INDIA

'വ്യാജ വിവരത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രം'; കേരള സ്റ്റോറി നിരോധനത്തെ ന്യായീകരിച്ച് ബംഗാൾ സർക്കാർ

വെബ് ഡെസ്ക്

വിവാദ സിനിമ 'കേരള സ്റ്റോറി'യിൽ വിദ്വേഷ പരാമർശമുണ്ടെന്നും ചിത്രം സാമുദായിക ഐക്യം തകർക്കുന്നതെന്നും പശ്ചിമ ബംഗാൾ സർക്കാർ സുപ്രീം കോടതിയിൽ. സംസ്ഥാനത്തെ തീയേറ്ററുകളിൽ ചിത്രത്തിന്റെ പ്രദർശനം നിരോധിച്ചതിനെ ന്യായീകരിച്ച് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ചിത്രത്തിന്റെ നിരോധനത്തിനെതിരെ കേരള സ്റ്റോറിയുടെ നിർമാതാക്കൾ നൽകിയ ഹർജിയിൽ സുപ്രീംകോടതി സർക്കാരിനോട് നേരത്തെ നിലപാട് തേടിയിരുന്നു.

സംസ്ഥാനത്ത് സിനിമ പ്രദർശിപ്പിക്കുന്നത് തീവ്രവാദ ഗ്രൂപ്പുകൾക്കിടയിൽ സംഘർഷത്തിന് കാരണമാകുമെന്നും സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു. സംഘർഷവും വിദ്വേഷവും ഒഴിവാക്കാനാണ് ചിത്രം നിരോധിച്ചതെന്നും സർക്കാർ വ്യക്തമാക്കി. കേരള സ്റ്റോറി വ്യാജ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ചിത്രത്തിലെ ഒന്നിലധികം രംഗങ്ങളിൽ വിദ്വേഷ പരാമർശമുണ്ട്. അത് സമുദായിക വികാരം വ്രണപ്പെടുത്താൻ പോന്നതും സമുദായങ്ങൾക്കിടയിലെ ഐക്യം തകർക്കുന്നതുമാണ്. ഇത് ക്രമേണ ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഇന്റലിജൻസ് വിവരം ലഭിച്ചു. ഇതാണ് നിരോധനത്തിന് കാരണമെന്ന് സർക്കാർ വിവരിക്കുന്നു.

ഇക്കഴിഞ്ഞ മെയ് എട്ടിനാണ് വിവാദ ചിത്രം 'ദ കേരള സ്റ്റോറി'യ്ക്ക് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നിരോധനമേർപ്പെടുത്തിയത്. വിദ്വേഷത്തിന്റെയും അക്രമത്തിന്റേതുമായ സംഭവങ്ങള്‍ ഒഴിവാക്കാനും സമാധാനം നിലനിര്‍ത്താനും വേണ്ടിയാണ് നിരോധനമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് സംസ്ഥാനത്തിന്റെ തീരുമാനം ചോദ്യം ചെയ്ത് നിർമാതാക്കൾ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുകയാണ്. കേസിൽ നാളെയും വാദം തുടരും.

1954ലെ പശ്ചിമ ബംഗാൾ സിനിമ റെഗുലേഷൻ ആക്ടിലെ 6(1) പ്രകാരമാണ് സിനിമ നിരോധിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ്. ഈ വകുപ്പിന്റെ ഭരണഘടനാ സാധ്യതയും ഹർജിക്കാർ ചോദ്യം ചെയ്യുന്നു. ഹർജി അവ്യക്തമാണെന്നും തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്നും സർക്കാർ മറുപടി പറഞ്ഞു. ഇതിൽ മൗലികാവകാശ ലംഘനമില്ല. വിവിധ ഇന്‌റലിജന്‍സ് റിപ്പോര്‍ട്ടിന്‌റെ അടിസ്ഥാനത്തിലുള്ള സര്‍ക്കാരിന്‌റെ നയപരമായ തീരുമാനമാണ് സിനിമയുടെ നിരോധനമെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. ധനനഷ്ടം മൗലികാവകാശ ലംഘനമായി കണക്കാക്കാനാകില്ലെന്നും സര്‍ക്കാര്‍ വാദിക്കുന്നു.

കേരളത്തിൽ നിന്നുള്ള ഒരു കൂട്ടം സ്ത്രീകൾ ഐഎസിൽ ചേരുന്നതായാണ് ദ കേരള സ്റ്റോറിയുടെ പ്രമേയം. മെയ് അഞ്ചിനാണ് ചിത്രം റിലീസ് ചെയ്തത്. എന്നാൽ റിലീസിന് മുൻപ് തന്നെ ചിത്രത്തിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. സംഘപരിവാർ അജണ്ടയാണ് ചിത്രമെന്ന് സിപിഎമ്മും കോൺഗ്രസും വിമർശനമുന്നയിച്ചു. ചില സംസ്ഥാനങ്ങളിൽ നികുതിയിളവ് നൽകിയപ്പോൾ, തമിഴ്നാട്ടിലും പശ്ചിമബംഗാളിലുമാണ് നിരോധനം ഏർപ്പെടുത്തിയത്. ബംഗാളിലേത് സർക്കാർ തീരുമാനമായിരുന്നെങ്കിൽ, സിനിമ കാണാൻ ആളുകളെത്തുന്നില്ലെന്നതടക്കം ചൂണ്ടിക്കാട്ടി മൾട്ടിപ്ലക്സ് ഉടമകളുടെ അസോസിയേഷനാണ് തമിഴ്നാട്ടിൽ വിലക്ക് തീരുമാനിച്ചത്.

'പരസ്യമാപ്പ് അല്ലെങ്കില്‍ രണ്ട് കോടി രൂപ നഷ്ടപരിഹാരം'; ബിജെപി പ്രവേശന വിവാദത്തില്‍ നിയമ നടപടിയുമായി ഇ പി ജയരാജന്‍

സൂര്യാഘാതം: ആലപ്പുഴയിൽ യുവാവ് മരിച്ചു, കൊടുംചൂടിൽ കേരളത്തിൽ മരണം മൂന്നായി

'ജീവനും സ്വാതന്ത്ര്യവും പ്രധാനം, തിരഞ്ഞെടുപ്പിന് മുൻപ് എന്തിനായിരുന്നു കെജ്‌രിവാളിന്റെ അറസ്റ്റ്'; ഇ ഡിയോട് സുപ്രീംകോടതി

'തെറ്റിദ്ധരിപ്പിക്കുന്ന രാഷ്ട്രീയ പരസ്യങ്ങള്‍ നിരീക്ഷിക്കുന്നതില്‍ വീഴ്ച'; മെറ്റയ്ക്കെതിരെ യൂറോപ്യന്‍ യൂണിയന്‍ അന്വേഷണം

സഞ്ജു സാംസണ്‍ ടി20 ലോകകപ്പിന്; ടീം ഇന്ത്യയെ പ്രഖ്യാപിച്ചു