INDIA

ശരദ് പവാര്‍-അജിത് പവാര്‍ കൂടിക്കാഴ്ചയില്‍ ആശങ്ക; വേണ്ടിവന്നാല്‍ തന്ത്രം മാറ്റാന്‍ കോണ്‍ഗ്രസും ശിവസേനയും

വെബ് ഡെസ്ക്

എൻസിപി അധ്യക്ഷൻ ശരദ് പവാറും പാർട്ടി വിമതനും ബന്ധുവുമായ അജിത് പവാറുമായുള്ള കൂടിക്കാഴ്ചകൾ പതിവായതോടെ പുതിയ നീക്കം ശക്തമാക്കി കോൺഗ്രസും ശിവസേനയും. ശരദ് പവാറിന്റെ ചാഞ്ചാട്ടം തിരിച്ചടിയാകുമെന്ന് മുന്നിൽക്കണ്ട്, 2024 ലോക്സഭാ തിരഞ്ഞെടുപ്പിനെ എങ്ങിനെ നേരിടാമെന്ന ചർച്ചകൾ മഹാ വികാസ് അഘാഡി സജീവമാക്കി. എൻസിപിയെ കൂട്ടാതെ ലോക്സഭാ തിരഞ്ഞെടുപ്പ് നേരിടാനാണ് ഇരുപാര്‍ട്ടികളും തയാറെടുക്കുന്നത്. മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പട്ടോളെ ഇതുസംബന്ധിച്ച് ഇന്നലെ പരസ്യമായി സൂചന നല്‍കുകയും ചെയ്തു.

ശരദ് പവാറും പാർട്ടി വിമതനായ അജിത് പവാറും തമ്മിൽ തുടരെ ചർച്ചകൾ നടത്തുന്നത് മഹാ വികാസ് അഘാഡി സഖ്യത്തിന് അംഗീകരിക്കാനാകുന്നതല്ലെന്ന് പട്ടോളെ വ്യക്തമാക്കി. ഇത്തരം കൂടിക്കാഴ്ചകളിൽ കോൺഗ്രസിന് അതൃപ്തിയും ആശങ്കയുമുണ്ടെന്ന് അദ്ദേഹം തുറന്നുപറയുകയും ചെയ്തു. ശരദ്പവാര്‍ ബിജെപി പക്ഷത്തേക്കു പോകുന്ന സാചര്യം മുന്നില്‍ക്കണ്ട് തങ്ങള്‍ പ്ലാന്‍ ബി തയാറാക്കിയിട്ടുണ്ടെന്നും ഹൈക്കമാന്‍ഡായിരിക്കും അതില്‍ അന്തിമ തീരുമാനം കൈക്കൊള്ളുകയെന്നും പട്ടോളെ വ്യക്തമാക്കി. ''എന്തായാലും ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ ഈ വിഷയം ചര്‍ച്ച ചെയ്യും. പ്രതിപക്ഷ സംഖ്യമായ 'ഇന്ത്യ'യും ഇക്കാര്യം ചര്‍ച്ച ചെയ്യും. ഇപ്പോള്‍ ഇക്കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് ഉചിതമല്ല'' - പട്ടോളെ കൂട്ടി ചേര്‍ത്തു.

ശരദ് പവാറിനെ എന്‍ ഡി എയില്‍ എത്തിക്കാനായി കേന്ദ്രമന്ത്രി സ്ഥാനവും നീതി ആയോഗ് അധ്യക്ഷ സ്ഥാനവും ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചവാന്റെ ആരോപണം. എന്‍സിപി പിളര്‍ത്തി ബിജെപി പക്ഷത്തേക്കു മാറി ഉപമുഖ്യമന്ത്രിയായ അനന്തരവന്‍ അജിത് പവാറുമായി ശരദ് പവാര്‍ നടത്തുന്ന രഹസ്യനീക്കങ്ങളില്‍ ശിവസേന നേതാവ് സഞ്ജയ് റാവുത്തും അതൃപ്തി പരസ്യമാക്കിയിട്ടുണ്ട്. സഖ്യമുപേക്ഷിച്ച് എന്‍സിപി എന്‍ഡിഎ പക്ഷേത്തേക്കു നീങ്ങുമെന്നു തന്നെയാണ് കോണ്‍ഗ്രസ്-ശിവസേന പാളയങ്ങള്‍ വിശ്വസിക്കുന്നത്. അതിനാല്‍ത്തന്നെ അണിയറയില്‍ ചരടുവലികള്‍ സജീവമാണ്.

അതേസമയം താന്‍ ഇപ്പോഴും മഹാ വികാസ് അഘാഡി സഖ്യത്തിന്റെ ഭാഗമാണെന്നും എന്നും ബിജെപിയെയും വര്‍ഗീയതയെയും എതിര്‍ക്കുന്ന നിലപാട് മാത്രമേ സ്വീകരിച്ചിട്ടുള്ളൂവെന്നുമാണ് ശരദ് പവാര്‍ പറയുന്നത്.'' പാര്‍ട്ടിയിലെ ചിലര്‍ വ്യത്യസ്തമായി വഴിയാണ് സ്വീകരിച്ചത്. എന്നാല്‍ സ്ഥിതി ഗതികള്‍ മനസിലാക്കുന്നതോടെ അവരുടെ നിലപാടുകളില്‍ മാറ്റം വന്നേക്കും. അവര്‍ നിലപാട് മാറ്റിയാലും ഇല്ലെങ്കിലും ഞങ്ങള്‍ തിരഞ്ഞെടുത്ത വഴിയില്‍ നിന്ന് വ്യതി ചലിക്കില്ല''- ശരദ് പവാര്‍ അറിയിച്ചു.

'അവര്‍ മാവോയിസ്റ്റുകളല്ല, ഇലകള്‍ പെറുക്കി വിറ്റ് ജീവിക്കുന്നവര്‍;' പോലീസ് കൊലപ്പെടുത്തിയത് ആദിവാസികളെയെന്ന് ആരോപണം

ഇതിഹാസം ബൂട്ടഴിക്കുന്നു; അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സുനില്‍ ഛേത്രി

സിനിമാ ലോകത്തെ 50 വര്‍ഷം; വ്യത്യസ്തമായ കഥാപാത്രങ്ങള്‍ക്ക് നന്ദിയുണ്ടെന്ന് ശബാന ആസ്മി

കോവിഷീല്‍ഡിന്‌റെ മറവില്‍ വ്യക്തിഗത വിവരങ്ങള്‍ തേടി തട്ടിപ്പുകാര്‍; മുന്നറിയിപ്പ് നല്‍കി പോലീസ്

ഭക്ഷണവും ഇന്ധനവും തീരുന്നു; റഫായിലെ ഇസ്രയേല്‍ അധിനിവേശം മാനുഷിക ദുരന്തത്തിലേക്ക് നയിക്കുമെന്ന് ലോക ഭക്ഷ്യ ഏജന്‍സി