INDIA

പുൽവാമ ഭീകരാക്രമണം: അഞ്ച് വർഷം പിന്നിട്ടിട്ടും മരിച്ച ജവാന്റെ കുടുംബത്തിന് നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ല

വെബ് ഡെസ്ക്

കശ്മീരിലെ പുൽവാമയിൽ 40 സിആർപിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ അഞ്ചാം വാർഷികമായിരുന്നു കഴിഞ്ഞ ദിവസം. എന്നാൽ ജവാൻമാരുടെ കുടുംബത്തിനായി വാഗ്‌ദാനം ചെയ്ത കാര്യങ്ങൾ പലതും സംസ്ഥാന സർക്കാർ നടപ്പാക്കിയിട്ടില്ലെന്നാണ് പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് ഉദ്യോഗസ്ഥനായിരുന്ന മധ്യപ്രദേശ് ജബൽപൂർ സ്വദേശി അശ്വിൻ കച്ചിയുടെ കുടുംബം ആരോപിക്കുന്നത്. രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിൽ അശ്വിൻ ജീവത്യാഗം ചെയ്ത ശേഷം വലിയ വാഗ്ദാനങ്ങളാണ് മധ്യപ്രദേശ് സർക്കാർ അശ്വിന്റെ കുടുംബത്തിന് നൽകിയത്.

സംസ്ഥാന സർക്കാറിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുമെന്ന് കരുതി കാത്തിരുന്ന് അവസാനം അശ്വിന്റെ കുടുംബം തന്നെ ആറ് ലക്ഷം രൂപ ചെലവഴിച്ച് ജബൽപൂർ ഗ്രാമത്തിൽ അദ്ദേഹത്തിന്റേതായി ഒരു പ്രതിമ നിർമിച്ചു. ഇതേതുടർന്ന് അശ്വിന്റെ പേരിൽ ഗ്രാമത്തിൽ ഒരു സ്കൂൾ പണി കഴിപ്പിക്കുമെന്നും അശ്വിന്റെ പ്രതിമ നിലനിൽക്കുന്ന സ്ഥലത്ത് പൂന്തോട്ടം നിർമിക്കുമെന്നുമായിരുന്നു സർക്കാരിന്റെ വാഗ്ദാനം.

ഈ ഉറപ്പുകളൊന്നും നടപ്പായില്ലെന്ന് മാത്രമല്ല ഉദ്യോഗസ്ഥരാരും പുൽവാമ ദിനത്തിൽ അശ്വിന്റെ കുടുംബത്തെ സന്ദർശിക്കാനെത്തിയുമില്ല. അശ്വിന്റെ കുടുംബത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ദി ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അശ്വിന്റെ കുടുംബത്തിനായി സർക്കാർ നൽകിയ വീട് ഭാഗികമായി തകർത്ത നിലയിലാണ്.

വാഗ്ദാനം ചെയ്ത കാര്യങ്ങളുടെ നടപ്പാക്കുന്നതിനെക്കുറിച്ച് അന്വേഷിക്കുമ്പോൾ സർക്കാർ അനുവദിച്ച ഒരു കോടി രൂപയുടെ കണക്കാണ് അധികൃതർ പറയുന്നതെന്നും അശ്വിന്റെ കുടുംബം ആരോപിച്ചു.

മധ്യപ്രദേശിൽ, രാജ്യത്തിന് വേണ്ടി രക്തസാക്ഷികളാകേണ്ടി വരുന്ന ജവാൻമാരുടെ കുടുംബങ്ങൾക്ക് സർക്കാർ ഒരു കോടി രൂപയാണ് ധനസഹായം നൽകുന്നത്. ഒപ്പം ജവാന്റെ പേരിൽ വീടും സ്‌കൂളിന് അതേ ജവാന്റെ പേരും നൽകും. പുൽവാമയിൽ കൊല്ലപ്പെട്ട അശ്വിൻ കച്ചിയുടെ കാര്യത്തിൽ സർക്കാർ ഒരു കോടി രൂപ നൽകി വീട് അനുവദിച്ചെങ്കിലും മറ്റ് വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടു.

രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണം

2019 ഫെബ്രുവരി 14ന് ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് 2500 ഓളം വരുന്ന സിആര്‍പിഎഫ് ജവാന്മാര്‍ 78 ബസ്സുകളുടെ വാഹനവ്യൂഹത്തില്‍ ദേശീയപാത 44ലൂടെ സഞ്ചരിക്കുന്ന സമയം പാകിസ്താൻ ഭീകരർ സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം, സൈനിക വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. സൈനിക സംഘത്തിൽ മലയാളിയായ വയനാട് സ്വദേശി വി വി വസന്തകുമാറുമുണ്ടായിരുന്നു. ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഇതിന്റെ മറുപടിയെന്നോണം പാക്ക് അധീന കശ്മീരിൽ ബാലാക്കോട്ടിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയിരുന്നു.

'അവര്‍ മാവോയിസ്റ്റുകളല്ല, ഇലകള്‍ പെറുക്കി വിറ്റ് ജീവിക്കുന്നവര്‍;' പോലീസ് കൊലപ്പെടുത്തിയത് ആദിവാസികളെയെന്ന് ആരോപണം

ഇതിഹാസം ബൂട്ടഴിക്കുന്നു; അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സുനില്‍ ഛേത്രി

സിനിമാ ലോകത്തെ 50 വര്‍ഷം; വ്യത്യസ്തമായ കഥാപാത്രങ്ങള്‍ക്ക് നന്ദിയുണ്ടെന്ന് ശബാന ആസ്മി

കോവിഷീല്‍ഡിന്‌റെ മറവില്‍ വ്യക്തിഗത വിവരങ്ങള്‍ തേടി തട്ടിപ്പുകാര്‍; മുന്നറിയിപ്പ് നല്‍കി പോലീസ്

ഭക്ഷണവും ഇന്ധനവും തീരുന്നു; റഫായിലെ ഇസ്രയേല്‍ അധിനിവേശം മാനുഷിക ദുരന്തത്തിലേക്ക് നയിക്കുമെന്ന് ലോക ഭക്ഷ്യ ഏജന്‍സി