WORLD

മാനനഷ്ടക്കേസില്‍ ട്രംപിന് തിരിച്ചടി; ഇ ജീന്‍ കരോളിന് 833 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്

വെബ് ഡെസ്ക്

തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിടയില്‍ അപകീര്‍ത്തി കേസില്‍ തിരിച്ചടി നേരിട്ട് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എഴുത്തുകാരിയായ ഇ ജീന്‍ കരോളിനെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തി, ലൈംഗികാതിക്രമം എന്നീ കേസുകളിലാണ് 833 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇതേ കേസില്‍ കോടതി പുറപ്പെടുവിക്കുന്ന രണ്ടാമത്തെ വിധിയാണിത്. അഞ്ച് ദിവസത്തെ വിചാരണയ്ക്ക് ശേഷം മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.

നേരത്തെ 50 ലക്ഷം നഷ്ടപരിഹാരം നല്‍കാനായിരുന്നു കോടതിയുടെ ഉത്തരവ്. എന്നാല്‍ ഇപ്പോഴുള്ള നഷ്ടപരിഹാര തുകയില്‍ 6.5 കോടി ഡോളര്‍ ശിക്ഷാപരമായ നഷ്ടപരിഹാരം മാത്രമാണ്. കൂടാതെ കരോള്‍ ആവശ്യപ്പെട്ടതിന്റെ എട്ട് മടങ്ങാണ് കോടതി വിധിച്ച തുകയെന്ന പ്രത്യേകതയുമുണ്ട്. ട്രംപ് നിരന്തരം സ്വീകരിക്കുന്ന അപകീര്‍ത്തിപരമായ നിലപാടുകള്‍ തിരുത്താന്‍ സഹായിക്കുന്ന തരത്തിലുള്ള നഷ്ടപരിഹാരം നല്‍കണമെന്ന് കരോളിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു.

ട്രംപിന്റെ ബിസിനസ് സാമ്രാജ്യത്തെ തന്നെ ബാധിക്കാനിരിക്കുന്ന സിവില്‍ തട്ടിപ്പ് കേസില്‍ ഈ മാസം അവസാനം വിധി വരാനിരിക്കെയാണ് മാനനഷ്ടക്കേസില്‍ തിരിച്ചടി നേരിട്ടിരിക്കുന്നത്. വിചാരണ കാത്തിരിക്കുന്ന നാല് ക്രിമിനല്‍ കുറ്റങ്ങളും പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിന് ട്രംപിന് മത്സരിക്കാന്‍ സാധിക്കുമോയെന്ന സുപ്രീം കോടതിയുടെ തീരുമാനവും വരാനിരിക്കുകയാണ്.

അതേസമയം നേരത്തെ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തിന് അപ്പീല്‍ നല്‍കിയത് പോലെ ഇത്തവണയും അപ്പീല്‍ നല്‍കുമെന്ന് ട്രംപ് അറിയിച്ചിട്ടുണ്ട്. ''നമ്മുടെ നിയമസംവിധാനം നിയന്ത്രണങ്ങള്‍ക്കപ്പുറമാണ്. മാത്രവുമല്ല അതിനെ ഒരു രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നു. ഇത് അമേരിക്കയല്ല,'' എന്നായിരുന്നു വിധിക്ക് പിന്നാലെയുള്ള ട്രംപിന്റെ പ്രതികരണം.

എന്നാല്‍ വീഴുമ്പോഴും ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ഓരോ സ്ത്രീയുടെയും വിജയമാണിതെന്നും സ്ത്രീകളെ വീഴ്ത്താന്‍ ശ്രമിക്കുന്ന ഓരോ ഉപദ്രവക്കാരിക്കും ലഭിക്കുന്ന തോല്‍വിയാണെന്നും കരോളിനും പ്രതികരിച്ചു. 1990ല്‍ ബെര്‍ഗ്‌ഡോര്‍ഫ് ഗുഡ്മാന്‍ ഡ്രസ്സിംഗ് റൂമില്‍ വെച്ച് ട്രംപ് തന്നെ ബലാത്സംഗം ചെയ്‌തെന്നായിരുന്നു ജീന്‍ കരോളിന്റെ ആരോപണം.

നരേന്ദ്ര ദാഭോല്‍ക്കര്‍ വധം: രണ്ടുപേര്‍ക്ക് ജീവപര്യന്തം, മൂന്നുപേരെ വെറുതെവിട്ടു

പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്ത് കുറ്റക്കാരന്‍, ശിക്ഷാവിധി തിങ്കളാഴ്ച

IPL 2024| പ്ലേ ഓഫിനായി എട്ട് ടീമുകള്‍; കാല്‍ക്കുലേറ്റ‍ര്‍ വേണ്ട, സാധ്യതകള്‍ അറിയാം

ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; റഫായിൽനിന്ന് ഒഴിഞ്ഞത് ഒരുലക്ഷം അഭയാർഥികള്‍, മാനുഷിക പ്രവർത്തനം പ്രതിസന്ധിയിലെന്ന് യുഎന്‍

'കോടതിയില്‍ തെളിയുന്നതുവരെ മിണ്ടില്ല'; പന്നു വധശ്രമക്കേസില്‍ പ്രതികരിക്കാനില്ലെന്ന് അമേരിക്ക