ENTERTAINMENT

ഇടതുപക്ഷം നടപ്പാക്കിയ ആർഎസ്എസ് അജണ്ടക്കെതിരെയാണ് എന്റെ ചിത്രം: സംവിധായകൻ പ്രശാന്ത് ഈഴവൻ

അശ്വിൻ രാജ്

സവർണസംവരണം പ്രമേയമായി ഒരുങ്ങുന്ന 'ഒരു ജാതി പിള്ളേരിഷ്ടാ..' എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. നിരവധി ചിത്രങ്ങളിൽ സംവിധാന സഹായിയായ പ്രശാന്ത് ഈഴവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുമ്പ് 'ചോക്കൂത്തി മോനും പന്നപെലയനും ഒരു തീവ്രവാദി കാക്കയും' എന്ന് പേരിട്ടിരുന്ന ചിതം പിന്നീട് 'ഒരു ജാതി പിള്ളേരിഷ്ടാ..' എന്ന് പേരുമാറ്റുകയായിരുന്നു.

ചിത്രത്തെക്കുറിച്ച് സംവിധായകൻ പ്രശാന്ത് ഈഴവൻ ദ ഫോർത്തുമായി സംസാരിക്കുന്നു.

കേരളത്തിലെ 70 ശതമാനം ജനങ്ങളും സവർണ സംവരണത്തിനെതിരാണ്. ഈ നാട്ടിലെ ഈഴവ, ദളിത്, മുസ്ലിം തുടങ്ങിയ പിന്നാക്ക വിഭാഗങ്ങളെ അരികുവത്കരിച്ചാണ് സവർണ സംവരണം ഇവിടെ നടപ്പാക്കുന്നത്.
പ്രശാന്ത് ഈഴവൻ

സവർണ സംവരണത്തിനെതിരായ സിനിമ

ഒരു കൊമേഴ്സ്യൽ സിനിമയുടെ ഘടകങ്ങൾ കൂടി ഉൾപ്പെടുത്തി ഒരുക്കുന്ന സീരിയസ് സിനിമയാണ് 'ഒരു ജാതി പിള്ളേരിഷ്ടാ..' ഇടതുപക്ഷം നടപ്പാക്കിയ ആർഎസ്എസ് അജണ്ടയാണ് സവർണ സംവരണം. ഇതിനെതിരെയാണ് സിനിമ സംസാരിക്കുന്നത്. പുതുമുഖങ്ങളെ അണിനിരത്തിയിരിക്കുന്ന ചിത്രം സുഹൃത്തുക്കളിൽനിന്നും സിനിമയെ ഇഷ്ടപ്പെടുന്നവരിൽനിന്നും ജനകീയ ഫണ്ട് സ്വീകരിച്ചാണ് ഒരുക്കിയിരിക്കുന്നത്.

സവർണതയിൽ മുങ്ങിക്കുളിച്ച മലയാള സിനിമാ ലോകത്ത് ജാതിയെ വസ്തുനിഷ്ഠമായി അവതരിപ്പിക്കുകയാണ് ഈ ചിത്രം. ഷോർട്ട് ഫിലിം ആയിട്ടായിരുന്നു ചിത്രം ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് പൂർണ സിനിമയിലേക്ക് കൊണ്ടുവരികയായിരുന്നു. ഇടയ്ക്ക് ഷാനു ബാലചന്ദ്രൻ എന്ന സുഹൃത്ത് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായി എത്തുകയും ചെയ്തു. അതുകൊണ്ടുകൂടിയാണ് ഈ ചിത്രം പൂർത്തിയാക്കാൻ പറ്റിയത്.

കേരളത്തിലെ 70 ശതമാനം ജനങ്ങളും സവർണ സംവരണത്തിന് എതിരാണ്. ഈ നാട്ടിലെ ഈഴവ, ദളിത്, മുസ്ലിം തുടങ്ങിയ പിന്നാക്ക വിഭാഗങ്ങളെ അരികുവത്കരിച്ചാണ് സവർണ സംവരണം ഇവിടെ നടപ്പാക്കുന്നത്. ഇത് തുറന്നുപറയുന്നവരെ സ്വത്വവാദികളും തീവ്രവാദികളുമാക്കി ചാപ്പകുത്തുകയാണ്. സവർണവിരുദ്ധതയല്ല ഈ സിനിമയിലൂടെ പറയുന്നത്. സവർണ സംവരണത്തിനെതിരെയാണ് ഈ ചിത്രം നിലകൊള്ളുന്നത്.

പേര് മാറ്റത്തിന് കാരണം

'ചോക്കൂത്തി മോനും പന്നപെലയനും ഒരു തീവ്രവാദി കാക്കയും' എന്ന പേരിലായിരുന്നു ഈ ചിത്രം തുടങ്ങിയത്. ജാതിവിദ്വേഷമില്ലാത്ത പ്രബുദ്ധരാണ് കേരളീയർ എന്നൊരു വാദമുണ്ട്. പക്ഷേ ഏറ്റവും കൂടുതൽ ജാതി പ്രവർത്തിക്കുന്ന ഒരു ഇടമാണ് കേരളം. ജാതി അധിക്ഷേപിക്കുന്നതിനായി പലപ്പോഴും ഉപയോഗിച്ചിട്ടുള്ള വാക്കുകളാണ് ഇത്. സവർണ അജണ്ടയുടെ ഭാഗമായിട്ടാണ് ഈ ജാതിവിവേചനം നമ്മുടെ നാട്ടിലുണ്ടായിട്ടുള്ളത്.

പ്രശാന്ത് ഈഴവൻ

പലപ്പോഴും സവർണജാതിക്കാർ തങ്ങളുടെ പേരിന്റെ കൂടെ വാൽ ചേർത്ത് ജാതി അറിയിക്കാൻ ശ്രമിക്കാറുണ്ട്. കേരളത്തിലെ 50 ശതമാനമെങ്കിലും ഈഴവരാദി ദളിത്, പിന്നോക്ക ജനത സ്വന്തം ജനതയുടെ ജാതി വാൽ ഇട്ടാൽ സവർണ ഹൈന്ദവത നിർത്തും. കാരണം ദളിത്, ഈഴവ, പിന്നോക്ക സമുദായങ്ങൾക്കു സത്വബോധം വരുന്നത് അങ്ങേയറ്റം പേടിക്കുന്നത് സവർണ ഹൈന്ദവത ആണ്.

ഇതിന്റെയൊക്കെ ഭാഗമായിട്ടായിരുന്നു 'ചോക്കൂത്തി മോനും പന്നപെലയനും ഒരു തീവ്രവാദി കാക്കയും' എന്ന പേര് ഇട്ടത്. പക്ഷേ 'ഭാരത സർക്കാർ ഉത്പന്നം' എന്ന പേരിൽ ഇറക്കിയ ചിത്രത്തിന്റെ ഭാരതം പോലും കട്ട് ചെയ്ത ആളുകളാണ്. ഇത്തരമൊരു പേരുമായി പോകുമ്പോൾ ഈ ചിത്രം വീണ്ടും പ്രശ്‌നത്തിൽ ആവും. ഒരു വിവാദം ഉണ്ടാക്കാനുള്ള സെലിബ്രിറ്റി സ്റ്റാറ്റസോ പണമോ ഞങ്ങളിലില്ല.

പത്താം ക്ലാസിൽ എല്ലാ വിഷയത്തിലും സി പ്ലസ് വാങ്ങി പാസായി വിജയം കൈവരിച്ച വിവേക് മേനോന്റെയും അവന്റെ പ്രിയപ്പെട്ട കൂട്ടുകാരായ ഈഴവ, ദളിത്, മുസ്ലിം സമുദായങ്ങളിൽ ജനിച്ച സൂരജ്, സുനി, അജ്മൽ എന്നിവരുടെയും കഥയാണ് ചിത്രം പറയുന്നത്. അപ്പോ തൃശൂർ ഭാഗത്ത് ഒക്കെ പൊതുവെ ഉപയോഗിക്കുന്ന പ്രയോഗമാണ് 'ഒരു ജാതി പിള്ളേരിഷ്ടാ..' എന്ന പ്രയോഗം, ഇത് പോസിറ്റീവായും നെഗറ്റീവായും പ്രയോഗിക്കാറുണ്ട്. അങ്ങനെയാണ് ചിത്രത്തിന്റെ പേര് മാറ്റുന്നത്.

ചിത്രം എന്നെത്തും?

ഏപ്രിൽ 28ന് കൊടുങ്ങല്ലൂർ കോട്ടപ്പുറം കടപ്പുറത്ത് വെച്ചാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്. അതിനുശേഷം സെൻസറിങിന് പോകും. സെൻസറിങ് കഴിഞ്ഞാൽ ഉടനെ ചിത്രം തീയേറ്ററുകളിൽ എത്തിക്കാനാണ് തീരുമാനം. രാഷ്ട്രീയം സംസാരിക്കുമ്പോൾ തന്നെ കൊമേഴ്സ്യൽ സിനിമയുടേതായ ഘടകങ്ങളും ഈ സിനിമയിലുണ്ട്. പ്രണയവും പാട്ടും എല്ലാം സിനിമയിൽ വരുന്നുണ്ട്.

ചിത്രത്തിലെ സാങ്കേതിക വിദഗ്ധർ മലയാള സിനിമയിൽ തങ്ങളുടെ സ്ഥാനം കണ്ടെത്തിയവരാണ്. സാഗർദാസ് ആണ് ചിത്രത്തിന്റെ എഡിറ്റിങ്, നിതിനാണ് ക്യാമറമാൻ, തൻവീർ നസീറാണ് ക്രിയേറ്റീവ് ഡയറക്ടർ. സംഗീതം ഹരിമുരളി ഉണ്ണികൃഷ്ണൻ.

ചട്ടം ലംഘിച്ച് 7 കോടി വിദേശ സംഭാവന വാങ്ങി, എഎപിക്കെതിരെ അന്വേഷണം വേണമെന്ന് ഇ ഡി; ആഭ്യന്തരമന്ത്രാലയത്തിന് കത്ത്

വന്‍മരങ്ങള്‍ വീണ ഇറാനില്‍ പിന്‍ഗാമികളാര്?

ലോക്‌സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ടത്തിലും പോളിങ്ങില്‍ ഇടിവ്, ബംഗാളിലും ലഡാക്കിലും മികച്ച പ്രതികരണം

ചക്രവാതച്ചുഴി, ന്യൂനമര്‍ദപാത്തി; കേരളത്തില്‍ അഞ്ച് ദിവസം മഴ കനക്കും

നിയമ വിദ്യാർഥിനിയെ കൊന്ന കേസ്: അമീറുല്‍ ഇസ്ലാമിന് തൂക്കുകയര്‍ തന്നെ, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി