നേതാവ് പി ജയരാജനും പ്രതികരിച്ചു
ആരെ സഹായിക്കാനാണ് ആര്‍ച്ച് ബിഷപ്പ് ഇത്തരം ഒരു പ്രസ്താവന നടത്തിയതെന്ന് വ്യക്തമാക്കണം. രക്തസാക്ഷികള്‍ ഒന്നടങ്കം കലഹിച്ചവരാണ് എന്നു കുറ്റപ്പെടുത്തിയത് അദ്ദേഹത്തെപ്പോലെയുള്ള ഒരു വ്യക്തിയില്‍ നിന്ന് പ്രതീക്ഷിക്കാന്‍ കഴിയാത്തതാണ്. ഗാന്ധിജി മുതല്‍ സുഡാനില്‍ മരിച്ച ആല്‍ബര്‍ട്ടുള്‍പ്പെടെയുള്ളവെര വെടിവച്ചു കൊന്നതാണ്. വെടിവച്ചുകൊന്ന രക്തസാക്ഷികളെ ആദരവോടെ സ്മരിക്കുന്നതാണ് നമ്മുടെ സംസ്‌കാരം. അഴിക്കോടന്‍ രാഘവന്‍ താമസിക്കുന്ന സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് കുത്തിക്കൊന്നത്. നിയമസഭാ സമാജികനായ കുഞ്ഞാലിയെ വെടിവവച്ചുകൊന്നതാണ്. ഇത്തരത്തില്‍ നിരവധി ദുരനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ഇവര്‍ ആരെയും ആക്രമിക്കാന്‍ പോയവരല്ല. മഹാത്മജി ആരെയും ആക്രമിക്കാന്‍ പോയിട്ടല്ല രക്തസാക്ഷിയായത്. ലോകം ആദരിക്കുന്ന രക്തസാക്ഷിത്വമാണ് മഹാത്മജിയുടേത്. ബിഷപ്പ് പ്രസ്താവന പിന്‍വലിച്ചാല്‍ അത് സ്വാഗതാര്‍ഹമാണ്. അല്ലെങ്കില്‍ ആര്‍ക്ക് വേണ്ടിയാണ് ഇത്തരം ഒരു പ്രസ്താവന നടത്തിയത് എന്ന് വ്യക്തമാക്കണം എന്നും ഇപി ജയരാജന്‍ ആവശ്യപ്പെട്ടു.
ബിഷപ്പിന്റെ ഈ പ്രസ്താവനയും ക്രിസ്ത്യൻ മതവിശ്വാസികൾ തള്ളിക്കളയുമെന്ന് പി ജയരാജനും പ്രതികരിച്ചു. മാർ പാംപ്ലാനി ഇത്തരം വിവാദ പ്രസ്താവനകൾ നടത്തുന്നത് ഇതാദ്യമല്ല. മുൻപ് റബർ വിലയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന ക്രിസ്ത്യൻ മതവിശ്വാസികൾ തള്ളിക്കളഞ്ഞതാണ് ജയരാജൻ ഓര്‍മിപ്പിച്ചു.
കണ്ണൂര്‍ ചെറുപുഴയില്‍ കെസിവൈഎം സംഘടിപ്പിച്ച യുവജന ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യവെ ആയിരുന്നു പാംപ്ലാനിയുടെ പ്രസ്താവന. യേശുവിന്റെ ശിഷ്യന്മാരായ 12 അപ്പോസ്തലന്മാരെക്കുറിച്ച് പരാമര്‍ശിക്കവേയായിരുന്നു രക്തസാക്ഷികളെക്കുറിച്ചുള്ള പാംപ്ലാനിയുടെ പരാമര്‍ശം. 'അപ്പോസ്തലന്‍മാര്‍ സത്യത്തിനും നന്മയ്ക്കും വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരാണ്. ഈ പന്ത്രണ്ട് അപ്പോസ്തലന്‍മാരും രക്തസാക്ഷികളായി മരിച്ചവരാണ്. രാഷ്ട്രീയക്കാരുടെ രക്തസാക്ഷികളെപ്പോലെയല്ല, അപ്പോസ്തലന്‍മാരുടെ രക്തസാക്ഷിത്വം. കണ്ടവനോട് അനാവശ്യമായി കലഹിക്കാന്‍ പോയി വെടിയേറ്റു മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികള്‍. ചിലര്‍ പ്രകടനത്തിനിടെ പോലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍ നിന്നു തെന്നിവീണ് മരിച്ചവരാണ്'. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ പേരെടുത്തു പറയാതെയാണ് മാര്‍ പാംപ്ലാനി രക്തസാക്ഷികളുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശം.
കണ്ണൂര്‍ ചെറുപുഴയില്‍ കെസിവൈഎം സംഘടിപ്പിച്ച യുവജന ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യവെ ആയിരുന്നു പാംപ്ലാനിയുടെ പ്രസ്താവന
റബ്ബറിന് 300 രൂപ വില തന്നാല്‍ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കാമെന്ന പാംപ്ലാനിയുടെ പ്രസ്താവന അടുത്തിടെ വലിയ വിവാദമായിരുന്നു. റബ്ബര്‍ വില 300 രൂപയാക്കിയാല്‍ ബിജെപിക്ക് കേരളത്തില്‍ ഒരു എംപി പോലുമില്ലെന്ന വിഷമം പരിഹരിക്കുമെന്നായിരുന്നു ബിഷപ്പിന്റെ പ്രതികരണം. ശനിയാഴ്ച കത്തോലിക്കാ കോണ്‍ഗ്രസ് തലശ്ശേരി അതിരൂപത സംഘടിപ്പിച്ച കര്‍ഷക റാലിയിലായിരുന്നു ആര്‍ച്ച് ബിഷപ്പിന്റെ പ്രതികരണം. കുടിയേറ്റ ജനതയ്ക്ക് അതിജീവനം വേണമെങ്കില്‍ രാഷ്ട്രീയമായി പ്രതികരിക്കണമെന്നാണ് ആര്‍ച്ച് ബിഷപ്പിന്റെ നിലപാട്. ജനാധിപത്യത്തില്‍ വോട്ടായി മാറാത്ത ഒരു പ്രതിഷേധവും പ്രതിഷേധമല്ലെന്ന സത്യം കര്‍ഷകര്‍ തിരിച്ചറിയണമെന്നും ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞിരുന്നു.