TECHNOLOGY

സാം ആള്‍ട്ട്മാന്‍ മൈക്രോസോഫ്റ്റിലേക്ക്; ഗ്രെഗ് ബ്രോക്മാനും കൂടെയുണ്ടെന്ന് സിഇഒ സത്യ നദെല്ല

വെബ് ഡെസ്ക്

ഓപ്പണ്‍ എഐയില്‍ നിന്നും പിരിച്ചുവിട്ട മുന്‍ സിഇഒ സാം ആള്‍ട്ട്മാന്‍ മൈക്രോസോഫ്റ്റിലേക്ക്. മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയാണ് ഇക്കാര്യം എക്‌സിലൂടെ പങ്കുവെച്ചിരിക്കുന്നത്. ആള്‍ട്ട്മാനെ കൂടാതെ ഓപ്പണ്‍ എഐയില്‍ നിന്നും രാജിവെച്ച സഹ സ്ഥാപകനായ ഗ്രെഗ് ബ്രോക്മാനും ഓപ്പണ്‍ എഐയിലെ മുന്‍ തൊഴിലാളികളും കമ്പനിയുടെ പുതിയ നൂതന എഐ ഗവേഷണ സംഘത്തിന് മേല്‍നോട്ടം വഹിക്കുമെന്ന് നദെല്ല പറഞ്ഞു.

അവരുടെ വിജയത്തിന് ആവശ്യമായ വിഭവങ്ങള്‍ തങ്ങള്‍ നല്‍കുമെന്നും അദ്ദേഹം എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. അതേസമയം ഓപ്പണ്‍ എഐയുടെ ഇടക്കാല സിഇഒയായി എമ്മറ്റ് ഷിയറിനെ നിയമിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എമ്മറ്റ് ഷിയറുമായും ഓപ്പണ്‍ എഐയുടെ പുതിയ നേതൃത്വവുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും 1300 കോടി ഡോളര്‍ നിക്ഷേപിച്ചിട്ടുള്ള എഐ സ്റ്റാര്‍ട്ടപ്പുമായുള്ള പങ്കാളിത്തത്തില്‍ പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും നദെല്ല കൂട്ടിച്ചേര്‍ത്തു.

ആള്‍ട്ട്മാനെ തിരികെ കൊണ്ടുവരാന്‍ എക്‌സിക്യൂട്ടീവുകള്‍ ശ്രമിച്ചിട്ടും മടങ്ങിവരില്ലെന്ന വാര്‍ത്താ സൈറ്റായ ദി ഇന്‍ഫര്‍മേഷന്റെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് പ്രഖ്യാപനം. ഡയറക്ടര്‍ ബോര്‍ഡ്, കമ്പനി ലീഡര്‍മാര്‍, നിക്ഷേപകര്‍ തുടങ്ങിയവരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ആള്‍ട്ട്മാന്‍ മടങ്ങിവരില്ലെന്ന് തീരുമാനിച്ചുവെന്ന് ഓപ്പണ്‍ എഐ മറ്റൊരു സഹസ്ഥാപകനും ബോര്‍ഡ് ഡയറക്ടറുമായ ഇല്യ സുത്സ്‌കെവെര്‍ പറഞ്ഞിരുന്നു. വിഷയത്തില്‍ ഓപ്പണ്‍ എഐ പ്രതികരിച്ചില്ലെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ഓപ്പണ്‍ എഐയുടെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ ഇന്ന് സാം ആള്‍ട്ട്മാനെത്തിയിരുന്നു. അതിഥിയുടെ ഐഡി പാസ് കൈയ്യില്‍ വെച്ചുള്ള ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍നിന്നുള്ള ചിത്രം സാം ആള്‍ട്ട്മാന്‍ തന്നെയാണ് എക്സില്‍ പങ്കുവെച്ചത്. ആദ്യവും അവസാനവുമായാണ് താനിത് ധരിക്കുന്നതെന്ന കുറിപ്പോടെയാണ് സാം ചിത്രം പങ്കുവെച്ചത്. കൂടാതെ രാജിവെച്ച സഹസ്ഥാപകനായ ഗ്രെഗ് ബ്രോക്ക്മാനെയും സ്ഥാപനം ക്ഷണിച്ചിട്ടുണ്ടെന്ന് വാര്‍ത്താ സൈറ്റായ ദ ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഓപ്പണ്‍ എഐയെ നയിക്കാനുള്ള കഴിവില്‍ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വെള്ളിയാഴ്ച കമ്പനി ആള്‍ട്ട്മാനെ പുറത്താക്കിയത്. 'ആശയവിനിമയം നടത്തുമ്പോള്‍ സത്യസന്ധത പുലര്‍ത്തുന്നില്ല' എന്ന കാരണമാണ് പുറത്താക്കലിന് പിന്നിലെന്ന് കമ്പനി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു. ആള്‍ട്ട്മാന്റെ പെരുമാറ്റം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തിലാണെന്നും ബോര്‍ഡ് വിമര്‍ശനമുന്നയിക്കുന്നു. ആള്‍ട്ട്മാനെ പുറത്താക്കിയതിനെത്തുടര്‍ന്ന് ഗ്രെഗ് ബ്രോക്ക്മാനെ കൂടാതെ, മുതിര്‍ന്ന ഗവേഷകരായ ജേക്കബ് പച്ചോകി, അലക്‌സാണ്ടര്‍ മാണ്ട്രി, സൈമണ്‍ സിദോര്‍ എന്നിവരും കമ്പനിയില്‍നിന്ന് രാജിവെയ്ക്കുകയായിരുന്നു.

കെജ്‍രിവാളിന്റെ പ്രസംഗം 'വ്യവസ്ഥയുടെ മുഖത്തേറ്റ അടി'യെന്ന് ഇഡി; അഭിപ്രായം പറയാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

ഐതിഹാസിക കുതിപ്പിന് അവസാന വിസിൽ

'ഞാനൊരിക്കലും സംതൃപ്തനായിട്ടില്ല'; സുനില്‍ ഛേത്രിയുടെ പ്രസിദ്ധമായ വാക്കുകള്‍

കള്ളപ്പണക്കേസ് പ്രത്യേക കോടതി പരിഗണിച്ചശേഷം കുറ്റാരോപിതരെ അറസ്റ്റ് ചെയ്യാന്‍ ഇ ഡിക്ക് അധികാരമില്ല: സുപ്രീംകോടതി

'അവര്‍ മാവോയിസ്റ്റുകളല്ല, ഇലകള്‍ പെറുക്കി വിറ്റ് ജീവിക്കുന്നവര്‍'; പോലീസ് കൊലപ്പെടുത്തിയത് ആദിവാസികളെയെന്ന് ആരോപണം