INDIA

പ്രൊപ്പഗണ്ട സിനിമ 'ദ കേരളാ സ്‌റ്റോറി' ദൂരദര്‍ശനില്‍; സംപ്രേഷണം നാളെ രാത്രി എട്ടിന്‌

വെബ് ഡെസ്ക്

കേരളത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പ്രമേയം അവതരിപ്പിച്ച പ്രൊപ്പഗണ്ട സിനിമയായ 'ദ കേരള സ്റ്റോറി' സംപ്രേഷണം ചെയ്യാൻ ദൂരദർശൻ. നാളെ ഏപ്രിൽ അഞ്ചിന് രാത്രി 8 മണിക്ക് സംപ്രേഷണം ചെയ്യുമെന്നാണ് ദൂരദർശൻ എക്‌സിലൂടെ അറിയിച്ചിരിക്കുന്നത്. 'ലോകത്തെ നടുക്കിയ കേരളത്തിന്റെ കഥ' എന്നാണ് ദൂരദർശൻ സിനിമയെ വിശേഷിപ്പിച്ചിരിക്കുന്നത്.

കാസർഗോഡ് പഠിക്കാൻ പോയ മൂന്നു പെൺകുട്ടികളെ കൂട്ടത്തിലുണ്ടായിരുന്ന മുസ്ലിം കുട്ടിയും സുഹൃത്തുക്കളും ചേർന്ന് മതം മാറ്റുകയും ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമാക്കാൻ കൊണ്ടുപോവുകയും ചെയ്യുന്നതാണ് സിനിമയുടെ പ്രമേയം.

ഇത് കേരളത്തിന്റെ കഥയല്ലെന്നും മനപൂർവ്വം കേരള ജനതയെ അപമാനിക്കുന്നതിനും, കേരളത്തിൽ ഹിന്ദു പെൺകുട്ടികൾ വലിയതോതിൽ മതംമാറ്റപ്പെടുന്നു എന്നുമുള്ള തെറ്റിദ്ധാരണാജനകമായ ആശയം പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണ് സിനിമ എന്നുമുള്ള വിമർശനങ്ങളുണ്ടായിരുന്നു.

നേരത്തെയും നിരവധി പ്രൊപ്പഗണ്ട സിനിമകൾ ചെയ്തതിനു വിമർശനങ്ങൾ നേരിട്ടുള്ള സുദീപ്‌തോ സെന്നാണ് കേരള സ്റ്റോറിയുടെയും സംവിധായകൻ. ഇതൊരു യഥാർഥ കഥയെ അടിസ്ഥാനപ്പെടുത്തി ചിത്രീകരിച്ച സിനിമയാണെന്ന പ്രചാരണം ശക്തമായിരുന്നു. മൂവായിരത്തോളം സ്ത്രീകളുടെ ജീവിതത്തിൽ സംഭവിച്ച കഥ എന്ന ടാഗ് ലൈനോടുകൂടി വന്ന സിനിമയ്‌ക്കെതിരെ നിരവധിപേർ നിയമപരമായി നീങ്ങിയതിനെ തുടർന്ന്, മൂന്നു സ്ത്രീകളുടെ കഥ എന്ന് ടാഗ് ലൈൻ മാറ്റേണ്ടി വരികയും ചെയ്തിരുന്നു.

സിനിമയെ എതിർത്തുകൊണ്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രംഗത്തെത്തിയിരുന്നു. ഇതല്ല കേരളത്തിന്റെ കഥ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വ്യാജവിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള സിനിമയാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അഭിപ്രായപ്പെടുകയും ബംഗാളിൽ സിനിമയ്ക്ക് നിരോധനമേർപ്പെടുത്തുകയും ചെയ്തിരുന്നു. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി സംവിധായകൻ സുദിപ്തോ സെൻ നടത്തിയ നിരവധിയോ പ്രസ്‍താവനകൾ വിവാദമായിരുന്നു. വടക്കൻ കേരളം ഭീകരവാദത്തിന്റെ ഹബ്ബാണ് എന്നതടക്കം ഇതിൽ ഉൾപ്പെടും.

IPL 2024| അഹമ്മദാബാദില്‍ 'അയ്യര് കളി'; ഹൈദരാബാദിനെ തകർത്ത് കൊല്‍ക്കത്ത ഫൈനലില്‍

മാധ്യമ സ്വാതന്ത്ര്യത്തിന് വീണ്ടും വിലങ്ങുമായി ഇസ്രയേല്‍; അസോസിയേറ്റഡ് പ്രസും അടച്ചു പൂട്ടി, ഉപകരണങ്ങള്‍ പിടിച്ചെടുത്തു

സ്വാതി മലിവാള്‍ കേസ്: 'കെജ്‌രിവാളിന്റെ മൗനം സ്ത്രീ സുരക്ഷയിലെ നിലപാട്'; രൂക്ഷ വിമർശനവുമായി ഡല്‍ഹി എല്‍ ജി

'തെറ്റ് ചെയ്തിട്ടില്ല, പിന്നെ എന്തിന് സമ്മതിക്കണം'; ലൈംഗികാരോപണക്കേസില്‍ മജിസ്ട്രേറ്റിനോട് ബ്രിജ്ഭൂഷണ്‍

'പ്രൊഫഷണല്‍ തലത്തിലാകുമ്പോള്‍ വയസില്‍ ആരും ഇളവ് നല്‍കില്ല'; കായികക്ഷമതയില്‍ ധോണി