INDIA

'അവസാന നിമിഷത്തിൽ നാടകം വേണ്ട'; ദയാഹർജികളിൽ രാഷ്ട്രപതിയുടെ തീരുമാനത്തിനെതിരായ ജുഡീഷ്യൽ റിവ്യൂ തടയുന്ന നിയമം ഒരുങ്ങുന്നു

വെബ് ഡെസ്ക്

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളുടെ ദയാഹർജികളിൽ രാഷ്ട്രപതി കൈക്കൊള്ളുന്ന തീരുമാനം ചോദ്യം ചെയ്യുന്നത് തടയാന്‍ നിയമം വരുന്നു. സിആർപിസിക്ക് പകരം പുതുതായി കൊണ്ടുവരുന്ന ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത ബിൽ (ബിഎൻഎസ്എസ്) 2023 ലാണ് രാഷ്ട്രപതി പുറപ്പെടുവിക്കുന്ന ഉത്തരവിനെതിരെയുള്ള ജുഡീഷ്യൽ റിവ്യൂകൾ തടയാന്‍ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുന്നത്. രാഷ്‌ട്രപതി ദയാഹർജി തള്ളിയാൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാർ കോടതിയെ സമീപിക്കുക രാജ്യത്ത് പതിവാണ്. പുതിയ നിയമത്തിലൂടെ ഈ രീതിയെ തടയുക കൂടിയാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ഭരണഘടനയുടെ അനുച്ഛേദം 72 ആണ് വധശിക്ഷയ്ക്ക് മാപ്പ് നൽകാനും ഇളവ് ചെയ്യാനുമുള്ള ഉള്ള അധികാരം രാഷ്ട്രപതിക്ക് നൽകുന്നത്

ബിഎൻഎസ്എസിലെ 473-ാം വകുപ്പ് പ്രകാരമാണ് ദയാഹർജിയിൽ രാഷ്ട്രപതിയുടെ തീരുമാനങ്ങൾക്ക് എതിരായ അപ്പീലുകളെ തടയുന്നത്. "ഭരണഘടനയുടെ അനുച്ഛേദം 72 പ്രകാരമുള്ള രാഷ്ട്രപതിയുടെ ഉത്തരവിനെതിരെ ഒരു കോടതിയിലും അപ്പീൽ ഉണ്ടാകില്ല. തീരുമാനം അന്തിമമായിരിക്കും. കൂടാതെ രാഷ്ട്രപതിയുടെ തീരുമാനത്തിന് പിന്നിലെ കാരണങ്ങളെ കുറിച്ച് ഒരു കോടതിയും അന്വേഷിക്കില്ല" 473-ാം വകുപ്പ് പ്രസ്താവിക്കുന്നു. ഭരണഘടനയുടെ അനുച്ഛേദം 72 ആണ് വധശിക്ഷയ്ക്ക് മാപ്പ് നൽകാനും ഇളവ് ചെയ്യാനുമുള്ള ഉള്ള അധികാരം രാഷ്ട്രപതിക്ക് നൽകുന്നത്.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരുടെ ദയാഹർജി രാഷ്‌ട്രപതി തള്ളിയാലും തൂക്കുകയറിലേക്ക് കയറും മുൻപുള്ള ഒരു അവസാന പ്രതീക്ഷ എന്ന നിലയ്ക്കായിരുന്നു ജുഡീഷ്യൽ റിവ്യൂകൾ സമര്‍പ്പിക്കപ്പെട്ടിരുന്നത്. 1991-ലെ മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ 2015ൽ നടപ്പാക്കുന്നതിന് മണിക്കൂറുകൾ മുൻപാണ് സുപ്രീംകോടതി രാഷ്ട്രപതിയുടെ തീരുമാനത്തിനെതിരായി വാദം കേട്ടത്. നിർഭയ കേസിൽ 2020ലും സമാനമായ വാദം കേട്ടിരുന്നു. ഇരുകേസുകളിലും വധശിക്ഷ നടപ്പായെങ്കിലും പ്രതികൾക്ക് 'ന്യായമായ' അവസരം എന്ന നിലയ്ക്കാണ് ഇത്തരം ശിക്ഷ രീതികളെ എതിർക്കുന്നവർ ജുഡീഷ്യൽ റിവ്യൂവിനെ വിലയിരുത്തിയിരുന്നത്. അതേസമയം ഇതിനെ ജുഡീഷ്യൽ ആക്ടിവിസം എന്ന നിലയ്ക്ക് വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു.

ഒരേ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർ സമർപ്പിക്കുന്ന ഒന്നിലധികം പ്രത്യേക ഹർജികളും ബിഎൻഎസ്എസ് ബില്ലിന്റെ 473-ാം വകുപ്പ് തടയുന്നു. നിർഭയ കേസിൽ, നാല് പ്രതികളും പ്രത്യേക സമയങ്ങളിൽ ദയാഹർജി സമർപ്പിച്ചിരുന്നു. അവസാന ഹർജിയും പരിഗണിക്കണമെന്നതിനാൽ ഇത് വധശിക്ഷ നടപ്പാക്കുന്നതിൽ കാലതാമസം വരുത്തിയിരുന്നു.

ഒരു കേസിൽ ഒന്നിലധികം കുറ്റവാളികൾ ഉണ്ടെങ്കിൽ, ഓരോ കുറ്റവാളിയും 60 ദിവസത്തിനകം ദയാഹർജി നൽകിയെന്ന് ജയിൽ സൂപ്രണ്ട് ഉറപ്പുവരുത്തണമെന്നും നിയമത്തിൽ പറയുന്നു. അത്തരം അപേക്ഷകളൊന്നും ലഭിച്ചില്ലെങ്കിൽ ജയിൽ സൂപ്രണ്ട് തന്നെ കുറ്റവാളികളുടെ പേരുകൾ, വിലാസങ്ങൾ, കേസ് രേഖയുടെ പകർപ്പ്, ഉൾപ്പെടെ മറ്റെല്ലാ വിശദാംശങ്ങളും യഥാർത്ഥ ദയാഹർജിയോടൊപ്പം കേന്ദ്ര- സംസ്ഥാന സർക്കാരിന് നൽകണം അയക്കണമെന്നും ബിൽ നിർദ്ദേശിക്കുന്നു. ഇതിൽ രാഷ്ട്രപതി ഒരുമിച്ച് തീരുമാനമെടുക്കും.

ഗവർണർക്കും (ആർട്ടിക്കിൾ 161), രാഷ്ട്രപതിക്കും (ആർട്ടിക്കിൾ 72) ദയാഹർജി സമർപ്പിക്കാനുള്ള സമയപരിധി വ്യക്തമാക്കുന്നതിനു പുറമേ കേന്ദ്ര സർക്കാരിനും പരിധി നിശ്ചയിക്കുന്നു. ബിഎൻഎസ്എസ് ബില്ലിലെ സെക്ഷൻ 473 അനുസരിച്ച് സംസ്ഥാന സർക്കാർ തീരുമാനം വന്ന് 60 ദിവസത്തിനുള്ളിൽ കേന്ദ്രത്തിന്റെ തീരുമാനം രാഷ്ട്രപതിയെ അറിയിക്കണം. എന്നാൽ ദയാഹർജികൾ തീർപ്പാക്കുന്നതിന് രാഷ്ട്രപതിക്ക് സമയപരിധിയില്ല. രാഷ്ട്രപതിയുടെ ദയാഹർജിയിൽ തീരുമാനം 48 മണിക്കൂറിനുള്ളിൽ കേന്ദ്രസർക്കാർ സംസ്ഥാന ആഭ്യന്തര വകുപ്പിനും ജയിൽ സൂപ്രണ്ടന്റിനും കൈമാറണമെന്നും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.

'കെജ്‌രിവാള്‍ കി ഗ്യാരന്റി'; 10 തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി എഎപി

കെ എസ് ഹരിഹരന്റെ നാവ് ചതിച്ച 'മോര്‍ഫിങ്ങ്', പുലിവാല് പിടിച്ച് ആര്‍എംപിയും യുഡിഎഫും, വടകരയില്‍ വിവാദങ്ങള്‍ തുടരുന്നു

കെജ്‌രിവാളിന് മുന്നിൽ നിരന്തരം 'തോൽക്കുന്ന' മോദി

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു; നടൻ അല്ലു അർജുനെതിരെ കേസ്

53 മണ്ഡലങ്ങളില്‍ പോളിങ്ങിൽ ഇടിവ്, ആകെ 1.32 ശതമാനത്തിന്റെ കുറവ്; മൂന്നാം ഘട്ട വോട്ടെടുപ്പിന്റെ കണക്കുകൾ പുറത്ത്