ENTERTAINMENT

സിനിമ റിവ്യു ബോംബിങ് കേസ്: അന്വേഷണത്തിന് എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം, സഹായിക്കാന്‍ സൈബര്‍ സെല്ലും

എന്റർടെയ്ൻമെന്റ് ഡെസ്ക്

സിനിമകളെ മനപ്പൂർവ്വം നെഗറ്റീവ് റിവ്യു നൽകി പരാജയപ്പെടുത്തുന്നുവെന്ന പരാതി അന്വേഷിക്കാൻ പ്രത്യേക സംഘത്തിനെ ചുമതലപ്പെടുത്തി. എറണാകുളം സെൻട്രൽ എസിപി കെ ജയകുമാർ ആണ് അന്വേഷണത്തിന് നേതൃത്വം നൽകുക. 12 പേരാണ് പ്രത്യേക അന്വേഷണസംഘത്തിൽ ഉള്ളത്. സിനിമയെയും അണിയറപ്രവർത്തകരെയും മനപ്പൂർവ്വമായി തേജോവധം ചെയ്ത് റിവ്യുകൾ അപ്പ്‌ലോഡ് ചെയ്യുന്നെന്ന് ആരോപിച്ച പേജുകൾ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കുകയാണ്. നേരത്തെ സംവിധായകൻ ഉബൈനി നൽകിയ പരാതിയിൽ ആരോപണവിധേയരായവരെ ഉടൻ ചോദ്യം ചെയ്യും.

അതേസമയം സംഭവത്തിൽ തുടർ നടപടികൾക്കായി സിനിമ സംഘടനകളുടെ സംയുക്ത യോഗം നവംബർ ഒന്നിന് കൊച്ചിയിൽ നടക്കും. ഫെഫ്ക്കയും നിർമാതാക്കളുടെ സംഘടനയുമാണ് യോഗം വിളിച്ചത്. നേരത്തെ മനഃപൂർവ്വമുള്ള നെഗറ്റീവ് സിനിമ റിവ്യൂകൾ നടത്തുന്നവർക്കെതിരെ കേസ് എടുക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ ഡിജിപി പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സംവിധായകൻ ഉബൈനിയുടെ പരാതിയിൽ പോലീസ് കേസെടുത്തത്.

റിവ്യൂ ബോംബിങ് ആരോപിച്ച് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന ആദ്യ കേസാണിത്. സംവിധായകനെ പണം തട്ടണമെന്ന ഉദ്ദേശത്തോടെ ഭീഷണിപ്പെടുത്തിയെന്നും ഇതിനായി ഫേസ്ബുക്ക് , യൂട്യൂബ് സമൂഹമാധ്യമങ്ങൾ ഉപയോഗപ്പെടുത്തിയെന്നുമാണ് പരാതി.

കേസിലെ ഒന്നാം പ്രതിയായ ഹെയ്ൻസ് ഭീഷണിപ്പെടുത്തിയെന്നും ചിത്രം റിലീസ് ആയ ശേഷം കേസിലെ മറ്റുപ്രതികൾ മോശം വാക്കുകൾ ഉപയോഗിക്കുകയും നെഗറ്റീവ് റിവ്യു ചെയ്‌തെന്നും പരാതിയിൽ പറയുന്നു. ഇവർക്കെതിരെ നിയമനടപടികളുമായി പോയാൽ ഫലമുണ്ടാകില്ലെന്നും ഇത് സംവിധായകന് വീണ്ടും ദോഷം ചെയ്യുമെന്നും ഹെയ്ൻസ് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നുണ്ട്.

സ്നേക്ക് പ്ലാന്റ് എന്ന സിനിമ പ്രമോഷൻ കമ്പനി ഉടമയും സിനിമ പിആർഒയുമാണ് കേസിലെ ഒന്നാം പ്രതിയായ ഹെയിൻസ്. യൂട്യൂബർമാരായ അശ്വന്ത് കോക്ക്, അരുൺ തരംഗ, ട്രാവലിങ് സോൾ മേറ്റ്സ്. എൻ വി ഫോക്കസ്, ട്രെൻഡ് സെക്ടർ 24*7 എന്നിവർക്കെതിരെയും അനൂപ്അനു6165 എന്ന ഫേസ്ബുക്ക് പ്രൊഫൈലിനും യുട്യൂബ്, ഫേസ്ബുക്ക് പ്ലാറ്റ്‌ഫോമുകൾക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. യൂട്യൂബ് എട്ടും ഫേസ്ബുക്ക് ഒൻപതും പ്രതിയാണ്.

ബ്ലാക്ക് മെയിലിങ് അല്ലെങ്കിൽ ക്രിമിനൽ സ്വഭാവമുള്ള പരാതികളിൽ കേസെടുക്കുമെന്നാണ് ഡിജിപിയുടെ പ്രോട്ടോകോൾ വ്യക്തമാക്കുന്നത്. അപകീർത്തിപരമായ റിവ്യൂ വന്നാൽ ബന്ധപ്പെട്ടവർക്ക് മാനനഷ്ടക്കേസ് നൽകാം. ഐടി നിയമത്തിന്റെ ലംഘനമുണ്ടായാൽ പോലീസ് കേസെടുക്കും. സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ വിലയിരുത്തുന്നതിന് പോലീസിന് പരിമിതിയുണ്ട്. കേസെടുക്കുമ്പോൾ തന്നെ വ്യക്തികളുടെ അഭിപ്രായസ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഉറപ്പുവരുത്തണം.

സിനിമയുടെ സൃഷ്ടാക്കളെയോ കലാകാരന്മാരെയോ മനഃപൂർവം അധിക്ഷേപിക്കുകയോ അവരുടെ പ്രശസ്തിക്ക് കോട്ടം വരുത്തണമെന്ന ഉദ്ദേശത്തോടെ തെറ്റായ പ്രസ്താവനകൾ നടത്താത്തപക്ഷം ക്രിമിനൽ മാനനഷ്ടക്കേസ് രജിസ്റ്റർ ചെയ്യുന്നതിൽനിന്ന് വിട്ടുനിൽക്കുന്നതാണ് നല്ലതെന്നും ഡി ജി പിയുടെ നിർദേശത്തിൽ പറയുന്നു. ഭൂരിഭാഗവും വ്യാജ ഐഡികൾ വഴിയാണ് നെഗറ്റീവ് റിവ്യൂ എന്നതിനാൽ നടപടിയെടുക്കാൻ പോലീസിന് പരിമിതിയുണ്ടെന്നും നിർദേശത്തിൽ പറയുന്നു.

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ

ആസിഡ് ആക്രമണ ഇരകള്‍ ഡിജിറ്റല്‍ കെവൈസി സമര്‍പ്പിക്കണോ? ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രീം കോടതി

നായകന്‍ തുടരും; അഡ്രിയാന്‍ ലൂണയുമായുള്ള കരാർ നീട്ടി ബ്ലാസ്റ്റേഴ്‌സ്

'മമതയെ ഇന്ത്യ സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ തീരുമാനം ഹൈക്കമാന്‍ഡ് സ്വീകരിക്കും'; അധിർ രഞ്ജന്‍ ചൗധരിയെ തള്ളി ഖാർഗെ