കർണാടകയിലെ മണ്ടിയയിൽ ലൈംഗിക അതിക്രമം നടത്തിയ പ്രധാനാധ്യാപകനെ പൊതിരെ തല്ലി വിദ്യാർഥിനികൾ. സഹപാഠിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതും നേരത്തെ മറ്റു പെൺകുട്ടികൾക്ക് നേരെ അധ്യാപകൻ നടത്തിയ ലൈംഗിക അതിക്രമവും ചൂണ്ടിക്കാട്ടിയായിരുന്നു പെൺകുട്ടികൾ പ്രധാന അധ്യാപകനായ ചിന്മയാനന്ദിനെ വളഞ്ഞിട്ടു ആക്രമിച്ചത്. മണ്ടിയയിലെ കട്ടേരിയിലെ സർക്കാർ സ്കൂൾ ഹോസ്റ്റലിലാണ് സംഭവം.
മണ്ടിയയിലെ കട്ടേരിയിലെ സർക്കാർ സ്കൂൾ ഹോസ്റ്റലിലാണ് സംഭവം
ചിന്മയാനന്ദിൽ നിന്ന് മോശം പെരുമാറ്റം പതിവായിരുന്നെന്ന് പെൺകുട്ടികൾ ആരോപിച്ചു. കുട്ടികളെ അശ്ലീല വീഡിയോ കാണിക്കുന്നതും വിദ്യാർഥിനികളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുന്നതും ചിന്മയാനന്ദ് പതിവാക്കിയിരുന്നു. പരാതിപ്പെടാൻ വിദ്യാർഥിനികൾ ധൈര്യം കാണിക്കില്ലെന്ന കണക്കുക്കൂട്ടലിലായിരുന്നു അധ്യാപകൻ. പെൺകുട്ടികളുടെ ഹോസ്റ്റലിൽ നിത്യ സന്ദർശകനായിരുന്ന ഇയാൾ ബുധനാഴ്ച രാത്രി ഒരു പെൺകുട്ടിയുടെ മുറിയിൽ എത്തി ലൈംഗിക അതിക്രമത്തിന് മുതിർന്നു. ഇതോടെ പെൺകുട്ടിയുടെ നിലവിളി കേട്ടെത്തിയ സഹപാഠികൾ ചിന്മയാനന്ദിനെ വളയുകയായിരുന്നു. കയ്യിൽ കിട്ടിയതെല്ലാം എടുത്ത് ചിന്മയാനന്ദിനെ ആക്രമിച്ച കുട്ടികൾ തന്നെ അതിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു.
നിരവധി തവണ പരാതിപ്പെട്ടെങ്കിലും സ്കൂൾ അധികൃതർ നടപടി സ്വീകരിച്ചില്ലെന്ന് രക്ഷിതാക്കള്‍
ഇതേ തുടർന്ന് ചിന്മയാനന്ദിനെ മണ്ടിയ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ മുൻപ് പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. അതേസമയം ചിന്മയാനന്ദിനെതിരെ നിരവധി തവണ പരാതിപ്പെട്ടിരുന്നെങ്കിലും സ്കൂൾ അധികൃതർ നടപടി സ്വീകരിച്ചില്ലെന്ന് പെൺകുട്ടികളുടെ രക്ഷിതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.