AGRICULTURE

വയനാടിന് ഈണം പകരുന്ന പച്ചസ്വര്‍ണം

ടോം ജോർജ്

വയനാടിനൊരു ഈണമുണ്ടായിരുന്നു... അത് മലനിരകളില്‍ നിന്ന് ഒഴുകിയെത്തി മുളംതണ്ടുകളെ തലോടുന്ന കാറ്റിന്റെതായിരുന്നു. മുളങ്കാടുകള്‍ പകര്‍ന്ന സുഖശീതളിമയില്‍ മഞ്ഞു പുതച്ചിരുന്നൊരു ദേശം. കാലാന്തരത്തില്‍ മുളയിനങ്ങള്‍ നാടുനീങ്ങാന്‍ തുടങ്ങിയെങ്കിലും ഇവിടെ അവ പുനര്‍ജനിക്കുകയാണ്. വയനാട് തൃക്കൈപ്പറ്റയിലുള്ള ഉറവ് തദ്ദേശീയ ശാസ്ത്ര സാങ്കേതിക പഠന കേന്ദ്രത്തില്‍. 1996ല്‍ സ്ഥാപിതമായ ഉറവ്, മുളയുടെ വിത്തുമുതല്‍ വിപണിവരെ കോര്‍ത്തിണക്കുന്ന, ഗ്രാമീണ ശക്തീകരണത്തിനായി പരിശ്രമിക്കുന്നൊരു സ്ഥാപനം കൂടിയാണ്. 21-ാം നൂറ്റാണ്ടിലെ സൂപ്പര്‍ വിളയായും സൂപ്പര്‍ മെറ്റീരിയലായും അറിയപ്പെടുന്നൊന്നാണ് മുള. ഇതിനെ പച്ച സ്വര്‍ണമെന്നു വിശേഷിപ്പിക്കുന്നതിന്റെ കാരണവും ഇവിടെത്തിയാല്‍ അറിയാം.

മുള നഴ്‌സറിയും പ്ലാന്റേഷനുകളും, ഉപജീവന സഹായ പരിപാടി, മുള ഉപയോഗിച്ച് തയാറാക്കുന്ന ഉത്പന്നങ്ങള്‍, ഇവ തയാറാക്കുന്നതിനുള്ള പരിശീലനം തുടങ്ങി പ്രാദേശിക പ്രാധാന്യമുള്ള ഒരു വിളയെ അന്തര്‍ദേശീയ പ്രശസ്തിയിലേക്കെത്തിക്കുകയാണ് ഈ കേന്ദ്രം.

മുളയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍

മുളയും പരിസ്ഥിതിയും

കാലാവസ്ഥാ വ്യതിയാനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ മുള പരിസ്ഥിതിക്കു നല്‍കുന്ന സംഭാവനകള്‍ മറക്കാനാവില്ല. മണ്ണൊലിപ്പ് നിയന്ത്രണമാണ് ഇതില്‍ പ്രധാനം. കൃഷിയിടങ്ങളുടെ അതിരുകളില്‍ മുള നട്ടാല്‍ മണ്ണൊലിപ്പു തടയാം. ഇവയുടെ വ്യാപകമായ വേരുപടലവും വലിയ മേലാപ്പും മണ്ണൊലിപ്പിനെ ഫലപ്രദമായി പ്രതിരോധിക്കും. മേല്‍മണ്ണിന്റെ ഒഴുക്ക് കുറയ്ക്കുന്നതിനാല്‍ വന്‍തോതിലുള്ള മണ്ണൊലിപ്പിനെ തടയുന്നു. നീര്‍ത്തട സംരക്ഷണമാണ് മറ്റൊന്ന്. ജലാശയങ്ങളില്‍ ഇരട്ടി വെള്ളം സൂക്ഷിക്കാന്‍ മുളകള്‍ക്കാവും. മുളയുടെ ഉയരം ചുഴലിക്കാറ്റുകളുടെ ശക്തി കുറയ്ക്കുന്നതിനും തടയുന്നതിനും സഹായകമാണ്.

ജല മലിനീകരണം കുറയ്ക്കുന്നു

ഉയര്‍ന്ന നൈട്രജന്‍ ഉപഭോഗം കാരണം ജലമലിനീകരണം ലഘൂകരിക്കാന്‍ സഹായിക്കുന്നു. അന്തരീക്ഷത്തിന്റെ ചൂട് വര്‍ധിപ്പിക്കുന്ന കാര്‍ബണ്‍ വാതകങ്ങളെ ആഗിരണം ചെയ്യാനുള്ള ശേഷിയും കൂടുതലാണ്. മരങ്ങളുടെതിനേക്കാള്‍ 35 ശതമാനം വരെ കൂടുതല്‍ ഓക്‌സിജന്‍ മുള ഉത്പാദിപ്പിക്കുന്നുണ്ട്.

ഇവിടത്ത നഴ്‌സറിയില്‍ 50-ലധികം മുള ഇനങ്ങള്‍ സംരക്ഷിക്കുകയും വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുകയും ചെയ്യുന്നുണ്ട്. മുള ഇന വൈവിധ്യത്തില്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ നഴ്‌സറിയാണ് ഉറവിന്റേത്. ഏഷ്യയിലെ ആദ്യകാല ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ മുള ഒഴിച്ചുകൂടാനാവാത്ത സസ്യമായിരുന്നു. തോമസ് എഡിസണ്‍ തന്റെ ആദ്യത്തെ ബള്‍ബ് പരീക്ഷണത്തില്‍ ഒരു കാര്‍ബണൈസ്ഡ് ബാംബൂ ഫിലമെന്റായി വിജയകരമായി ഉപയോഗിച്ചിരുന്നു. അലക്‌സാണ്ടര്‍ ഗ്രഹാം ബെല്‍ തന്റെ ആദ്യത്തെ ഫോണോഗ്രാഫ് സൂചിക്ക് ഉപയോഗിച്ചതും മുളയായിരുന്നു. ഇങ്ങനെ എണ്ണമറ്റ സാധ്യതകളുള്ള മുളയെ അത്തരത്തില്‍ രൂപമാറ്റം വരുത്തുന്നതെങ്ങനെയെന്ന് പഠിപ്പിക്കുകയാണ് ഉറവ്. മുളയുടെ ഉത്പാദനത്തെയും ഉപയോഗത്തെയും കുറിച്ചുള്ള അറിവും ഗവേഷണവും ഇവിടെ നടക്കുന്നുണ്ട്.

ഫോണ്‍: 7902 748 293

ആസിഡ് ആക്രമണ ഇരകള്‍ ഡിജിറ്റല്‍ കെവൈസി സമര്‍പ്പിക്കണോ? ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രീം കോടതി

നായകന്‍ തുടരും; അഡ്രിയാന്‍ ലൂണയുമായുള്ള കരാർ നീട്ടി ബ്ലാസ്റ്റേഴ്‌സ്

'മമതയെ ഇന്ത്യ സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ തീരുമാനം ഹൈക്കമാന്‍ഡ് സ്വീകരിക്കും'; അധിർ രഞ്ജന്‍ ചൗധരിയെ തള്ളി ഖാർഗെ

വരുന്നു അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സ്വാതി മലിവാളിനെ മർദിച്ചെന്ന പരാതി: കെജ്‌രിവാളിന്റെ മുന്‍ പിഎസ് ബൈഭവ് കുമാർ അറസ്റ്റില്‍