WORLD

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൊടും തണുപ്പും സഹിച്ച് 150 മണിക്കൂർ; തുർക്കിയില്‍ രണ്ട് മാസം പ്രായമായ കുഞ്ഞ് ജീവിതത്തിലേക്ക്

വെബ് ഡെസ്ക്

നാശത്തിന്റെയും നിരാശയുടെയും നടുവിൽ അതിജീവനത്തിന്റെ അത്ഭുതകഥകൾക്ക് കൂടി സാക്ഷിയാകുകയാണ് തുർക്കി. ഇനി ആരും ജീവനോടെ ഉണ്ടാകില്ലെന്ന നിരാശയിൽ രക്ഷാപ്രവർത്തനം നടത്തുന്നവർക്ക് പ്രതീക്ഷ പകർന്ന് രണ്ട് മാസം മാത്രം പ്രായമായ കുഞ്ഞ്. മനസും ശരീരവും മരവിക്കുന്ന കാഴ്ചകള്‍ക്കും കാലാവസ്ഥയ്ക്കും ഇടയിലാണ് രക്ഷാപ്രവർത്തകർക്ക് കരുത്ത് പകർന്ന് കൊണ്ട് കുഞ്ഞിനെ കണ്ടെത്തുന്നത്. കെട്ടിടങ്ങൾക്കിടയിൽ അഞ്ച് ദിവസമാണ് ആ കുരുന്ന് കഴിഞ്ഞത്. തുർക്കിയെ തകർത്തുകളഞ്ഞ ഭൂകമ്പത്തിൽ പെട്ടവരെ ജീവനോടെ പുറത്തെത്തിക്കാൻ വിശ്രമമില്ലാതെ പരിശ്രമിക്കുന്നവരെ ആശ്ചര്യപ്പെടുത്തുന്നതായിരുന്നു ആ കാഴ്ച. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കൊടും തണുപ്പും സഹിച്ച് ഇത്ര ദിവസം രണ്ട് മാസം പ്രായമുള്ള കുഞ്ഞ് എങ്ങനെ കഴിഞ്ഞുവെന്ന അതിശയത്തിലാണ് ലോകം.

തുർക്കിയിൽ ഹതായ് പ്രവിശ്യയിലെ തകർന്നടിഞ്ഞ കെട്ടിടങ്ങൾക്ക് ഇടയിൽ നിന്നാണ് രക്ഷാസേന കുഞ്ഞിനെ കണ്ടെത്തിയത്. ജനക്കൂട്ടം കണ്ണീർവാർത്തും കയ്യടിച്ചുമാണ് കുഞ്ഞിനെ പുതുജീവിതത്തിലേക്ക് വരവേറ്റത്. ഭൂകമ്പത്തിന് ഏകദേശം 150 മണിക്കൂറിന് ശേഷമാണ് കുട്ടിയെ ജീവനോടെ കണ്ടെത്തിയത്. കൂടാതെ രണ്ട് വയസുകാരിയായ പെൺകുട്ടിയെയും ആറു മാസം ഗർഭിണിയായ യുവതിയെയും 70 വയസുകാരിയെയും ഞായറാഴ്ച രക്ഷപ്പെടുത്തിയതായി തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പടിഞ്ഞാറൻ സിറിയയിൽ ഒരു കുടുംബത്തിലെ മുഴുവൻ അംഗങ്ങളെയും കഴിഞ്ഞ ദിവസം രക്ഷാപ്രവർത്തകർ കെട്ടിടങ്ങൾക്കിടയിൽ നിന്ന് പുറത്തെത്തിച്ചിരുന്നു. മൂന്ന് കുട്ടികളടങ്ങുന്ന കുടുംബം അഞ്ച് ദിവസമായി കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കഴിയുകയായിരുന്നു.

അതേസമയം, തുർക്കിയിലും വടക്കുപടിഞ്ഞാറൻ സിറിയയിലും ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം ഞായറാഴ്ച 29,000 ആയി. തുർക്കിയിൽ 24,617ഉം സിറിയയിൽ 4,500ഉം ആളുകളുമാണ് മരിച്ചത്.

വന്‍മരങ്ങള്‍ വീണ ഇറാനില്‍ പിന്‍ഗാമികളാര്?

ലോക്‌സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ടത്തിലും പോളിങ്ങില്‍ ഇടിവ്, ബംഗാളിലും ലഡാക്കിലും മികച്ച പ്രതികരണം

ചക്രവാതച്ചുഴി, ന്യൂനമര്‍ദപാത്തി; കേരളത്തില്‍ അഞ്ച് ദിവസം മഴ കനക്കും

നിയമ വിദ്യാർഥിനിയെ കൊന്ന കേസ്: അമീറുല്‍ ഇസ്ലാമിന് തൂക്കുകയര്‍ തന്നെ, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

'എപ്പോഴും ഓര്‍ക്കും, മഞ്ഞപ്പടയ്ക്ക് നന്ദി'; ദിമിത്രിയോസ് ഡയമന്റകോസ് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു