INDIA

കർഷക സംഘടനകളുടെ രാജ്യവ്യാപക ട്രെയിന്‍ ഉപരോധം ഇന്ന്; 'റെയില്‍ റോക്കോ' നാല് മണിക്കൂർ

വെബ് ഡെസ്ക്

കിസാന്‍ മസ്‌ദൂർ മോർച്ചയും (കെഎംഎം) സംയുക്ത കിസാന്‍ മോർച്ചയും (എസ്‌കെഎം) ആഹ്വാനം ചെയ്ത രാജ്യവ്യാപക ട്രെയിന്‍ തടയല്‍ (റെയില്‍ റോക്കോ) ഇന്ന്. പഞ്ചാബിലും ഹരിയാനായിലുമായി ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് നാല് വരെ 60 ഇടങ്ങളില്‍ കർഷകർ ട്രെയിന്‍ ഉപരോധിക്കും. റെയില്‍ റോക്കോയ്ക്ക് മുന്നോടിയായി അംബാലയില്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്. പല കർഷക സംഘടനകളുടേയും നേതാക്കളുടെ വീടുകളില്‍ പോലീസ് എത്തിയിട്ടുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

കർഷക സമരത്തിനിടെ കൊല്ലപ്പെട്ട ശുഭ്‌കരണ്‍ സിങ്ങിന് നീതി ലഭിക്കുന്നതിന് വേണ്ടിയാണ് ട്രെയിന്‍ തടയല്‍. പ്രതിഷേധം നടക്കുന്ന 50 മേഖലകളും പഞ്ചാബിലാണെന്ന് കർഷക സംഘടനകള്‍ അറിയിച്ചു. ദില്ലി ചലോയുടെ ഭാഗമല്ലാത്ത എസ്‍കെഎമ്മിന്റെ അഞ്ച് കർഷക യൂണിയനുകളുടെ പിന്തുണയും ട്രെയിന്‍ തടയലിനുണ്ട്. ബികെയു ഉഗ്രഹന്‍, ക്രാന്തികാരി കിസാന്‍ യൂണിയന്‍, ബികെയു (മാല്‍വ), ബികെയു (ദോബ), ബികെയു (ദകോണ്ട) എന്നീ യൂണിയനുകളാണ് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്.

"റെയില്‍ റോക്കോ മൂലം യാത്രക്കാർക്ക് ഉണ്ടാകാന്‍ പോകുന്ന ബുദ്ധിമുട്ടുകള്‍ ഞങ്ങള്‍ മനസിലാക്കുന്നു. പക്ഷേ സമരം മാർച്ച് മൂന്നിന് പ്രഖ്യാപിച്ചതാണ്. പ്രതിഷേധ സമയത്ത് ദയവായി റെയില്‍‍വെ സ്റ്റേഷനുകളില്‍ കാത്തിരിക്കാന്‍ യാത്രക്കാരോട് അഭ്യർഥിക്കുന്നു. യാത്രകള്‍ 12 മണിക്ക് മുന്‍പും നാല് മണിക്ക് ശേഷവും ക്രമീകരിക്കുക. ഡല്‍ഹിയിലേക്ക് നീങ്ങാന്‍ ഞങ്ങളെ അനുവദിക്കുന്നില്ല, കുറഞ്ഞത് ഡല്‍ഹിയിലേക്കുള്ള ട്രെയിനുകളെങ്കിലും തടയാന്‍ സാധിക്കുമല്ലോ. പ്രധാന റെയില്‍വെ ലൈനുകള്‍ മാത്രമല്ല, ഇന്റർ സിറ്റിയും തടയും," കെഎംഎമ്മിന്റെ സർവാന്‍ സിങ് വ്യക്തമാക്കി.

ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാന്‍, തമിഴ്‌നാട്, കർണാടക, തെലങ്കാന, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ 10 മേഖലകളിലും പ്രതിഷേധമുണ്ടാകുമെന്നും സർവാന്‍ കൂട്ടിച്ചേർത്തു.

കര്‍ഷകരുമായി ചര്‍ച്ച പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ആലോചനയില്ലെന്നും എന്നാല്‍ വിഷയത്തില്‍ പെട്ടെന്ന് തന്നെ പരിഹാരം കാണുമെന്നും നേരത്തെ കേന്ദ്ര കൃഷി മന്ത്രി അര്‍ജുന്‍ മുണ്ടേ പറഞ്ഞിരുന്നു. മാര്‍ച്ച് 29 വരെ ഡല്‍ഹി ചലോ മാര്‍ച്ച് നിര്‍ത്തിവെക്കാനായിരുന്നു കര്‍ഷകരുടെ തീരുമാനം. എന്നാല്‍ അതിനിടയിലാണ് ബുധനാഴ്ച സമരം പുനരാരംഭിച്ചത്. അതേസമയം, ഡല്‍ഹി ചലോ മാര്‍ച്ചിന്റെ ഭാഗമായി അടച്ച സിംഗു, ടിക്രി അതിര്‍ത്തികള്‍ രണ്ടാഴ്ചയ്ക്ക് ശേഷം കഴിഞ്ഞ ദിവസം ഭാഗികമായി തുറന്നു. ഫെബ്രുവരി 13നായിരുന്നു അതിര്‍ത്തികള്‍ അടച്ചിരുന്നത്.

ഡല്‍ഹി നഗരത്തില്‍ റോഡ് ഷോ, ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം; നാടിളക്കാന്‍ കെജ്‌രിവാള്‍

പ്രജ്വലിന്റെ ലൈംഗിക വീഡിയോ പ്രചരിപ്പിച്ച കേസ്: ബിജെപി നേതാവ് അറസ്റ്റില്‍

എ ഐ നൈപുണ്യം പ്രധാന യോഗ്യതയാകുന്നു, സാങ്കേതിക ജ്ഞാനമില്ലാത്ത ജീവനക്കാരെ തൊഴിലുടമകൾ ആഗ്രഹിക്കുന്നില്ല; റിപ്പോർട്ട്

'തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടിയെ പ്രതിരോധത്തിലാക്കി'; എം കെ രാഘവന്റെ പരാതി, കോഴിക്കോട്ടെ കോണ്‍ഗ്രസ് നേതാവിനെ പുറത്താക്കി

സൈബർ കുറ്റകൃത്യങ്ങള്‍: 28,200 മൊബൈൽ ഫോണുകള്‍ ബ്ലോക്ക് ചെയ്യാൻ കേന്ദ്ര നിർദേശം