ഹോട്ടൽ ഉടമയുടെ കൊലപാതകം: ചെന്നൈയിൽ പിടിയിലായ പ്രതികളെ തിരൂരിലെത്തിച്ചു
കോഴിക്കോട് ഹോട്ടല്‍ ഉടമ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തിരൂരിലെത്തിച്ചു. ചെന്നൈയിൽ പിടിയിലായ ഷിബിലി, ഫര്‍ഹാന എന്നിവരെയാണ് പുലര്‍ച്ചെ രണ്ടരയോടെ ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ചത്. പ്രതികളെ എസ്പിയുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്യും. ഉച്ചയ്ക്ക് ശേഷമായിരിക്കും തുടര്‍ നടപടികള്‍ തീരുമാനിക്കുക. സിദ്ദിഖിന്റെ മൃതദേഹം തിരൂര്‍ കോരങ്ങാട് ജുമാ മസ്ജിദില്‍ അര്‍ധരാത്രിയോടെ ഖബറടക്കി.
കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പ്രതികളിൽ നിന്നും ചോദിച്ചറിയും. സിദ്ദിഖിന്റെ ഹോട്ടലിലെ ജീവനക്കാരായിരുന്ന ഷിബിലി, ഫർഹാന എന്നിവരെ കഴിഞ്ഞ ദിവസം ചെന്നൈയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. കേസിൽ ഇതുവരെ മൂന്ന് പേരാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്. ഫർഹാനയുടെ സുഹൃത്തായ ആഷിക്കും പോലീസ് കസ്റ്റഡിയിലാണ്. ഇയാളുടെ സാന്നിധ്യത്തിലാണ് കൊലപാതകം നടന്നതെന്നാണ് സൂചനകൾ.
തിരൂരിൽ ഹോട്ടൽ നടത്തിക്കൊണ്ടിരുന്ന സിദ്ദിഖിനെ കാണാനില്ലെന്ന മകന്റെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുൾ അഴിയുന്നത്. സിദ്ദിഖിനെ കൊന്ന് മൃതദേഹം വെട്ടിമുറിച്ച് ട്രോളി ബാഗിലാക്കി അട്ടപ്പാടി ചുരത്തിലുപേക്ഷിച്ച നിലയിലായിരുന്നു. സിദ്ദിഖിന്റെ എടിഎം ഉപയോഗിച്ച് പണം പിൻവലിച്ചെന്ന് കണ്ടെത്തിയതോടെ നടത്തിയ അന്വേഷണത്തിലാണ് ഷിബിലിയെയും ഫർഹാനയെയും പിടികൂടുന്നത്.
വ്യവസായി സിദ്ദിഖിനെ കൊലപ്പെടുത്താന്‍ കാരണം വ്യക്തിവിരോധമെന്നാണ് മലപ്പുറം എസ് പി സുജിത് ദാസ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. ഈ മാസം 18 നും 19 നും ഇടയില്‍ ആസൂത്രിതമായാണ് കൊലപാതകം നടന്നത്. ട്രോളി ബാഗിൽ കണ്ടെത്തിയ മൃതദേഹത്തിന് ഏഴ് ദിവസത്തെ പഴക്കമുണ്ടായിരുന്നു.