INDIA

ഡൽഹി ഓർഡിനൻസിനെതിരായ ഹർജികൾ ഭരണഘടനാ ബെഞ്ചിന് വിട്ടു

വെബ് ഡെസ്ക്

നിയമനത്തിൽ ഡൽഹി സർക്കാരിന്റെ അധികാരം വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര ഓർഡിനൻസിനെതിരെ ഡൽഹി സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് കൈമാറി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്. അതേസമയം ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയെടുത്ത് കളഞ്ഞതിനെതിരായ ഹർജികളിൽ വാദം കേൾക്കുന്നതിന് മുൻപ് ഓർഡിനൻസ് വിഷയം പരിഗണിക്കണമെന്ന ഡൽഹി സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, പി എസ് നരസിംഹ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് തീരുമാനം. മുൻപ് ഓർഡിനൻസ് പരിഗണിച്ച രണ്ട് ഭരണഘടനാ ബെഞ്ചുകൾ കൈകാര്യം ചെയ്യാത്ത ചില നിയമവശങ്ങൾ കൂടി ഹർജിയിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിഷയം ഭരണഘടനാ ബെഞ്ചിന് വിടാൻ തീരുമാനിച്ചതെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ഡൽഹി സർക്കാരിന് പ്രത്യേക അധികാരം നൽകുന്ന 239 എഎഅനുച്ഛേദത്തിൽ ഭേദഗതി പോലും വരുത്താതെയാണ് കേന്ദ്രസർക്കാർ ഓർഡിനൻസ് കൊണ്ടു വന്നിരിക്കുന്നതെന്നും ഹർജിയിൽ വാദം കേൾക്കുന്നതിൽ കാലതാമസം നേരിട്ടാൽ അത് ഡൽഹിയുടെ ഭരണ സംവിധാനത്തെ ബാധിക്കുമെന്നും സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്വി കോടതിയിൽ വ്യക്തമാക്കി. ഹർജി ഭരണഘടനാ ബെഞ്ചിന് വിടുന്നതിനോട് സർക്കാർ നേരത്തെ എതിർപ്പിറിയിച്ചിരുന്നു.

ഡല്‍ഹി സര്‍ക്കാരിന്റെ അധികാര പരിധിയിലുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലമാറ്റം എന്നിവയ്ക്ക് വേണ്ടി പ്രത്യേക അതോറിറ്റി രൂപീകരിച്ചുകൊണ്ട് മെയ് 19 നാണ് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടു വന്നത്. ഈ ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യണമെന്ന് ഡൽഹി സർക്കാർ കോടതിയോട് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല.നിയമനാധികാരം സംസ്ഥാന സര്‍ക്കാരിനാണെന്ന സുപ്രീംകോടതി വിധി മറികടക്കുന്നതാണ് ഓര്‍ഡിനന്‍സെന്നും അത് ഗവര്‍ണര്‍ക്ക് അമിതാധികാരം നല്‍കുന്നുവെന്നുമായിരുന്നു ഡല്‍ഹി സര്‍ക്കാരിന്റെ കോടതിയിലെ വാദം.

ഓർഡിനൻസിനെതിരെ ഡൽഹി സർക്കാർ സമർപ്പിച്ച രണ്ട് ഹർജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിൽ ഉണ്ടായിരുന്നത്. ഓർഡിനൻസ് ഇറക്കിയ കേന്ദ്ര നടപടി ചോദ്യംചെയ്തുള്ളതായിരുന്നു ഒന്നാമത്തേത്. രണ്ടാമത്തേത് ഓര്‍ഡിനന്‍സ് നല്‍കുന്ന് അധികാരം ഉപയോഗിച്ച് ലഫ്. ഗവര്‍ണര്‍ ഡല്‍ഹി ഇലക്ട്രിസ്റ്റി റെഡുലേറ്ററി കമ്മീഷന്‍ ചെയര്‍പേഴ്‌സനെ തിരഞ്ഞെടുത്തതിനെതിരെയായിരുന്നു രണ്ടാമത്തെ ഹര്‍ജി. റെഗുലേറ്ററി കമ്മീഷന്‍ നിയമനത്തില്‍ വാഗം കേള്‍ക്കുന്നത് ഓഗസ്റ്റ് നാലിലേക്ക് മാറ്റി. ഹര്‍ജിയില്‍ തീരുമാനമാകും വരെ താത്കാലിക ചെയര്‍മാനെ കോടതി നിശ്ചയിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

'ഹിന്ദു മതം ഇന്ത്യയുടെ അടിസ്ഥാനം'; മോദിയുടെ പരാമർശങ്ങളെ ന്യായീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിയുടെ മറുപടി

രാജി സ്വീകരിച്ചില്ല; അരവിന്ദ് കെജ്‍രിവാളിന് വീണ്ടും കത്തയച്ച് ഡൽഹി മുൻ മന്ത്രി

നിശബ്ദ കൊലയാളിയായ രക്തസമ്മര്‍ദം; ശ്രദ്ധിക്കാം ഈ ഏഴ് ലക്ഷണങ്ങള്‍

അഞ്ച് ദിവസത്തേക്ക് മഴ തുടരും; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

ഗാസയിലെ മുൻ ഇന്ത്യൻ സൈനികന്റെ കൊലപാതകം: പിന്നിൽ ഇസ്രയേലെന്ന് സൂചന നൽകി യുഎൻ