INDIA

ഡൽഹി അധികാരത്തർക്കം: നിയമഭേദഗതിക്കെതിരെ പ്രതിപക്ഷത്തെ സമീപിച്ച് കെജ്രിവാൾ; പിന്തുണയ്ക്കണോ എന്നതിൽ കോൺഗ്രസ് ചർച്ച

വെബ് ഡെസ്ക്

അധികാര തർക്കത്തില്‍ ഡൽഹി സർക്കാരിന് അനുകൂലമായ സുപ്രീംകോടതി വിധിയെ ഓര്‍ഡിനന്‍സിലൂടെ അട്ടിമറിച്ച കേന്ദ്ര നീക്കത്തിന് തടയിടാൻ പ്രതിപക്ഷ പിന്തുണ തേടി അരവിന്ദ് കെജ്രിവാൾ. രാജ്യസഭയിൽ ഭേദഗതി പാസാകാതിരിക്കാൻ പ്രതിപക്ഷത്തെ കൂടെ നിർത്തുകയാണ് കെജ്രിവാളിന്റെ ലക്ഷ്യം. അതിന്റെ ഭാഗമായി ചൊവ്വാഴ്ച പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

ബുധനാഴ്ച ശിവസേന നേതാവ് ഉദ്ധവ് താക്കറെയും എൻസിപി നേതാവ് ശരദ് പവാറിനെയും കെജ്രിവാൾ സന്ദർശിക്കും. രാജ്യസഭയിൽ പ്രതിപക്ഷം ഒന്നിക്കുകയാണെങ്കിൽ മാത്രമേ ഭേദഗതി പാസാക്കാതെ തടയാനാകൂ. ഇതാണ് കെജ്രിവാളിന് മുൻപിൽ നിലവിലുള്ള ഏക പോംവഴി. ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാമെങ്കിലും വേനൽക്കാല അവധിയായതിനാൽ കാലതാമസമുണ്ടായേക്കും.

കേന്ദ്രസർക്കാർ ഭേദഗതി കൊണ്ടുവന്നതിന് പിന്നാലെ തന്നെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവും കെജ്രിവാളിന് സർവ പിന്തുണയും ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു. കേന്ദ്രത്തിന്റെ നടപടി വിചിത്രവും അമ്പരപ്പിക്കുന്നതുമാണെന്നായിരുന്നു നിതീഷ് കുമാറിന്റെ പ്രതികരണം.

പ്രതിപക്ഷ ഐക്യത്തിന് വേണ്ടിയുള്ള നീക്കങ്ങൾ കെജ്രിവാൾ നടത്തുമ്പോഴും മുഖ്യ ബിജെപി വിരുദ്ധ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് ഇതുവരെയും അവരുടെ നിലപാടുകൾ പ്രഖ്യാപിച്ചിട്ടില്ല. ഈ വിഷയത്തിൽ ആം ആദ്മി പാർട്ടിക്ക് പിന്തുണ നൽകണമോ എന്നതിൽ പഞ്ചാബിലെയും ഡൽഹിയിലെയും കോൺഗ്രസ് നേതാക്കളെ ഉൾപ്പെടുത്തിയുള്ള ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുകയാണ്. ഡൽഹിയിൽ നിന്നുള്ള പല നേതാക്കളും കെജ്രിവാളിനെ പിന്തുണയ്ക്കുന്നതിനോട് അനുകൂല സമീപനമല്ല സ്വീകരിക്കുന്നതെന്ന് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഭേദഗതി വന്നതിന് പിന്നാലെ കേന്ദ്ര സർക്കാരിന് പരോക്ഷ പിന്തുണ നൽകുന്ന നിലയ്ക്കുള്ള അഭിപ്രായപ്രകടനങ്ങളും ഡൽഹിയിലെ കോൺഗ്രസ് നേതാക്കൾ നടത്തിയെന്നതും ശ്രദ്ധേയമാണ്.

ഡൽഹിയിലെ ജനങ്ങൾക്ക് അവരുടെ അവകാശങ്ങൾ നൽകിയ സുപ്രീംകോടതി ഉത്തരവ്, ഭേദഗതിയിലൂടെ കേന്ദ്രസർക്കാർ എടുത്തുകളഞ്ഞുവെന്നായിരുന്നു പശ്ചിമ ബംഗാളിലേക്കുള്ള യാത്രയ്ക്ക് മുൻപ് കെജ്രിവാൾ ട്വിറ്ററിൽ കുറിച്ചത്. ഈ ഭേദഗതി രാജ്യസഭയിൽ ഒരു കാരണവശാലും പാസാകാൻ അനുവദിക്കരുത്. അതിനായി എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും അധ്യക്ഷന്മാരെയും കണ്ട് പിന്തുണ തേടും. ഈ പോരാട്ടം ഡൽഹിയിലെ ജനങ്ങൾക്ക് വേണ്ടി മാത്രമല്ല, ഇന്ത്യൻ ജനാധിപത്യത്തെ രക്ഷിക്കാനുള്ളതാണെന്നും കെജ്രിവാൾ പറഞ്ഞു.

ഭൂമി, ക്രമസമാധാനം, പോലീസ് എന്നിവ ഒഴികെ സിവിൽ സർവീസ് ഉദ്യോഗസ്ഥർ അടക്കമുള്ളവരുടെ നിയമനം, സ്ഥലം മാറ്റം എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം അധികാരം ഡൽഹിയിലെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്ന സുപ്രധാന വിധി, ഒരാഴ്ച മുൻപ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ചിരുന്നു. വിധി അട്ടിമറിക്കാൻ ലക്ഷ്യമിട്ടാണ് കഴിഞ്ഞ വെള്ളിയാഴ്ച പുതിയ ഭേദഗതി കേന്ദ്ര സർക്കാർ കൊണ്ടുവന്നത്. അക്ഷരാർഥത്തിൽ സുപ്രീംകോടതി ഉത്തരവിനെ റദ്ദ് ചെയ്യുന്നതായിരുന്നു ഭേദഗതി. അതുപ്രകാരം, സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ നിയമനങ്ങളും മറ്റ് കാര്യങ്ങളുമെല്ലാം മുഖ്യമന്ത്രി അധ്യക്ഷനായ നാഷണൽ ക്യാപിറ്റൽ സിവിൽ സർവീസ് അതോറിറ്റിയിലാണ് നിക്ഷിപ്തമാക്കിയിരിക്കുന്നത്. അതോറിറ്റിയുടെ തീരുമാനത്തിന്റെ അന്തിമ തീർപ്പ് കൽപ്പിക്കാനുള്ള അധികാരം ലെഫ്റ്റനന്റ് ഗവർണർക്കും.

'ഞാന്‍ കൊല്ലംകാരന്‍, അങ്ങനെയൊന്നും വീഴില്ല'; മമത കളിക്കുന്നത് രാഷ്ട്രീയ നാടകമെന്ന് ബംഗാള്‍ ഗവർണർ സി വി ആനന്ദ ബോസ്

ലൈംഗികാതിക്രമക്കേസ്: പ്രജ്വല്‍ രേവണ്ണയെ കണ്ടെത്താന്‍ ബ്ലൂ കോർണർ നോട്ടിസ്; എസ്ഐടിക്ക് പൂർണ സ്വാതന്ത്ര്യം നല്‍കി സർക്കാർ

ഉത്തേജക മരുന്ന് പരിശോധനയ്ക്ക് സാമ്പിള്‍ നല്‍കിയില്ല; ബജ്‌റങ് പൂനിയക്ക് സസ്‌പെന്‍ഷന്‍

കള്ളക്കടല്‍ പ്രതിഭാസം: സംസ്ഥാനത്ത് തീരദേശം പ്രക്ഷുബ്ധം, അഞ്ചുതെങ്ങിലും മുതലപ്പൊഴിയിലും വീടുകളില്‍ വെള്ളം കയറി

'പോലീസ് അന്വേഷിച്ചത് മരണകാരണമല്ല, രോഹിത് വെമുലയുടെ ജാതി'; ക്ലോഷർ റിപ്പോർട്ടിലെ വിവരങ്ങള്‍ പുറത്ത്