WORLD

'ഇസ്രയേൽഡ്'; നിഘണ്ടുവില്‍ ഇടംനേടി സയണിസ്റ്റ് ഭരണകൂടത്തിന്റെ ഇരവാദത്തെ പരിഹസിക്കുന്ന പുതിയ വാക്ക്, വൈറൽ

വെബ് ഡെസ്ക്

ഗാസയിൽ ഇസ്രയേൽ നടത്തുന്ന അനീതിയെ സൂചിപ്പിക്കുന്ന പുതിയ വാക്ക് ഇന്റർനെറ്റിൽ വൈറൽ. 'ഇസ്രയേൽഡ്' എന്ന വാക്കാണ് താരമായിരിക്കുന്നത്. പ്രാദേശിക പദങ്ങളും ശൈലികളും ക്രൗഡ് സോഴ്‌സ് ചെയ്യുന്ന ഇംഗ്ലീഷ്-ഭാഷാ ഓൺലൈൻ നിഘണ്ടുവായ 'അർബൻ ഡിക്ഷണറി'യിലും പുതിയ വാക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്. പലസ്തീനികളുടെ സ്വന്തമായിരുന്ന രാജ്യത്ത് കടന്നുകയറിയ ശേഷം അവരെ അവിടെനിന്ന് പുറത്താക്കാൻ ഇസ്രായേൽ നടത്തുന്ന ശ്രമങ്ങളെ പരിഹസിക്കുന്നതാണ് പുതിയ വാക്ക്.

ഒരാളുടെ സ്വന്തമായിരുന്ന ഒന്നിനെ തട്ടിയെടുക്കാൻ ശ്രമിച്ച ശേഷം സ്വയം ഇരവാദം അവകാശപ്പെടുന്ന പ്രവണതയെയാണ് 'ഇസ്രയേൽഡ്' എന്ന വാക്കുകൊണ്ട് സൂചിപ്പിക്കുന്നത്. ഒരു റെസ്റ്റോറന്റിൽ ഇരിക്കവേ, നിങ്ങളോട് ഒരാൾ ടേബിൾ പങ്കിടാൻ അഭ്യർത്ഥിക്കുന്നുവെന്ന് കരുതുക. അല്‍പസമയത്തിന് ശേഷം അയാൾക്കൊരു മീറ്റിങ് ഉള്ളതിനാൽ നിങ്ങളോട് എഴുന്നേറ്റ് പോകാൻ ആവശ്യപ്പെടുകയാണെങ്കിൽ നിങ്ങളവിടെ ഇസ്രയേൽഡ് ആയി എന്ന് പറയാം.

നിഘണ്ടുവിലെ വിശദീകരണപ്രകാരം, 'നിങ്ങളുടെ ഒരു വസ്തു പങ്കിടാൻ ആവശ്യപ്പെടുകയും പിന്നീട് അത് സ്വന്തമാക്കാൻ നിങ്ങളോട് പോരടിക്കുകയും ചെയ്യുക. എന്നിട്ട് അവരിൽനിന്ന് നിങ്ങൾ ആ വസ്തു എടുത്തതായി എല്ലാവരോടും പറയുക.' ഇതാണ് 'ഇസ്രയേൽഡ്' അർഥമാക്കുന്നത്.

പലസ്തീൻ ജനതയുടെ ഭൂമിയിലാണ് നിലവിൽ ഇസ്രയേൽ എന്ന രാഷ്ട്രം രൂപീകരിച്ചിരിക്കുന്നത്. ഇരുരാജ്യങ്ങൾക്കും സഹവർത്തിച്ച് പോകാൻ കഴിയുന്ന തരത്തിലാണ് ഐക്യരാഷ്ട്ര സഭ മേഖലയെ വിഭാവനം ചെയ്തതെങ്കിലും ഇസ്രയേലിന്റെ അധിനിവേശത്തിനായിരുന്നു കഴിഞ്ഞ 75 വർഷം ലോകം സാക്ഷിയായത്. പലസ്തീനികളെ അവരുടെ ഭൂമിയിൽനിന്ന് ബലംപ്രയോഗിച്ച് പുറത്താക്കുകയും ഇസ്രയേലി കുടിയേറ്റം ശക്തമാക്കുകയും ചെയ്യുകയായിരുന്നു. അതിന്റെ ഭാഗമായി യുദ്ധങ്ങൾക്കും തുടർ സംഘർഷങ്ങളുമാണ് മേഖല അനുഭവിക്കുന്നത്.

എന്നാൽ അമേരിക്കയുടെ ഉൾപ്പെടെ പിന്തുണയുള്ള ഇസ്രയേൽ മിക്കപ്പോഴും ഇരയുടെ വേഷമണിയാൻ ശ്രമിക്കാറുണ്ട്. അതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് ഒക്ടോബർ ഏഴിലെ ആക്രമണമെന്ന് നിരവധി വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. ഹമാസ് ഇസ്രയേലിൽ നടത്തിയ സബ്ബത്ത് ആക്രമണം ഉപയോഗിച്ച് ഗാസ എന്ന മേഖലയിൽ വംശഹത്യയാണ് നടത്തുന്നതെന്ന ആരോപണവും ശക്തമാണ്.

21,100 പലസ്തീനികളാണ് ഇപ്പോഴത്തെ ഇസ്രയേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 55,243 പേർക്ക് പരുക്കേറ്റു. കര, കടൽ, വ്യോമ മാർഗങ്ങൾ ഉപയോഗിച്ചാണ് ഇസ്രയേൽ ഗാസയിൽ ആക്രമണം തുടരുന്നത്.

ചക്രവാതച്ചുഴി, ന്യൂന മര്‍ദപാത്തി; കേരളത്തില്‍ അഞ്ച് ദിവസം മഴ കനക്കും

നിയമ വിദ്യാർഥിനിയെ കൊന്ന കേസ്: അമീറുല്‍ ഇസ്ലാമിന് തൂക്കുകയര്‍ തന്നെ, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

'എപ്പോഴും ഓര്‍ക്കും, മഞ്ഞപ്പടയ്ക്ക് നന്ദി'; ദിമിത്രിയോസ് ഡയമന്റകോസ് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു

കോവാക്‌സിന് പാര്‍ശ്വഫലം: ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ പഠന റിപ്പോര്‍ട്ട് തള്ളി ഐസിഎംആര്‍, പിന്‍വലിക്കണമെന്ന് ആവശ്യം

ബിജെപിക്ക് എട്ടു തവണ വോട്ടുരേഖപ്പെടുത്തി യുവാവ്, വീഡിയോ വൈറലായതോടെ അറസ്റ്റ്; നടപടി, റീ പോളിങ്ങിന് നിർദേശം