INDIA

സ്ത്രീകൾക്കെതിരെയുള്ള അക്രമം വച്ചുപൊറുപ്പിക്കില്ല; കുറ്റവാളികൾക്ക് സർക്കാർ ജോലി നൽകില്ലെന്ന് അശോക് ഗെഹ്ലോട്ട്

വെബ് ഡെസ്ക്

സ്ത്രീകളെ അക്രമിക്കുന്നതായി ആരോപിക്കപ്പെടുന്നവർക്ക് രാജസ്ഥാനിൽ സർക്കാർ ജോലി നൽകില്ലെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. രാജസ്ഥാൻ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് സ്ത്രീ സുരക്ഷയെ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ കടുത്ത നിർദേശം. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ പേരിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള രാജസ്ഥാൻ സർക്കാരിനെ ബിജെപി ആവർത്തിച്ച് ലക്ഷ്യമിടുന്ന സാഹചര്യത്തിലാണ് ​ഗെഹ്ലോട്ടിന്റെ പ്രഖ്യാപനം.

രാജസ്ഥാനിൽ ഗുണ്ടാസംഘങ്ങളെ വെച്ചുപൊറുപ്പിക്കില്ലെന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ​​ഗെഹ്ലോട്ട് പറഞ്ഞു. "അക്രമികൾ സമൂഹത്തിന്റെ അന്തരീക്ഷം നശിപ്പിക്കുന്നു. അതിനാൽ ഇവരെ കൂടുതൽ നിരീക്ഷിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. സ്റ്റേഷനുകളിൽ അക്രമികളുടെ രേഖകൾ സൂക്ഷിക്കണമെന്ന് പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. പേരുകൾ സ്റ്റാഫ് സെലക്ഷൻ ബോർഡുമായും രാജസ്ഥാൻ പബ്ലിക് സർവീസ് കമ്മീഷനുമായും പങ്കുവയ്ക്കും. ഞങ്ങളുടെ സഹോദരിമാരെയും പെൺമക്കളെയും ശല്യപ്പെടുത്തുന്ന ഇവരെപ്പോലുള്ളവരെ വച്ചുപൊറുപ്പിക്കില്ല” അദ്ദേഹം പറഞ്ഞു.

സ്ത്രീകൾക്കെതിരായ അക്രമ പരമ്പരയാണ് കഴിഞ്ഞ കുറച്ച് നാളുകളായി രാജസ്ഥാനിൽ അരങ്ങേറുന്നത്. ഓഗസ്റ്റ് 2ന് ഭിൽവാര ജില്ലയിലെ കൽക്കരി ചൂളയിൽ നാല് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവമാണ് ഏറ്റവും ഒടുവിലത്തേത്. ഒരു സ്ത്രീ ഉൾപ്പെടെ ഏഴ് പേരെയാണ് കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഭിൽവാരയിലും ജോധ്പൂരിലുമുണ്ടായതുപോലുള്ള സംഭവങ്ങൾ സർക്കാർ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെ കർശനമായി ശിക്ഷിക്കുമെന്നും അശോക് ഗെഹ്ലോട്ട് വ്യക്തമാക്കിയിരുന്നു.

ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലാണ് ഏറ്റവും കൂടുതൽ ബലാത്സംഗങ്ങൾ നടക്കുന്നതെന്ന് ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കുകൾ ഉദ്ധരിച്ച് അശോക് ​ഗെഹ്ലോട്ട് പറഞ്ഞു. അസം, ഡൽഹി, ഹരിയാന എന്നിവയും പട്ടികയിൽ മുന്നിൽ തന്നെയുണ്ട്. നിശ്ചിത സമയത്തിനപ്പുറം തുറക്കുന്ന ബാറുകൾക്കും നിശാക്ലബ്ബുകൾക്കുമെതിരെ കർശന നടപടി സ്വീകരിക്കാനും യോഗത്തിൽ അദ്ദേഹം നിർദേശിച്ചു. മാനേജർമാർക്കും ഉടമകൾക്കുമെതിരെ നടപടിയെടുക്കുന്നതിനൊപ്പം ചട്ടങ്ങൾ ലംഘിച്ചതിന് ഇത്തരം ഔട്ട്‌ലെറ്റുകളുടെ ലൈസൻസ് റദ്ദാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതച്ചുഴി; മഴ ശക്തമാക്കുന്നു

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം

'എഎപിക്കുള്ളിൽ ബിജെപി 'ഓപ്പറേഷൻ ചൂൽ' നടപ്പാക്കുകയാണ്'; പോലീസ് ബാരിക്കേഡിന് മുന്നിൽ സമരം നയിച്ച് കെജ്‌രിവാൾ

'എഎപി പുറത്തുവിട്ട ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തത്'; സിസിടിവി വീഡിയോ നീക്കം ചെയ്‌തെന്ന് സ്വാതി; ബൈഭവ് 5 ദിവസം കസ്റ്റഡിയില്‍

സോൻ പാപ്ഡി പലഹാരത്തിന് ഗുണനിലവാരമില്ല; പതഞ്ജലിയുടെ മൂന്ന് ഉദ്യോഗസ്ഥർക്ക് തടവ് ശിക്ഷയും പിഴയും