INDIA

മഴക്കാലത്ത് പാമ്പ് കടിയേൽക്കുന്നവരുടെ എണ്ണം കൂടുന്നു: ആരോഗ്യ പ്രവർത്തകർക്ക് പഠന സാമഗ്രികൾ പുറത്തിറക്കാനൊരുങ്ങി ഐസിഎംആർ

വെബ് ഡെസ്ക്

മഴക്കാലമായതോടെ പാമ്പുകടിയേൽക്കുന്ന ആളുകളുടെ എണ്ണം കൂടാനുള്ള സാധ്യത കണക്കിലെടുത്ത് പ്രതിരോധം ശക്തമാക്കി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR). പൊതുജനാരോഗ്യകേന്ദ്രങ്ങളിലെ ആരോഗ്യ പ്രവർത്തകർക്ക് പഠന സാമഗ്രികൾ വിതരണം ചെയ്യാനൊരുങ്ങുകയാണ് ഐസിഎംആർ. മെഡിക്കൽ ഓഫീസർമാർക്ക് ഹിന്ദി, ഇംഗ്ലീഷ്, ഒടിയ എന്നീ ഭാഷകളിലാണ് സ്റ്റഡി മെറ്റീരിയലുകൾ പുറത്തിറക്കുക. വിവിധ പ്രാദേശിക ഭാഷകളിലും പഠന സാമഗ്രികൾ പ്രസിദ്ധീകരിക്കും. പാമ്പ് കടിയേറ്റുള്ള മരണങ്ങൾ വ്യാപകമായ സംസ്ഥാനങ്ങൾക്ക് മുൻഗണന നൽകിയാണ് പദ്ധതി.

പാമ്പ് കടിയേറ്റാൽ പെട്ടെന്ന് തിരിച്ചറിയാൻ സഹായിക്കുക, പ്രഥമശുശ്രൂഷ നൽകാനും അടുത്തുള്ള ആരോഗ്യപരിചരണ കേന്ദ്രത്തിലേക്ക് സമയബന്ധിതമായി റഫർ ചെയ്യാനും സഹായിക്കുക എന്നീ കാര്യങ്ങൾ ലക്ഷ്യമിട്ടാണ് ആശാ (അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റുകൾ) പ്രവർത്തകർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കുമുള്ള പഠന സാമഗ്രികൾ തയ്യാറാക്കുക. ഇന്ത്യയിൽ പ്രതിവർഷം പാമ്പ് കടിയേറ്റ് മരിക്കുന്നത് 64,000 ത്തിലധികം പേരാണെന്നാണ് അടുത്തിടെ വന്ന കണക്കുകൾ പറയുന്നത്. ലോകത്ത് പാമ്പ് കടിയേറ്റ് മരിക്കുന്നവരില്‍ ഭൂരിഭാഗവും ഇന്ത്യയിലാണ്.

ICMR-NIRRH (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഇൻ റീപ്രൊഡക്റ്റീവ് ആൻഡ് ചൈൽഡ് ഹെൽത്ത്) എന്നിവ സംയുക്തമായാണ് മെറ്റീരിയൽ തയ്യാറാക്കിയിരിക്കുന്നത്. സാധാരണയായി കാണപ്പെടുന്ന പാമ്പുകളുടെ ഇനങ്ങളും പാമ്പ് കടിയേറ്റതിന്റെ ലക്ഷണങ്ങളും ഇതിൽ ചിത്രീകരിച്ചിട്ടുണ്ട്. പ്രഥമശുശ്രൂഷയും പ്രതിരോധ നടപടികളും വിവരിക്കുന്നു.

ആരോഗ്യ പ്രവർത്തകരിൽ ഭൂരിഭാഗം പേർക്കും ചികിത്സയെക്കുറിച്ച് ധാരണയില്ലാത്തത് മരണസംഖ്യ വർധിക്കാൻ ഇടയാക്കുന്നുണ്ട്

ഇന്ത്യയിലുടനീളം പാമ്പുകടിയേറ്റതിനെ തുടർന്നുള്ള മരണങ്ങളും വൈകല്യങ്ങളും കുറയ്ക്കുന്നതിന് ഈ സംവിധാനം ഫലപ്രദമാണെന്ന് കരുതുന്നതായി ക്ലിനിക്കൽ റിസർച്ച് ഡിപ്പാർട്ട്‌മെന്റ് ഐസിഎംആർ-എൻഐആർആർഎച്ച് മേധാവി ഡോ രാഹുൽ കെ ഗജ്ഭിയെ പറഞ്ഞു.“ ആശാ പ്രവർത്തകർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കും പാമ്പ് കടിയെക്കുറിച്ചുള്ള ഉചിതമായ വിവര സാമഗ്രികളുടെയും പരിശീലന മാർഗനിർദേശത്തിന്റെയും അഭാവം ഇതുവരെ ഉണ്ടായിരുന്നു. പദ്ധതിയുടെ ഭാഗമായി, പാമ്പ് കടിയേറ്റവർക്കുള്ള ചികിത്സയ്ക്കായി മെഡിക്കൽ ഓഫീസർമാർക്കുള്ള ഫ്ലോ ചാർട്ട് വികസിപ്പിച്ചെടുത്തു. പാമ്പുകടിയേറ്റവരെ ശുശ്രൂഷിക്കുന്നതിന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലെയും മെഡിക്കൽ ഓഫീസർമാരെ ഈ പദ്ധതി സഹായിക്കും,” ഗജ്ഭിയെ പറഞ്ഞു.

പാമ്പ് കടിയേറ്റ ആളുകളുമായി ആദ്യം സമ്പർക്കം പുലർത്തുന്നത് ആരോഗ്യപ്രവർത്തകരായതിനാലാണ് അവർക്ക് പഠന സാമഗ്രികൾ നൽകുന്നത്. ആരോഗ്യ പ്രവർത്തകരിൽ ഭൂരിഭാഗം പേർക്കും ചികിത്സയെക്കുറിച്ച് ധാരണയില്ലാത്തത് മരണസംഖ്യ വർധിക്കാൻ ഇടയാക്കുന്നുണ്ട്. മധ്യപ്രദേശ്, ഒഡീഷ, ഉത്തർപ്രദേശ്, ബീഹാർ, ഝാർഖണ്ഡ്, രാജസ്ഥാൻ, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ എട്ട് സംസ്ഥാനങ്ങളിലാണ് 2001 മുതൽ 2014 വരെ പാമ്പുകടിയേറ്റ മരണങ്ങളിൽ 70 ശതമാനവും. ഇവിടങ്ങളിലെ വലിയൊരു വിഭാഗം ജനങ്ങള്‍ കാർഷികവൃത്തിയില്‍ ഏർപ്പെട്ടിരിക്കുന്നവരാണെന്നതാണ് ഇതിനൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഭീമ കൊറേഗാവ് കേസ്: മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവ്‌ലാഖയ്ക്ക് ജാമ്യം

വാട്ടർതീം പാർക്കിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം; കേന്ദ്ര സർവകലാശാല അധ്യാപകൻ ഇഫ്തിക്കർ അഹമ്മദ് അറസ്റ്റിൽ

ചബഹർ തുറമുഖ നടത്തിപ്പിനായുള്ള ഇന്ത്യ- ഇറാൻ കരാർ: ഉപരോധ ഭീഷണിയുമായി അമേരിക്ക; പിന്നിലെന്ത്?

'വഴക്ക്' വിവാദം പുതിയതലത്തിലേക്ക്; സിനിമ ഫേസ്ബുക്കില്‍ പങ്കുവെച്ച് സനല്‍കുമാര്‍

'ഏഴ് വിമാനത്താവളങ്ങള്‍ മോദി അദാനിക്ക് നല്‍കി, എത്ര ടെമ്പോ ലഭിച്ചു?'; അന്വേഷണത്തിന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി