ENTERTAINMENT

തർക്കം തീര്‍ന്നു; മലയാള സിനിമകള്‍ പിവിആറിൽ പ്രദര്‍ശിപ്പിച്ചു തുടങ്ങി, ഇടനിലക്കാരനായതിൽ യൂസഫലിക്ക് നന്ദി അറിയിച്ച് ഫെഫ്ക

എന്റർടെയ്ൻമെന്റ് ഡെസ്ക്

പിവിആർ - ഫെഫ്ക തർക്കം അവസാനിച്ചു. മൾട്ടിപ്ലക്സ് തിയറ്റർ ശൃംഖലയായ പിവിആർ ഐനോക്സിന്റെ തിയറ്ററുകളിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന നടപടിയിൽ നിന്നും പിന്മാറിയതായും ഇന്ത്യയിലെ മുഴുവൻ സ്‌ക്രീനിലും മലയാള സിനിമ പ്രദർശിപ്പിക്കുമെന്നും പിവിആർ അറിയിച്ചതായി ഫെഫ്ക വാർത്താസമ്മേളനത്തിലൂടെ വ്യക്തമാക്കി. ഇതേത്തുടർന്ന് ഫെഫ്ക പ്രത്യക്ഷ സമരത്തിൽ നിന്നു പിന്മാറി. ഓൺലൈൻ ആയി നടന്ന യോഗത്തിലാണ് തർക്കം പരിഹരിച്ചത്. ഇതിനു പിന്നാലെ ഇന്ത്യയിലെ എല്ലാ പിവിആർ സ്ക്രീനുകളിലും മലയാള സിനിമകളുടെ പ്രദർശനം വൈകിട്ടോടെ തുടങ്ങി.

തര്‍ക്കം അവസാനിപ്പിക്കാൻ നേതൃത്വം നൽകിയ ലുലു ഗ്രൂപ്പ് ചെയര്‍മാനും വ്യവസായിയുമായ എം എ യൂസഫലിക്ക് നന്ദിയറിക്കുന്നതായും അദ്ദേഹത്തിന്റെ പെട്ടെന്ന് ഉണ്ടായ ഇടപെടൽ ഇപ്പോൾ പുറത്തിറങ്ങിയ ചിത്രങ്ങൾക്ക് നൽകുന്നത് വലിയ ആശ്വാസമാണെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

പിവിആര്‍ ഗ്രൂപ്പിന്റെ മിക്ക തിയേറ്ററുകളും ലുലു മാളില്‍ ആയതിനാല്‍ വിഷയത്തില്‍ ഇടപെടണം എന്ന് ഫെഫ്ക യൂസഫലിയോട് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനോടും ഫെഫ്ക വിഷയം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യൂസഫലിയുടെ ഇടപെടൽ.

തിയേറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറിയ മലയാളം ചിത്രങ്ങളായ മഞ്ഞുമ്മല്‍ ബോയ്‌സ്, ആടുജീവിതം, ആവേശം, വര്‍ഷങ്ങള്‍ക്ക് ശേഷം എന്നീ ചിത്രങ്ങള്‍ അടക്കമുള്ളവ പിവിആര്‍ ബഹിഷ്‌കരിച്ചിരുന്നു. ഇതിനെതിരെ ഫെഫ്ക രംഗത്തെത്തുകയും ചെയ്തിരുന്നു. തീയേറ്ററുകളിൽ വിജയകരമായി പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന ആടുജീവിതം, വർഷങ്ങൾക്ക് ശേഷം തുടങ്ങിയ ചിത്രങ്ങളുടെ അണിയറ പ്രവർത്തകരായ സംവിധായകൻ ബ്ലെസി, വിനീത് ശ്രീനിവാസൻ അടക്കമുള്ളവര്‍ പിവിആറിന്റെ നിലപാടിനെതിരെ രംഗത്തെത്തിയിരുന്നു. കൊച്ചി നഗരത്തിൽ 22 സ്ക്രീനുകളും സംസ്ഥാനമൊട്ടാകെ 44 സ്ക്രീനുകളുമാണ് പിവിആർ ഗ്രൂപ്പിനുള്ളത്.

സിനിമയുടെ പ്രൊജക്‌ഷൻ ചെയ്യുന്ന കണ്ടന്റ് മാസ്റ്ററിങ് യൂണിറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം മൂലമായിരുന്നു പ്രദർശനം നിർത്തിവച്ചത്. രാജ്യമൊട്ടാകെയുള്ള മുഴുവൻ സ്‌ക്രീനുകളിലും പ്രദർശനം നിർത്തിവെച്ചതോടെ തീയേറ്ററുകളിൽ നല്ല നിലയിൽ ഓടുന്ന മലയാള സിനിമകൾക്ക് ഉണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ പിവിആർ തീയേറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്ന് ഇന്ന് രാവിലെ ഫെഫ്ക അറിയിച്ചിരുന്നു.

സിനിമ ചിത്രീകരണത്തിൽ ഫിലിമിന്റെ കാലം കഴിഞ്ഞ് ഡിജിറ്റലിലേക്ക് മാറിയതോടെ ക്യൂബ്, യുഎഫ്ഒ, പിഎക്സ്ഡി, ടിഎസ്ആർ തുടങ്ങിയ കമ്പനികളാണ് ഇപ്പോൾ തിയറ്ററുകളിൽ ഫിലിം പ്രൊജക്ഷൻ നടത്തുന്നത്. ഇതിനായി വെർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) കമ്പനികൾ നിർമാതാക്കളിൽ നിന്നും വിതരണക്കാരിൽ നിന്നും വാങ്ങുന്നുണ്ട്. ഇത്തരം സേവനദാതാക്കൾ ഉയർന്ന നിരക്ക് ഈടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി നിർമാതാക്കളുടെ സംഘടന സ്വന്തമായി മാസ്റ്ററിങ് യൂണിറ്റ് തുടങ്ങി. കൊച്ചി ഫോറം മാളിൽ പ്രവർത്തനം തുടങ്ങിയ പിവിആർ പക്ഷേ ഇതിന് തയ്യാറായില്ല. ഇതോടെ സ്ഥിതി വഷളായി. മറ്റ് കമ്പനികളുമായി നേരത്തെ തന്നെ കരാറിൽ ഏർപ്പെട്ടതാണെന്നും അതിൽ നിന്ന് പിൻമാറാൻ കഴിയില്ലെന്നുമാണ് പിവിആർ നൽകുന്ന വിശദീകരണം.

വിഷു പ്രമാണിച്ച് ബഹിഷ്ക്കരണം പിൻവലിച്ചെങ്കിലും ഫോറം മാളിലെയും കോഴിക്കോട് പി വി ആറിലെയും സ്ക്രീനുകൾ തൽക്കാലം അടഞ്ഞുകിടക്കും. ഉപാധികൾക്കും ചർച്ചകൾക്കും ശേഷമാകും അക്കാര്യത്തിൽ തീരുമാനം

കേരള രാഷ്ട്രീയത്തില്‍ തുളച്ചുകയറിയ 'വെടിയുണ്ട'; ഇപിയെ ലക്ഷ്യംവച്ചത് പിന്നെയാര്?

ഗവർണർക്ക് തിരിച്ചടി; കേരള സർവകലാശാല സെനറ്റിലേക്കുള്ള നാല് എബിവിപി പ്രവര്‍ത്തകരുടെ നാമനിർദേശം ഹൈക്കോടതി റദ്ദാക്കി

രണ്ടാഴ്ചക്കിടെ ഗാസയിൽനിന്ന് കുടിയിറക്കപ്പെട്ടത് 40 ശതമാനം പേർ; ആക്രമണം വീണ്ടും രൂക്ഷമാക്കി ഇസ്രയേൽ

ഹ്യൂയ അവശേഷിപ്പിച്ചു പോയൊരു കൊച്ചുതൂവൽ; വില 24 ലക്ഷം!

കാലാവസ്ഥ മാറ്റം, മലിനീകരണം: ലോകത്തുടനീളം ദേശാടന ശുദ്ധജലമത്സ്യങ്ങൾ അപ്രത്യക്ഷമാകുന്നു; 80 ശതമാനത്തിലേറെ കുറഞ്ഞതായി പഠനം