ENTERTAINMENT

തൃഷയ്‌ക്കെതിരായ ലൈംഗിക പരാമർശം: നടൻ മൻസൂർ അലി ഖാനെതിരെ കേസെടുക്കാൻ ഡിജിപിക്ക് ദേശീയ വനിത കമ്മീഷന്റെ നിർദ്ദേശം

എന്റർടെയ്ൻമെന്റ് ഡെസ്ക്

നടി തൃഷയ്‌ക്കെതിരെ ലൈംഗിക ചുവയോടെ സംസാരിച്ച നടൻ മൻസൂർ അലി ഖാനെതിരെ സ്വമേധയാ നടപടിയെടുത്ത് ദേശീയ വനിത കമ്മീഷൻ. മൻസൂർ അലി ഖാന്റെ പരമാര്‍ശത്തില്‍ ഉത്കണ്ഠ രേഖപ്പെടുത്തിയ കമ്മീഷൻ സംഭവത്തിൽ കേസെടുക്കാൻ തമിഴ്‌നാട് ഡിജിപിയോട് നിർദേശിച്ചു.

ഐപിസി സെക്ഷൻ 509 ബിയും മറ്റു നിയമങ്ങളും ഉൾപ്പെടുത്തി കേസെടുക്കാനാണ് നിർദ്ദേശം. മൻസൂർ അലി ഖാൻ നടത്തിയത് പോലുള്ള പരാമർശങ്ങൾ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ സാധാരണമാക്കുകയാണെന്നും ഇതിനെ അപലപിക്കണെന്നും വനിത കമ്മീഷൻ വ്യക്തമാക്കി.

നേരത്തെ, വനിത കമ്മീഷൻ അംഗം കൂടിയായ നടി ഖുഷ്ബു സംഭവത്തിൽ നടപടിയെടുക്കണമെന്ന് കമ്മീഷനോട് നിർദ്ദേശിച്ചിരുന്നു. മൻസൂർ അലി ഖാന് പരസ്യമായി മാപ്പു പറയണമെന്ന് തെന്നിന്ത്യൻ അഭിനേതാക്കളുടെ സംഘടനയായ നടിഗർ സംഘം ആവശ്യപ്പെട്ടിരുന്നു. തൃഷയെക്കെതിരായ ആക്ഷേപകരവും അനാദരവുള്ളതുമായ പരാമർശത്തിനും മറ്റ് രണ്ട് നടിമാരെക്കുറിച്ച് നടത്തിയ സമാനമായ പരാമർശത്തിനും മൻസൂർ അലി ഖാന്റെ അംഗത്വം താൽകാലികമായി സസ്പെൻഡ് ചെയ്യുന്ന കാര്യം പരിഗണിക്കുകയാണെന്നും സംഘടന വ്യക്തമാക്കി.

മാധ്യമങ്ങൾക്ക് മുന്നിൽ നടിമാരോട് മാപ്പ് പറയണമെന്നും 'കോമഡിയുടെ പേരിൽ' എന്ന ഖാന്റെ പരാമർശം അനാദരവും ഞെട്ടിപ്പിക്കുന്നതുമാണെന്നും നടികർ സംഘം പ്രസിഡന്റും നടനുമായ എം നാസർ പറഞ്ഞു.

അതേസമയം, തൃഷയ്ക്കെതിരായ പരാമർശത്തിൽ വിശദീകരണവുമായി മൻസൂർ അലി ഖാൻ രംഗത്തെത്തിയിരുന്നു. വിവാദങ്ങൾ ഉണ്ടാക്കാൻ ചിലർ മനപ്പൂർവം ശ്രമിക്കുകയാണെന്നും താൻ തൃഷയെ കുറിച്ച് പുകഴ്ത്തി സംസാരിച്ച കാര്യങ്ങൾ വെട്ടി ചെറുതാക്കി മോശമായ രീതിയിൽ താരത്തിനെ ആരോ കാണിച്ചതാണെന്നും മൻസൂർ അലി ഖാൻ ആരോപിച്ചത്. പറഞ്ഞത് തമാശയായിരുന്നെന്നും മൻസൂർ അലി ഖാൻ പറഞ്ഞിരുന്നു.

വാട്സാപ്പിലൂടെ മൻസൂർ അലി ഖാൻ നടത്തിയ പ്രസ്താവന പ്രമുഖ എന്റർടെയിൻമെന്റ് ട്രാക്കറായ രമേശ് ബാലയാണ് പുറത്തുവിട്ടത്. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്നുണ്ടെന്നും വരാനിരിക്കുന്ന തന്റെ രാഷ്ട്രീയ - സിനിമാ ഭാവി തകർക്കാനാണ് ഈ വിവാദങ്ങളെന്നും മൻസൂർ അലി ഖാൻ ആരോപിച്ചു. 2000 മുതലുള്ള പല നായികമാരോടൊപ്പവും പ്രവർത്തിക്കാൻ തനിക്ക് അവസരം ലഭിച്ചിട്ടില്ലെന്നും തന്റെ ഈ ആശങ്ക ഹാസ്യരൂപത്തിൽ പ്രകടിപ്പിക്കുകയായിരുന്നെന്നും മൻസൂർ അലി ഖാൻ പറഞ്ഞു.

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മൻസൂർ അലി ഖാൻ നടി തൃഷയടക്കമുള്ള നടിമാർക്കെതിരെ മോശം പരാമർശം നടത്തിയത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോയിൽ തൃഷയുണ്ട് എന്നറിഞ്ഞപ്പോൾ കിടപ്പറ സീനുകളും ബലാത്സംഗ രംഗങ്ങളും ഉറപ്പായും ഉണ്ടാകുമെന്ന് കരുതിയിരുന്നെന്നായിരുന്നു അഭിമുഖത്തിൽ മൻസൂർ അലി ഖാൻ പറഞ്ഞത്.

ചില സിനിമകളിൽ ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് എറിഞ്ഞിരുന്നു. എന്നാൽ തൃഷയെ ഇതുപോലെ ചെയ്യാൻ പറ്റിയില്ലെന്നും താൻ ചെയ്ത സിനിമകളിലെ റേപ് സീനുകളൊന്നും ലിയോയിൽ ഉണ്ടായിരുന്നില്ലെന്നും ചിത്രത്തിൽ ഒരു കിടപ്പറ രംഗം കാണുമെന്ന് പ്രതീക്ഷിച്ചെന്നും അതിന് ആഗ്രഹമുണ്ടായിരുന്നു എന്നുമായിരുന്നു മൻസൂർ അലി ഖാന്റെ പരാമർശം.

മൻസൂറിന്റെ പരാമർശത്തിനെതിരെ ശക്തമായ പ്രതികരണവുമായി തൃഷയും ലിയോയുടെ സംവിധായകൻ ലോകേഷ് കനകരാജും രംഗത്ത് എത്തിയിരുന്നു. മൻസൂർ അലി ഖാൻ തന്നെക്കുറിച്ച് വളരെ മോശം പരാമർശം നടത്തുന്ന ഒരു വീഡിയോ ശ്രദ്ധയിൽ പെട്ടെന്നും ലൈംഗിക ചുവയോടെ ആൺബോധത്തിൽ നിന്നുകൊണ്ടാണ് അപമാനകരമായ പരാമർശങ്ങൾ നടത്തിയതെന്നും തൃഷ എക്‌സിൽ കുറിച്ചു. മൻസൂർ അലി ഖാനെപോലെ ഒരാളുടെ കൂടെ അഭിനയിക്കേണ്ടി വരാതിരുന്നതിൽ സന്തോഷമുണ്ട്. ഇനിയുള്ള സിനിമാ ജീവിതത്തിൽ അങ്ങനെ സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും തൃഷ കുറിപ്പിൽ പറഞ്ഞു.

ലിയോയുടെ വിജയാഘോഷം നടന്നപ്പോൾ, വേദിയിലും മൻസൂർ അലിഖാൻ തൃഷയെ കുറിച്ചും മഡോണ സെബാസ്റ്റ്യനെ കുറിച്ചും പരാമർശം നടത്തിയിരുന്നു. ലിയോയിലേക്ക് വിളിക്കുന്നതിന് മുൻപുതന്നെ തൃഷ സിനിമയിലുണ്ടെന്ന് അറിഞ്ഞിരുന്നു. എന്നാൽ തൃഷയുടെ കൂടെ ഒരു സീനിൽ പോലും അഭിനയിക്കാൻ സാധിച്ചില്ല എന്നതിൽ സങ്കടമുണ്ടെന്നും 'തൃഷയുടെ കൂടെ സീനുകൾ കിട്ടുമെന്ന് കരുതി, അത് കിട്ടിയില്ല. അപ്പോൾ മഡോണയോടൊപ്പം സീനുണ്ടാകും എന്ന് കരുതി എന്നാൽ മഡോണയുടേത് പെങ്ങൾക്ക് തുല്യമായ റോളായിരുന്നു' എന്നുമായിരുന്നു മൻസൂർ അലി ഖാന്റെ പരാമർശം.

ചട്ടം ലംഘിച്ച് 7 കോടി വിദേശ സംഭാവന വാങ്ങി, എഎപിക്കെതിരെ അന്വേഷണം വേണമെന്ന് ഇ ഡി; ആഭ്യന്തരമന്ത്രാലയത്തിന് കത്ത്

വന്‍മരങ്ങള്‍ വീണ ഇറാനില്‍ പിന്‍ഗാമികളാര്?

ലോക്‌സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ടത്തിലും പോളിങ്ങില്‍ ഇടിവ്, ബംഗാളിലും ലഡാക്കിലും മികച്ച പ്രതികരണം

ചക്രവാതച്ചുഴി, ന്യൂനമര്‍ദപാത്തി; കേരളത്തില്‍ അഞ്ച് ദിവസം മഴ കനക്കും

നിയമ വിദ്യാർഥിനിയെ കൊന്ന കേസ്: അമീറുല്‍ ഇസ്ലാമിന് തൂക്കുകയര്‍ തന്നെ, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി