''രാജസ്ഥാൻ വണ്ടി ഓടാഞ്ഞത് ഡ്രൈവറുടെ കുഴപ്പം''- സഞ്ജുവിനെതിരേ ശ്രീശാന്ത്
മികച്ച ടീമായിരുന്നിട്ടും രാജസ്ഥാൻ പ്ലേ ഓഫ് കാണാതെ പുറത്തായതിന് കാരണം അതിൻ്റെ 'ഡ്രൈവർ' ആണെന്ന് മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്ത്. ഗുജറാത്ത് ടൈറ്റൻസ്- മുംബൈ ഇന്ത്യൻസ് ഐപിഎല്‍ രണ്ടാം ക്വാളിഫയർ കമൻ്ററിക്കിടെയാണ് സഞ്ജു സാംസണെതിരായ ശ്രീശാന്തിൻ്റെ പ്രസ്താവന. ഈ സീസണില്‍ തുടക്കം ഗംഭീരമാക്കിയെങ്കിലും പിന്നീടിങ്ങോട്ട് രാജസ്ഥാനെ കാത്തിരുന്നത് കൂട്ടത്തോല്‍വികളായിരുന്നു. പ്ലേ ഓഫിലെത്താതെ രാജസ്ഥാന്‍ പുറത്തായപ്പോള്‍ ഏറ്റവും കൂടുതല്‍ പഴി കേട്ടത് സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയായിരുന്നു.
രാജസ്ഥാൻ ഓപ്പണർ യശ്വസി ജയ്സ്വാളിന് ഇനിയും റണ്‍ ഉയർത്താൻ കഴിയുമായിരുന്നു എന്നും രാജസ്ഥാന് മുന്നോട്ട് പോകാൻ കഴിയാത്തതാണ് അദ്ദേഹത്തിന് തിരിച്ചടിയായതെന്നും കമൻ്ററിക്കിടെ കൂടെയുണ്ടായിരുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റർ ടിനു യോഹന്നാൻ പറഞ്ഞപ്പോഴായിരുന്നു ശ്രീശാന്തിന്റെ പരിഹാസം.
''ടീമിൻ്റെ ഡ്രൈവർ ശരിയല്ല, അതുകൊണ്ടാണ് അവർക്ക് മുന്നോട്ട് പോകാൻ കഴിയാതിരുന്നത്. ഇനി അതിനെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല,'' എന്നായിരുന്നു ശ്രീശാന്തിൻ്റെ മറുപടി. പടിക്കല്‍ കലമുടയ്ക്കുന്ന രാജസ്ഥാന്‍ ബൗളര്‍മാരെ നിയന്ത്രിക്കാന്‍ സഞ്ജുവിന്റെ ക്യാപ്റ്റന്‍സിക്കാകാത്തതാണ് ഇത്തവണ പ്ലേ ഓഫ് കാണാതിരിക്കാന്‍ കാരണം. -ശ്രീശാന്ത് പറഞ്ഞു.
രാജസ്ഥാൻ ഓപ്പണർ യശ്വസി ജയ്സ്വാളിന് ഇനിയും റണ്‍ ഉയർത്താൻ കഴിയുമായിരുന്നു എന്നും രാജസ്ഥാന് മുന്നോട്ട് പോകാൻ കഴിയാത്തതാണ് അദ്ദേഹത്തിന് തിരിച്ചടിയായത്
സുനില്‍ ഗാവസ്‌കറുടെ ഉപദേശം കേള്‍ക്കാതിരുന്നതാണ് സഞ്ജുവിന്റെ പരാജയത്തിന് കാരണമെന്നാണ് ശ്രീശാന്ത് പറയുന്നത്. ക്രീസിലെത്തിയപാടെ തകര്‍ത്തടിക്കാനുള്ള സഞ്ജുവിന്റെ ശ്രമമാണ് വിക്കറ്റ് വീഴാന്‍ കാരണമാകുന്നത്. ക്രീസിലെത്തിയാല്‍ 10 പന്തെങ്കിലും കളിച്ച് പിച്ചിന്റെ സ്വഭാവം അറിഞ്ഞിട്ട് വേണം ഷോട്ട് കളിക്കാന്‍ എന്നും 12 പന്തില്‍ 0 ആണെങ്കിലും 25 പന്തില്‍ 50 റണ്‍സ് സ്‌കോര്‍ ചെയ്യാമെന്നും സുനില്‍ ഗാവസ്‌കര്‍ ഉപദേശിച്ചിരുന്നു'' -ശ്രീശാന്ത് പറഞ്ഞു.
എന്നാല്‍ സഞ്ജു അത് ഗൗനിച്ചില്ല. തന്റെ ശൈലി അതാണെന്നും അങ്ങനെ മാത്രമേ കളിക്കാന്‍ സാധിക്കൂ എന്നുമായിരുന്നു സഞ്ജുവിന്റെ മറുപടി,എന്നാല്‍ സഞ്ജു പറയുന്നത് എനിക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ശ്രീശാന്ത് വ്യക്തമാക്കി.
ക്രീസിലെത്തിയപാടെ തകര്‍ത്തടിക്കാനുള്ള സഞ്ജുവിന്റെ ശ്രമമാണ് വിക്കറ്റ് വീഴാന്‍ കാരണമാകുന്നത്
''ഞാന്‍ എപ്പോഴും സഞ്ജുവിനെ പിന്തുണച്ചിരുന്നു, എനിക്ക് കീഴിലാണ് സഞ്ജു അണ്ടര്‍ 14 കളിച്ചു തുടങ്ങിയത്. ഐ പി എല്‍ മത്സരങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലും മികച്ച പ്രകടനം നടത്തണമെന്ന് താന്‍ ഉപദേശിക്കാറുണ്ടെന്ന് ശ്രീശാന്ത് പറഞ്ഞു. ഇഷാന്‍ കിഷനും റിഷഭ് പന്തും ഇപ്പോഴും അവന് മുന്നിലാണ്. പന്ത് ഇപ്പോള്‍ കളിക്കുന്നില്ല. പക്ഷെ ഞാനവനെ കണ്ടിരുന്നു. ആറോ എട്ടോ മാസത്തിനുള്ളില്‍ തിരിച്ചെത്താന്‍ കഴിയുമെന്നാണ് അവന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.'' -ശ്രീ കൂട്ടിച്ചേര്‍ത്തു.
ജയിക്കാമായിരുന്ന പല കളികളിലും ഡെത്ത് ബൗളിംഗിലെ പിഴവുകള്‍ കൊണ്ട് കൈവിട്ടതാണ് ഇത്തവണ രാജസ്ഥാന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ തകര്‍ത്തത്. ഈ സീസണിലെ ആദ്യ രണ്ട് കളികളില്‍ 55, 42 റണ്‍സെടുത്ത തിളങ്ങിയ സഞ്ജു പിന്നീട് മങ്ങിപ്പോകുന്ന കാഴ്ച്ചയാണ് കണ്ടത്. തുടര്‍ച്ചയായ രണ്ട് കളികളില്‍ ഡക്കായിരുന്നു. സീസണില്‍ 14 കളികളില്‍ 362 റണ്‍സാണ് സഞ്ജു സ്‌കോര്‍ ചെയ്തത്.