KERALA

തിരുവിതാംകൂർ മുൻരാജകുടുംബാംഗങ്ങളുടെ പെൻഷൻ വർധനവിന് മുൻകാല പ്രാബല്യം; മൂന്ന് മാസത്തിനകം ഉത്തരവിടണമെന്ന് ഹൈക്കോടതി

നിയമകാര്യ ലേഖിക

തിരുവിതാംകൂർ മുൻരാജകുടുംബാംഗങ്ങളുടെ പെൻഷൻ വർധനവിന് മുൻകാല പ്രാബല്യം നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശം. ഇതുസംബന്ധിച്ച് ഉത്തരവ് മൂന്ന് മാസത്തിനകം ഇടണമെന്ന് പൊതുഭരണ സെക്രട്ടറിക്ക് ജസ്റ്റിസ് പി ഗോപിനാഥ് നിർദ്ദേശം നൽകി.

മുൻരാജകുടംബാംഗങ്ങൾക്കുള്ള പെൻഷൻ 2017 ൽ 3000 രൂപയാക്കി വർധിപ്പിച്ചിരുന്നു ഇതിൽ കോട്ടയം മീനച്ചിലിലെ ഞാവക്കാട്ട് കുടുംബാംഗങ്ങൾക്ക് 2011 ജനുവരി ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ വർധന ബാധകമാക്കിയിരുന്നു. ഈ വർധനവ് തിരുവിതാംകൂർ കുടുംബാംഗങ്ങളുടെ കാര്യത്തിൽ ഇതില്ലാതിരുന്നത് വിവേചനമാണെന്ന് വിലയിരുത്തിയാണ് കോടതിയുടെ ഉത്തരവ്.

വർധന നടപ്പാക്കേണ്ടത് എന്ന് മുതലാണെന്ന് തീരുമാനിച്ച് ഉത്തരവിടാനാണ് പൊതുഭരണ സെക്രട്ടറിക്ക് കോടതി നിർദേശം നൽകിയിരിക്കുന്നത്. മുൻ രാജകുടുംബാഗംങ്ങൾക്ക് പെൻഷനും അലവൻസുകളും നൽകുന്നതിനെതിരെ നേരത്തെ വിമർശനങ്ങൾ ഉയർന്നിരുന്നു.

2021-22 വർഷത്തെ കണക്കുകൾ പ്രകാരം തിരുവിതാംകൂർ അടക്കമുള്ള 37 മുൻ രാജകുടുംബങ്ങളിലെ അംഗങ്ങൾക്ക് സർക്കാർ പെൻഷൻ ഇനത്തിൽ 5.4 കോടി രൂപ നൽകിയിരുന്നു. നിയമസഭയിൽ പിടിഎ റഹീം എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രിയായിരുന്നു ഈ കണക്കുകൾ അവതരിപ്പിച്ചത്.

മലബാർ മേഖലയിലെ മുൻരാജകുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ നൽകുന്ന പ്രത്യേക മാലിഖാനയും (ബ്രിട്ടീഷ് ഇന്ത്യയുടെ മലബാർ മേഖലയിലെ നാട്ടുരാജാക്കന്മാർക്ക് കേന്ദ്ര സർക്കാർ അനുവദിക്കുന്നത്) തിരുവിതാംകൂർ - കൊച്ചി മുൻരാജകുടുംബങ്ങൾക്ക് സർക്കാർ പെൻഷനും അലവൻസും അനുവദിക്കുന്നുണ്ട്.

2500 രൂപയായിരുന്ന പെൻഷൻ 2017ലാണ് സർക്കാർ 3000 രൂപയായി ഉയർത്തിയത്. നാട്ടുരാജ്യങ്ങൾ ഇന്ത്യൻ യൂണിയനിൽ സംയോജിച്ചപ്പോൾ 1949 ജുലൈ ഒന്നിന് തിരുവിതാംകൂർ, കൊച്ചി രാജകുടുംബാംഗങ്ങൾ അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഉപദേഷ്ടാവ് വിപി മേനോനുമായി ഉണ്ടാക്കിയ കവന്റ് (ഉടമ്പടി) പ്രകാരമാണ് സർക്കാർ ഇപ്പോഴും പണം നൽകുന്നത്. എന്നാൽ 1971 ൽ ഇന്ദിരാഗാന്ധി 26ാം ഭരണഘടനാ ഭേദഗതിയിലൂടെ മുൻരാജാക്കൻമാർക്കുള്ള ആനുകൂല്യങ്ങൾ നിർത്തലാക്കിയിരുന്നു.

പ്രിവിപേഴ്സ് എന്നറിയപ്പെട്ട ഈ ആനുകൂല്യത്തിന് സമാനമാണ് ഇപ്പോൾ നൽകുന്ന അലവൻസും പെൻഷനുകളുമെന്നാണ് ഉയരുന്ന ആരോപണം. 2013 ൽ ഉമ്മൻചാണ്ടി സർക്കാരാണ് പെൻഷന് പുറമെ പ്രത്യേക അലവൻസ് മുൻരാജകുടുംബങ്ങൾക്കായി പ്രഖ്യാപിച്ചത്. പിന്നീട് അധികാരത്തിൽ എത്തിയ പിണറായി സർക്കാരും ഈ അലവൻസുകൾ തുടരുകയായിരുന്നു.

ആസിഡ് ആക്രമണ ഇരകള്‍ ഡിജിറ്റല്‍ കെവൈസി സമര്‍പ്പിക്കണോ? ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രീം കോടതി

നായകന്‍ തുടരും; അഡ്രിയാന്‍ ലൂണയുമായുള്ള കരാർ നീട്ടി ബ്ലാസ്റ്റേഴ്‌സ്

'മമതയെ ഇന്ത്യ സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ തീരുമാനം ഹൈക്കമാന്‍ഡ് സ്വീകരിക്കും'; അധിർ രഞ്ജന്‍ ചൗധരിയെ തള്ളി ഖാർഗെ

വരുന്നു അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സ്വാതി മലിവാളിനെ മർദിച്ചെന്ന പരാതി: കെജ്‌രിവാളിന്റെ മുന്‍ പിഎസ് ബൈഭവ് കുമാർ അറസ്റ്റില്‍