ENVIRONMENT

ആഗോളതലത്തിൽ വേട്ടയാടൽ; ചിത്രശലഭങ്ങൾ വംശനാശ ഭീഷണിയിലോ?

വെബ് ഡെസ്ക്

ചിത്രശലഭങ്ങളെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന വമ്പൻ വിപണി തന്നെ ലോകത്തിലെ പല രാജ്യങ്ങളിലുമുണ്ട്. ചിത്രശലഭങ്ങളെ സംരക്ഷിക്കുന്നതിന് വിവിധ രാജ്യങ്ങളിൽ പദ്ധതികളുണ്ടെങ്കിലും കരിഞ്ചന്തയടക്കം മിക്കയിടങ്ങളിലും നിലനിൽക്കുന്നു എന്നതാണ് വാസ്തവം.

നൂറ്റാണ്ടുകൾക്ക് മുൻപ് യൂറോപ്പിലാണ് ആളുകള്‍ ചിത്രശലഭങ്ങളെക്കുറിച്ച് പഠിക്കാനും ശേഖരിച്ച് സംരക്ഷിക്കാനും ആരംഭിച്ചത്. ചിത്രശലഭ ശേഖരണം 1800-കളിൽ ഒരു ജനപ്രിയ ഹോബിയായിരുന്നു. ഇന്ന്, വാങ്ങുന്നവരിലും ശേഖരിക്കുന്നവരിലും വലിയൊരു ഭാഗം അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ളവരാണ്. ഏഷ്യയിൽ, ജപ്പാനിൽ നിന്നുള്ളവരാണ് ഏറ്റവുമധികം.

ജപ്പാനിൽ തന്നെ ഏകദേശം 10,000 ചിത്രശലഭ പ്രേമികളുണ്ട്. ആയിരക്കണക്കിന് വരുന്ന സ്പീഷിസുകളെ ശേഖരിക്കുന്നതിനായി വീടുകളിൽ തന്നെ പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയവരും നിരവധിയാണ്. എന്നാൽ ചിത്രശലഭങ്ങളുടെ പല സ്പീഷിസുകളും ഇന്ന് വംശനാശ ഭീഷണി നേരിട്ട് കൊണ്ടിരിക്കുകയാണ്.

വൈവിധ്യമാർന്ന ഏകദേശം പതിനേഴായിരത്തി അഞ്ഞൂറോളം ചിത്രശലഭങ്ങൾ ഭൂമിയിലുണ്ടെന്നാണ് കണക്കുകൾ. ആവാസ വ്യവസ്ഥയുടെ നാശം, അമിതമായ കീടനാശിനി ഉപയോഗം, കാലാവസ്ഥ വ്യതിയാനം എന്നിവ മറ്റ് ജീവികളെപ്പോലെത്തന്നെ ചിത്ര ശലഭങ്ങളുടെയും നിലനിൽപ്പിന് ഭീഷണി സൃഷ്ടിച്ചിരിക്കുകയാണ്.

സിംഗപ്പൂരിൽ പകുതിയോളം ചിത്രശലഭങ്ങൾ അപ്രത്യക്ഷമായി. ചിത്രശലഭ വേട്ടയാടൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നുണ്ട്. ശലഭങ്ങളെ പിടിച്ചാൽ ഒരു ദിവസം 10,000 രൂപയോളം ലഭിക്കുന്നതിനാൽ സ്‌കൂളിൽ പഠിക്കുന്ന വിദ്യാർഥികളടക്കം ഈ മേഖലയിൽ സജീവമാണ്.

ഇത്തരത്തിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി സംഘങ്ങൾ ഇന്തോനേഷ്യയിലടക്കം നിലവിലുണ്ട്. വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളുടെയും സസ്യ ജാലങ്ങളുടെയും അന്താരാഷ്ട്ര വ്യാപാര കൺവെൻഷൻ എന്ന ഉടമ്പടി ലോകത്തിലെ അപൂർവവും ജനപ്രിയവുമായ ചിത്രശലഭങ്ങളെ സംരക്ഷിക്കുന്നതിനുള്ളതാണ്.

ഏകദേശം 2,000 ത്തോളം ചിത്രശലഭ ഇനങ്ങൾ ഇന്തോനേഷ്യയിലുണ്ട്. 40ൽ അധികം വരുന്ന സംരക്ഷിത ഇനങ്ങളിൽ പകുതിയിലധികവും ഈ രാജ്യത്താണുള്ളത്. നിയന്ത്രിതമായ അന്തരീക്ഷത്തിൽ ശലഭങ്ങളെ പ്രജനനം ചെയ്യിപ്പിക്കുന്ന രീതിയായ കാപ്റ്റീവ് ബ്രീഡിങ്, വലിയ ഭൂ പ്രദേശങ്ങളിൽ ശലഭങ്ങളെ വളർത്തുന്ന റാഞ്ചിംഗിൽ എന്നിവയിലൂടെ വളർത്തിയവയെ ഒഴികെ മറ്റ്‌ സംരക്ഷിത വിഭാഗത്തിൽപ്പെട്ട ചിത്രശലഭങ്ങളെ വേട്ടയാടുന്നത് ഇന്തോനേഷ്യയിൽ നിയമവിരുദ്ധമാണ്.

എന്നാൽ ഓൺലൈൻ വഴി സംരക്ഷിത ചിത്രശലഭങ്ങളുടെ വ്യാപാരം നടത്തുന്നത് കണ്ടെത്താൻ പ്രയാസമാണ്. അനധികൃത വില്പന നടത്തുന്നവരിൽ ഭൂരിഭാഗവും ഏത് പ്രജനന മാർഗത്തിലൂടെ വളർത്തിയ ശലഭങ്ങളാണ് എന്നതിനുള്ള തെളിവ് ഹാജരാക്കാറില്ല. ഇന്തോനേഷ്യയിലെ ബന്റിമുരുങ് ബുലുസാരംഗ് നാഷണൽ പാർക്ക് അറിയപ്പെടുന്ന ശലഭ വാണിജ്യ കേന്ദ്രമാണ്.

ചിത്രശലഭങ്ങളെ വേട്ടയാടുക, പിന്നീട് സുവനീറുകളാക്കി മാറ്റുക, ശേഖരിക്കുന്നവർക്ക് വിദേശത്ത് വിൽക്കുക തുടങ്ങിയ അനധികൃത വ്യപാരങ്ങളും ഇവിടെ നടക്കുന്നതായാണ് റിപ്പോർട്ടുകൾ. എത്ര അപൂർവമായി കാണുന്നതാണ് എന്നതിനെ ആശ്രയിച്ചാണ് ചിത്രശലഭങ്ങളുടെ വില നിർണയിക്കുന്നത്. വലിപ്പമോ, തരമോ ബാധകമല്ല.

ചത്ത ചിത്രശലഭങ്ങളെ ആകർഷകമായ സുവനീറുകളാക്കി ഗ്ലാസ് ഷീറ്റുകൾക്കുള്ളിൽ സ്ഥാപിച്ച് വില്പന നടത്തുന്ന സംഘങ്ങളും സജീവമാണ്. ചില ചിത്രശലഭങ്ങളില്‍ ആണും പെണ്ണും വലിപ്പത്തിലും ആകൃതിയിലും നിറത്തിലും വ്യത്യസ്തമാണ്. അത്തരത്തിലുള്ള ഇനത്തിൽപ്പെട്ട ഓർണിത്തോപ്റ്റെറ ക്രോസസ് അല്ലെങ്കിൽ വാലസിന്റെ ഗോൾഡൻ ബേർഡ്‌വിംഗ് ഇൻഡോനേഷ്യയിലെ വടക്കൻ മലുക്കിൽ മാത്രമേ ഉള്ളു. 2017 മുതൽ ഇൻഡോനേഷ്യയിലെ സർക്കാർ എല്ലാ ഇനത്തിൽപ്പെട്ടവയുടെയും വ്യാപാരം നിരോധിച്ചിരുന്നു.

സംരക്ഷിത വിഭാഗത്തിൽപ്പെട്ട സ്പീഷിസുകളുടെ വ്യാപാരം തടയുന്നതിൽ വലിയ വെല്ലുവിളികളാണ് അധികാരികൾ നേരിടുന്നത്. പെർമിറ്റുകളിലെ കൃത്രിമത്വവും യാത്രക്കാരുടെ എണ്ണം വർധിക്കുന്നതും നിയമം നടപ്പിലാക്കാൻ ഉദ്യോഗസ്ഥർക്ക് ആവശ്യമായ വിവരങ്ങൾ ലഭിക്കാത്ത അവസ്ഥ തുടങ്ങിയവയൊക്കെ ചിത്രശലഭങ്ങളുടെ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നു.

തീയതി, ലോഗോ എന്നിവ മാറ്റിയും വ്യാജ ഒപ്പുകൾ സംഘടിപ്പിച്ചും സംരക്ഷിത വിഭാഗത്തിപെട്ട ചിത്രശലഭങ്ങളുടെ വ്യാപാരം നടക്കുന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ ചില പഠനങ്ങൾ ചിത്രശലഭ വ്യാപാരത്തെ മുഴുവനായും തള്ളി കളയുന്നില്ല. ബയോളജിക്കൽ കൺസർവേഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പ്രകൃതി ദത്ത ആവാസ വ്യവസ്ഥകൾ സംരക്ഷിക്കുകയാണെങ്കിൽ ശലഭങ്ങളെ ശേഖരിക്കുകയോ വളർത്തുകയോ ചെയ്യുന്നതില്‍ തെറ്റില്ലെന്നാണ്.

ഇടനിലക്കാരില്ലാതെ വ്യപാരം നടത്തുന്നത് ഗ്രാമീണ മേഖലയിൽ തൊഴിൽ പ്രദാനം ചെയ്യുമെന്നും വിദഗ്‌ധർ അഭിപ്രായപ്പെടുന്നു. ഉടനടി സംരക്ഷണം ആവശ്യമുള്ള ചിത്രശലഭങ്ങളെ തിരിച്ചറിയുക, പാർക്കുകളിലും മറ്റും അറിയിപ്പുകൾ, ബാനറുകൾ സ്ഥാപിച്ച് സന്ദർശകരെ ബോധ്യപ്പെടുത്തുക, മുൻഗണന വിഭാഗത്തിപ്പെട്ട ഇനങ്ങളെ തിരിച്ചറിയാൻ ചിത്രങ്ങൾ സ്ഥാപിക്കുക, ശാസ്ത്രീയ, പ്രാദേശിക പേരുകൾ ഉപയോഗിക്കുക തുടങ്ങിയവയാണ് ചിത്രശലഭ വ്യാപാരം കുറയ്ക്കാൻ ചെയ്യാവുന്ന നടപടികളെന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്.

നിരവധി സസ്യങ്ങളുള്ള ബക്കൺ ദ്വീപില്‍ ചിത്രശലഭങ്ങൾക്ക് പ്രവേശിക്കാനും മുട്ടയിടാനുമുള്ള അവസരമൊരുക്കുന്നു. എന്നാൽ പ്രജനനം നടക്കുന്നതിന് മുൻപ് ഇവ വേട്ടയാടപ്പെടുന്നു. ഇത് ശലഭങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണുണ്ടാക്കുക.

ഇന്തോനേഷ്യയിൽ ബ്രീഡിങ് പെർമിറ്റ് ലഭിക്കുന്നത് വളരെ ചിലവേറിയ ഒന്നാണ്. ഒർണിത്തോപ്റ്റെറ ക്രോസസിനെയും മറ്റ്‌ ചിത്ര ശലഭങ്ങളെയും സംരക്ഷിക്കുന്നത് വെല്ലുവിളി നിറഞ്ഞ ഒന്നാണ്.

ചക്രവാതച്ചുഴി, ന്യൂനമര്‍ദപാത്തി; കേരളത്തില്‍ അഞ്ച് ദിവസം മഴ കനക്കും

നിയമ വിദ്യാർഥിനിയെ കൊന്ന കേസ്: അമീറുല്‍ ഇസ്ലാമിന് തൂക്കുകയര്‍ തന്നെ, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

'എപ്പോഴും ഓര്‍ക്കും, മഞ്ഞപ്പടയ്ക്ക് നന്ദി'; ദിമിത്രിയോസ് ഡയമന്റകോസ് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു

കോവാക്‌സിന് പാര്‍ശ്വഫലം: ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ പഠന റിപ്പോര്‍ട്ട് തള്ളി ഐസിഎംആര്‍, പിന്‍വലിക്കണമെന്ന് ആവശ്യം

ബിജെപിക്ക് എട്ടു തവണ വോട്ടുരേഖപ്പെടുത്തി യുവാവ്, വീഡിയോ വൈറലായതോടെ അറസ്റ്റ്; നടപടി, റീ പോളിങ്ങിന് നിർദേശം