ഗാസയിലെ മുൻ ഇന്ത്യൻ സൈനികന്റെ കൊലപാതകം: പിന്നിൽ ഇസ്രയേലെന്ന് സൂചന നൽകി യുഎൻ

ഗാസയിലെ മുൻ ഇന്ത്യൻ സൈനികന്റെ കൊലപാതകം: പിന്നിൽ ഇസ്രയേലെന്ന് സൂചന നൽകി യുഎൻ

യുഎന്നിന്റെ സുരക്ഷാ സേവന കോർഡിനേറ്ററായി പ്രവർത്തിച്ചിരുന്ന വൈഭവ് അനിൽ കാലെയാണ് തിങ്കളാഴ്ച നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടത്

തെക്കൻ ഗാസയിൽ യുഎൻ ഉദ്യോഗസ്ഥനായ ഇന്ത്യൻ പൗരൻ വൈഭവ് അനിൽ കൊല്ലപ്പെട്ടതിനു പിന്നിൽ ഇസ്രയേലാണെന്ന സൂചന നൽകി യുഎൻ. 'സൈനിക ടാങ്കിൽ' നിന്നാണ് യു എൻ ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരെ ആക്രമണമുണ്ടായതെന്നാണ് യുഎന്നിന്റെ വിശദീകരണം. ചൊവ്വാഴ്ച വൈകിയാണ് യുഎൻ വക്താവ് ഇക്കാര്യം അറിയിച്ചത്.

സാധാരണഗതിയിൽ ഗാസയിൽ ടാങ്കുകൾ ഉപയോഗിക്കുന്നത് ഇസ്രയേൽ സൈന്യം മാത്രമാണ്. ഇന്ത്യൻ സൈന്യത്തിൽനിന്ന് വിരമിച്ച് ഏഴുമാസം മുൻപ് ഗാസയിലെ യുഎന്നിന്റെ സുരക്ഷാ സേവന കോർഡിനേറ്ററായി പ്രവർത്തിക്കവെയാണ് വൈഭവ് അനിൽ തിങ്കളാഴ്ച നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

റഫായിൽനിന്ന് ഖാൻ യൂനുസിലെ യൂറോപ്യൻ ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് യുഎന്നിന്റെ പതാകയും സ്റ്റിക്കറുകളും വ്യക്തമായി പതിപ്പിച്ചിരുന്ന വാഹനം ആക്രമിക്കപ്പെടുന്നത്. കാറിലുണ്ടായിരുന്ന വൈഭവ് അനിൽ കാലെ കൊല്ലപ്പെടുകയും കൂടെയുണ്ടായിരുന്ന മറ്റൊരു ജോർഡിയൻ ജീവനക്കാരന് പരുക്കേൽക്കുകയും ചെയ്തു. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ റൂട്ട് അധികൃതർക്ക് കൈമാറിയിരുന്നില്ലെന്നായിരുന്നു ഇസ്രയേൽ നടത്തിയ വിശദീകരണം. എന്നാൽ റൂട്ട് മാപ്പ് കൃത്യമായി അധികൃതർക്ക് കൈമാറിയിരുന്നുവെന്നാണ് യുഎൻ വക്താവ് റോലാൻഡോ ഗോമസ് കഴിഞ്ഞ ദിവസം അറിയിച്ചത്.

ഐക്യരാഷ്ട്രസഭയുടെ എല്ലാ വാഹനവ്യൂഹങ്ങളുടെയും റൂട്ടുകൾ ഇസ്രയേൽ അധികാരികളെ അറിയിക്കാറുണ്ടായിരുന്നുവെന്ന് വിശദീകരിച്ചിരുന്നു. വൈഭവും സഹജീവനക്കാരനും സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ വിവരങ്ങളും കൈമാറിയിരുന്നു. കൂടാതെ യു എന്നിന്റെ വാഹനമാണെന്ന് കാണിക്കാനുള്ള എല്ലാ അടയാളങ്ങളും പതിപ്പിക്കുകയും ചെയ്തിരുന്നു. ഗാസയിൽ ഒരിടവും സുരക്ഷിതമല്ലെന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ഈ സംഭവമെന്നും യുഎൻ വക്താവ് പറഞ്ഞു.

ഗാസയിലെ മുൻ ഇന്ത്യൻ സൈനികന്റെ കൊലപാതകം: പിന്നിൽ ഇസ്രയേലെന്ന് സൂചന നൽകി യുഎൻ
ഇസ്രയേൽ ആക്രമണം: ഗാസയിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു, മരിച്ചത് യു എൻ സന്നദ്ധപ്രവർത്തകൻ

ലെവൽ 6 ബുള്ളറ്റ് പ്രൂഫ് വാഹനത്തിലായിരുന്നു ഇരുവരുടെയും സഞ്ചാരം. 7.62 എംഎം വരെയുള്ള ആക്രമണങ്ങൾ തടുക്കാൻ ഇതിനാകും. എന്നാൽ കാലെയുടെ പരുക്കുകൾ പരിശോധിക്കുമ്പോൾ അതിലും പ്രഹരശേഷിയുള്ള ആക്രമണമാണ് ഉണ്ടായിരിക്കുന്നത്. ഈ തെളിവുകളും വിരൽചൂണ്ടുന്നത് ഇസ്രയേലിനു നേരെയാണ്.

ഒക്ടോബർ ഏഴിനുശേഷം ഗാസയിൽ കൊല്ലപ്പെടുന്ന യു എന്നിന്റെ ആദ്യ വിദേശി പൗരനാണ് വൈഭവ്. കേണലായിരുന്ന വൈഭവ് 2022-ലാണ് ഇന്ത്യൻ സൈന്യത്തിൽനിന്ന് വിരമിച്ചത്. തുടർന്ന് അദ്ദേഹം യു എന്നിന്റെ ഭാഗമാവുകയും കുറച്ചുമാസങ്ങൾക്ക് മുൻപ് ഗാസയിലെത്തുകയുമായിരുന്നു. രണ്ട് പതിറ്റാണ്ടിലേറെക്കാലം സൈന്യത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം.

logo
The Fourth
www.thefourthnews.in