INDIA

കെജ്‌രിവാളിന് വീണ്ടും തിരിച്ചടി; ഹർജി അടിയന്തിരമായി പരിഗണിക്കില്ലെന്ന് ഹൈക്കോടതി, ബുധനാഴ്ചത്തേക്ക് മാറ്റി

വെബ് ഡെസ്ക്

മദ്യനയ അഴിമതിക്കേസിൽ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും തിരിച്ചടി. അറസ്റ്റും റിമാൻഡും ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി അടിയന്തിരമായി പരിഗണിക്കില്ല. പകരം അടുത്ത ബുധനാഴ്ച പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട ഹർജിയിൽ മാർച്ച് 24 ഞായറാഴ്ചയ്ക്ക് മുമ്പ് ഹർജി അടിയന്തരമായി കേൾക്കണമെന്നും കെജ്‌രിവാൾ ആവശ്യപ്പെട്ടിരുന്നു. അറസ്റ്റും റിമാൻഡ് ഉത്തരവും നിയമവിരുദ്ധമാണെന്നും കസ്റ്റഡിയിൽ നിന്ന് ഉടൻ മോചിപ്പിക്കാൻ തനിക്ക് അർഹതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കെജ്‌രിവാൾ ഹൈക്കോടതിയിൽ ഹർജിയിൽ സമർപ്പിച്ചത്. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെതിരെ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി കഴിഞ്ഞ ദിവസം കെജ്‌രിവാൾ പിൻവലിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. ഇ ഡി റെയ്ഡിൽനിന്ന് സംരക്ഷണം നൽകണമെന്നും കേസിൽ തന്റെ അറസ്റ്റ് തടയണമെന്നുമുള്ള കെജ്‌രിവാളിന്റെ ആവശ്യം ഡൽഹി ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് ഇ ഡി സംഘം കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയിലെത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം നൽകാനാകില്ലെന്നായിരുന്നു ഡൽഹി ഹൈക്കോടതിയുടെ നിലപാട്. ഡൽഹി മദ്യനയക്കേസിൽ ഒമ്പതാം തവണയും സമൻസ് സ്വീകരിക്കാതെ ആയതോടെയാണ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുന്ന നടപടിയിലേക്ക് കടന്നത്. കേസിൽ അരവിന്ദ് കെജ്‌രിവാളാണ് പ്രധാന ഗൂഢാലോചനക്കാരനെന്നാണ് ഇ ഡിയുടെ ആരോപണം.

ആം ആദ്മി പാർട്ടി സർക്കാർ നിയോഗിച്ച പ്രത്യേക കമ്മിറ്റിയാണ് 2021-22 എക്‌സൈസ് നയം ഉണ്ടാക്കിയത്. 9,500 കോടി രൂപയുടെ വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു അത്. എന്നാൽ പുതിയ നയം രൂപീകരിച്ചതിലും നടപ്പാക്കിയതിനും പിന്നിൽ കോടികളുടെ അഴിമതി നടന്നുവെന്നായിരുന്നു ഉയർന്ന ആരോപണം.

ഒരു സിറ്റിങ് മുഖ്യമന്ത്രി അറസ്റ്റിലാകുന്നത് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമാണ്. മൂന്ന് മണിക്കൂർ നീണ്ട വാദത്തിന് ശേഷം പ്രത്യേക ജഡ്ജി കാവേരി ബജ്‌വയാണ് കെജ്‌രിവാളിനെ മാർച്ച് 28 വരെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ കസ്റ്റഡിയിൽ വിടാൻ ഉത്തരവിട്ടത്. കേസിൽ 10 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടുള്ള എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) അപേക്ഷയിലാണ് കോടതി ഉത്തരവ്. കെജ്‌രിവാളിനു വേണ്ടി മുതിർന്ന അഭിഭാഷകരായ മനു അഭിഷേക് സിങ്‌വി, വിക്രം ചൗധരി, രമേശ് ഗുപ്ത എന്നിവരും ഇ ഡിയെ പ്രതിനിധീകരിച്ച് അഡിഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവുമായിരുന്നു ഹാജരായത്.

'തലച്ചോറ് തിന്നുന്ന' അമീബ ബാധ വീണ്ടും; മലപ്പുറത്ത് അഞ്ച് വയസുകാരന്‍ ഗുരുതരാവസ്ഥയില്‍

'ഇന്ത്യ സഖ്യത്തിന് പുറത്തുനിന്ന് പിന്തുണ', നിബന്ധന മുന്നോട്ടുവച്ച് മമത ബാനർജി

സിഎഎ നടപ്പാക്കി; 14 പേര്‍ക്ക് പൗരത്വം നല്‍കി കേന്ദ്ര സര്‍ക്കാര്‍

ഉഷ്ണതരംഗത്തിന് കാരണം കാലാവസ്ഥ വ്യതിയാനം? പുതിയ പഠനങ്ങളിലുള്ളത് നിർണായക വിവരങ്ങൾ

ധ്രുവദീപ്തിക്കു കാരണമായ സൗരജ്വാലകള്‍ പകര്‍ത്തി ആദിത്യ എല്‍ വണ്ണും ചന്ദ്രയാന്‍ രണ്ടും