INDIA

'തദ്ദേശീയവൽക്കരണം', നേവൽ മെസുകളിൽ ഇനി കുർത്തയും പൈജാമയും ഉപയോഗിക്കാം; മാർഗനിർദേശം പുറത്തിറക്കി നാവികസേന

വെബ് ഡെസ്ക്

നേവൽ മെസുകളിലും ഇൻസ്റ്റിറ്റ്യൂട്ടുകളിലും ഇനി ലളിതമായ കുർത്തയും പൈജാമയും ധരിക്കാം. ഇന്ത്യൻ നാവികസേന അതിന്റെ മെസുകളിലും ഇൻസ്റ്റിറ്റ്യൂട്ടുകളിലും കുർത്ത-പൈജാമ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതിന് അംഗീകാരം നൽകി. കൊളോണിയൽ കാലഘട്ടത്തിൻ്റെ അവശിഷ്ടങ്ങളായ ശീലങ്ങൾ ഒഴിവാക്കി മുഴുവനായി തദ്ദേശീയവൽക്കരിക്കുക എന്ന സർക്കാർ നിർദേശത്തെ അടിസ്ഥാനമാക്കിയാണ് നീക്കം.

ഈ പുതിയ ഡ്രസ് കോഡ് പിന്തുടരാന്‍ ഉദ്യോഗസ്ഥരെയും നാവികരെയും അനുവദിക്കണമെന്ന് എല്ലാ നാവിക സേന കമാൻഡുകൾക്കും സ്ഥാപനങ്ങൾക്കും അറിയിപ്പ് നൽകിയിട്ടുണ്ട്. അഡ്മിറൽ ആർ ഹരി കുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന നേവൽ കമാൻഡർമാരുടെ കോൺഫറൻസിൽ നടന്ന ചർച്ചയെ തുടർന്നാണ് കുർത്ത പൈജാമകൾ സ്വീകരിക്കാനുള്ള തീരുമാനം.

കുർത്ത- പൈജാമക്കൊപ്പം സ്ലീവ്ലെസ് ജാക്കറ്റുകളും കാല് മറക്കുന്ന ഷൂസോ ചെരുപ്പോ ധരിക്കാവുന്ന രീതിയിലാണ് പരമ്പരാഗത വസ്ത്രം തയാറാക്കിയിട്ടുള്ളത്. എന്നാൽ കുർത്ത പൈജാമയുടെ നിറം സംബന്ധിച്ച് കർശനമായ മാർഗ നിർദേശങ്ങളുണ്ട്. ഒപ്പം പൈജാമയുടെ ആകൃതി, കട്ടിങ്സ് എന്നിവ സംബന്ധിച്ചും കർശന നിയമങ്ങൾ ഉണ്ട്.

കുർത്തയുടെ കളർ ടോൺ സോളിഡ് ആയിരിക്കണമെന്ന് മാർഗനിർദേശങ്ങളിൽ പറയുന്നു. കാൽമുട്ട് വരെ നീളവും ബട്ടണുകളോ കഫ്-ലിങ്കുകളോ ഉള്ള സ്ലീവുകളിൽ കഫ്‌സും വേണം. കുർത്തയുടെ മാച്ചിങ് ടോണിലോ കോൺട്രാസ്റ് ടോണിലോ പാന്റുകൾ ഉപയോഗിക്കാം.

ഇടുങ്ങിയ രീതിയിലുള്ള പൈജാമക്ക് ഇലാസ്റ്റിക്ക് അരക്കെട്ടും സൈഡ് പോക്കെറ്റുകളും ഉണ്ടായിരിക്കണം. സ്ലീവ്‌ലെസ്, സ്‌ട്രെയിറ്റ് കട്ട് വെയ്‌സ്റ്റ്‌കോട്ടിലോ ജാക്കറ്റിലോ മാച്ചിങ് പോക്കറ്റ് സ്‌ക്വയർ ഉപയോഗിക്കാം. വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്ന വനിതാ ഓഫീസർമാർക്കും സമാനമായ നിർദ്ദേശങ്ങൾ ബാധകമാണ്. കുർത്ത ചുരിദാർ അല്ലെങ്കിൽ കുർത്ത പലാസോ ധരിക്കാൻ ഉപയോഗിക്കാവുന്നതാണ്. എന്നാൽ ഈ ഡ്രസ് കോഡ് യുദ്ധക്കപ്പലുകൾക്കും അന്തർവാഹിനികൾക്കും ബാധകമല്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ വിശകലനം ചെയ്ത മാർഗനിർദേശങ്ങളിൽ പറയുന്നു.

അനൗപചാരികമായി അവസരങ്ങളിൽ മാത്രമേ ഇത്തരം വസ്ത്രം ധരിക്കാൻ സാധിച്ചിരുന്നുള്ളൂ. മുമ്പ്, നാവികസേനയുടെ മെസ്സുകളിലും ആർമി, ഇന്ത്യൻ എയർഫോഴ്‌സ് സ്ഥാപനങ്ങളിലും പുരുഷ ഉദ്യോഗസ്ഥരും അതിഥികളും കുർത്ത-പൈജാമ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിരുന്നു. എന്നാൽ നാവികസേന കൊളോണിയൽ കാലഘട്ടത്തിലെ സമ്പ്രദായങ്ങൾ സജീവമായി ഉപേക്ഷിക്കുന്ന ഇത്തരം നടപടികളെ ചില വിമുക്ത ഭടന്മാർ എതിർത്തിട്ടുണ്ട്.

'കോണ്‍ഗ്രസ് നീക്കം ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും പ്രത്യേക ബജറ്റിന്'; വീണ്ടും വിദ്വേഷ പരാമര്‍ശവുമായി മോദി

IPL 2024| പോരാളിയായി പരാഗ് മാത്രം; പഞ്ചാബിനെതിരെ രാജസ്ഥാന് ഭേദപ്പെട്ട സ്കോർ

സ്ലൊവാക്യന്‍ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് നേരെ വെടിവെപ്പ്; ഒരാള്‍ കസ്റ്റഡിയില്‍

'അതൊരു സാധാരണ വിധിയല്ല, കെജ്‌രിവാളിന് പ്രത്യേക പരിഗണന ലഭിച്ചതായി ജനങ്ങള്‍ കരുതുന്നു'; സുപ്രീംകോടതിക്ക് എതിരെ അമിത് ഷാ

റുവാണ്ട വംശഹത്യ: 29 വർഷങ്ങൾക്ക് ശേഷം അന്വേഷണം അവസാനിപ്പിച്ച് യുദ്ധക്കുറ്റങ്ങൾക്കുള്ള ട്രൈബ്യൂണൽ