INDIA

'ജനാധിപത്യ വിരുദ്ധം'; ഡൽഹി അധികാര തർക്കത്തിൽ എഎപിക്ക് പിന്തുണ പ്രഖ്യാപിച്ച് അഖിലേഷ് യാദവ്

വെബ് ഡെസ്ക്

ഭരണപരമായ അധികാരം ഡൽഹി സർക്കാരിനാണെന്ന സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രം കൊണ്ടുവന്ന ഭേദഗതിക്കെതിരെയുള്ള പോരാട്ടത്തിൽ ആം ആദ്മി പാർട്ടിയെ പിന്തുണയ്ക്കുമെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. എഎപി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ ലഖ്നൗവിലെത്തി അഖിലേഷ് യാദവുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് അഖിലേഷ് യാദവിന്റെ പ്രതികരണം. ഡൽഹി സർക്കാരിന്റെ അവകാശങ്ങൾ കേന്ദ്ര സർക്കാർ കവർന്നെടുക്കുകയാണെന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. ഇത് തുടരുകയാണെങ്കിൽ പ്രതിപക്ഷം ഇക്കാര്യത്തിൽ ഒന്നിക്കണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു.

രാജ്യ തലസ്ഥാനത്തെ ഉദ്യോഗസ്ഥ നിയമനവും സ്ഥലം മാറ്റവുമുൾപ്പെടെയുള്ള കാര്യങ്ങളിൽ അധികാരം തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് കഴിഞ്ഞ മെയ് 11ന് ഉത്തരവിട്ടിരുന്നു

ഒരു വിജ്ഞാപനത്തിലൂടെ സർക്കാരിന്റെ അധികാരങ്ങൾ മോദി കവർന്നുവെന്ന് കെജ്രിവാൾ ചർച്ചയ്ക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. "ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം- നിയമനം, അവർ ശരിയായി പ്രവർത്തിച്ചില്ലെങ്കിലോ അഴിമതി കാണിച്ചാലോ അവർക്കെതിരെ അച്ചടക്ക നടപടി എടുക്കുക, പുതിയ തസ്തികകൾ സൃഷ്ടിക്കുക എന്നീ അധികാരങ്ങൾ മുഴുവനായി സർക്കാരിൽ നിന്ന് മോദി തട്ടിയെടുത്തു"- കെജ്രിവാൾ പറഞ്ഞു.

ബിജെപി വിരുദ്ധ പക്ഷത്തുള്ള പ്രതിപക്ഷ പാർട്ടി നേതാക്കളുടെ പിന്തുണ തേടുന്നതിന്റെ ഭാഗമായാണ് കെജ്രിവാൾ അഖിലേഷ് യാദവുമായി കൂടിക്കാഴ്ച്ച നടത്തിയത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും കെജ്രിവാളിനൊപ്പമുണ്ടായിരുന്നു. രാജ്യസഭയിൽ ഭേദഗതി പാസാകാതിരിക്കാൻ വേണ്ടി പ്രതിപക്ഷം ഒന്നിച്ച് നിൽക്കണമെന്നാണ് എഎപിയുടെ ആവശ്യം.

രാജ്യ തലസ്ഥാനത്തെ ഉദ്യോഗസ്ഥ നിയമനവും സ്ഥലം മാറ്റവുമുൾപ്പെടെയുള്ള കാര്യങ്ങളിൽ അധികാരം തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഇക്കഴിഞ്ഞ മെയ് 11ന് ഉത്തരവിട്ടിരുന്നു. എട്ട് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലായിരുന്നു എഎപി സുപ്രധാന വിജയം നേടിയത്.

ഇതിന് പിന്നാലെയാണ് കോടതി വിധിയെ അട്ടിമറിച്ചുകൊണ്ട് കേന്ദ്രം ഭേദഗതി കൊണ്ടുവന്നത്. സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ നിയമനളടക്കം കൈകാര്യം ചെയ്യുന്നതിന് പ്രത്യേക സമിതിക്ക് രൂപം നൽകുന്നതായിരുന്നു ഭേദഗതി. മുഖ്യമന്ത്രി കൂടി ഭാഗമായ 'നാഷണൽ ക്യാപിറ്റൽ സിവിൽ സർവീസ് അതോറിറ്റി' യിൽ മൂന്നംഗങ്ങളാണുള്ളത്. എന്നാൽ ഈ സമിതിയുടെ അന്തിമ തീരുമാനത്തിനുള്ള അധികാരം കേന്ദ്ര സർക്കാർ നിയമിക്കുന്ന ലെഫ്റ്റനന്റ് ഗവർണർക്കാനുള്ളത്. ഇത് സുപ്രീംകോടതി വിധിയെ പൂർണാർത്ഥത്തിൽ അട്ടിമറിക്കുന്നതാണെന്നായിരുന്നു എഎപിയുടെ വിമർശനം.

പിന്തുണ തേടി നിരന്തരം പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ചകൾ നടത്തിവരികയാണ് കെജ്രിവാൾ. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അടുത്തിടെ എഎപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, എൻ സി പി നേതാവ് ശരദ് പവാർ, ശിവസേന (ഉദ്ധവ് പക്ഷം) നേതാവ് ഉദ്ധവ് താക്കറെ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് എന്നിവരുൾപ്പെടെ നിരവധി നേതാക്കളുടെ പിന്തുണ കെജ്രിവാൾ ഇതിനോടകം തന്നെ ഉറപ്പാക്കിയിട്ടുണ്ട്.

'തലച്ചോറ് തിന്നുന്ന' അമീബ ബാധ വീണ്ടും; മലപ്പുറത്ത് അഞ്ച് വയസുകാരന്‍ ഗുരുതരാവസ്ഥയില്‍

'ഇന്ത്യ സഖ്യത്തിന് പുറത്തുനിന്ന് പിന്തുണ', നിബന്ധന മുന്നോട്ടുവച്ച് മമത ബാനർജി

സിഎഎ നടപ്പാക്കി; 14 പേര്‍ക്ക് പൗരത്വം നല്‍കി കേന്ദ്ര സര്‍ക്കാര്‍

ഉഷ്ണതരംഗത്തിന് കാരണം കാലാവസ്ഥ വ്യതിയാനം? പുതിയ പഠനങ്ങളിലുള്ളത് നിർണായക വിവരങ്ങൾ

ധ്രുവദീപ്തിക്കു കാരണമായ സൗരജ്വാലകള്‍ പകര്‍ത്തി ആദിത്യ എല്‍ വണ്ണും ചന്ദ്രയാന്‍ രണ്ടും