INDIA

ദ കേരള സ്റ്റോറി: പ്രദർശനം തടഞ്ഞ ബംഗാള്‍ സർക്കാർ നടപടിക്ക് സുപ്രീംകോടതിയുടെ സ്റ്റേ

വെബ് ഡെസ്ക്

വിവാദ ചിത്രം 'ദ കേരള സ്റ്റോറിക്ക്' നിരോധനം ഏർപ്പെടുത്തിയ പശ്ചിമ ബംഗാൾ സർക്കാർ നടപടി സ്റ്റേ ചെയ്ത് സുപ്രീംകോടതി. ചിത്രത്തിന് നേരിട്ടോ അല്ലാതെയോ നിരോധനം ഏർപ്പെടുത്തരുത്. സിനിമ പ്രദർശിപ്പിക്കാൻ തീയേറ്റുകള്‍ക്ക് മതിയായ സുരക്ഷയൊരുക്കണമെന്ന് തമിഴ്നാടിനോടും കോടതി നിർദേശിച്ചു.

സിനിമ സാങ്കൽപ്പിക പതിപ്പാണെന്ന് വിലയിരുത്തിയ കോടതി 32,000 സ്ത്രീകൾ ഇസ്ലാമിലേക്ക് മതം മാറി എന്ന് ഉറപ്പാക്കുന്ന ആധികാരിക വിവരമില്ലെന്ന് വ്യക്തമാക്കുന്ന ഒരു അറിയിപ്പ് സിനിമയിൽ ഉൾപ്പെടുത്തണമെന്നും 'ദ കേരള സ്റ്റോറി'യുടെ നിർമാതാക്കളോട് ആവശ്യപ്പെട്ടു.

അധികാര സ്ഥാനങ്ങളിലുള്ളവർ പരസ്യമായി വികാരങ്ങൾ പ്രകടിപ്പിക്കുന്നത് നിയന്ത്രിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. ചിത്രത്തിന്റെ നിർമാതാക്കൾ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെടല്‍.

കേരള സ്റ്റോറിയുമായി ബന്ധപ്പെട്ട രണ്ട് ഹർജികളാണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്. സിനിമയുടെ റിലീസ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ച കേരള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത ഹർജിയും ബംഗാളിലും തമിഴ്‌നാട്ടിലും ചിത്രത്തിന് നിരോധനം ഏർപ്പെടുത്തിയതിനെതിരെയുള്ള ഹർജിയുമാണ് പരിഗണിച്ചത്.

" ഈ സിനിമ എല്ലായിടത്തും സമാധാനപരമായി പ്രദർശനം തുടരുകയാണ്. പശ്ചിമ ബംഗാളിന് എന്താണ് ഇത്ര വ്യത്യാസം? പ്രശ്നം ഒരു ജില്ലയിൽ മാത്രമാണെങ്കിൽ പിന്നെ എന്തിനാണ് സംസ്ഥാനത്തുടനീളം സിനിമയ്ക്ക് നിരോധനം ഏർപ്പെടുത്തിയത്?" ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് ചോദിച്ചു. അസഹിഷ്ണുതക്ക് പാത്രമാകുന്ന എല്ലാ വിഷയങ്ങളിലും നിയമപരിരക്ഷയൊരുക്കാൻ കഴിയില്ല. അങ്ങനെയെങ്കിൽ എല്ലാ സിനിമകൾക്കും ഇത് സംഭവിക്കും. സമാധാനം നിലനിർത്താൻ സംസ്ഥാനങ്ങൾ ബാധ്യസ്ഥരാണെന്നും കോടതി വ്യക്തമാക്കി.

കല പ്രകോപനപരമായിരിക്കണമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ ചൂണ്ടിക്കാട്ടി. ക്രമസമാധാനപാലനം സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണ്. ക്രമസമാധാനം തകരുമെന്ന ഭയം സിനിമ നിരോധിക്കാനുള്ള കാരണമല്ലെന്നും സാല്‍വെ വാദിച്ചു.

'കേരള സ്റ്റോറി'യിൽ വിദ്വേഷ പരാമർശമുണ്ടെന്നും ചിത്രം സാമുദായിക ഐക്യം തകർക്കുന്നതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പശ്ചിമ ബംഗാൾ സർക്കാർ നിരോധനമേർപ്പെടുത്തിയത്. തമിഴ്നാട്ടില്‍ തീയേറ്റർ ഉടമകള്‍ സിനിമയുടെ പ്രദർശനം പിൻവലിച്ചിരുന്നു. പൊതുജനങ്ങളിൽനിന്നുള്ള സ്വീകാര്യതക്കുറവും ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടായേക്കാമെന്ന കാരണത്താലുമാണ് മുഴുവൻ ഷോകളും റദ്ദാക്കാൻ തീരുമാനിച്ചതെന്ന് വിശദീകരിച്ചായിരുന്നു നടപടി.

തമിഴ്‌നാട്ടിൽ ചിത്രത്തിന് 'ഷാഡോ ബാൻ' ഏർപ്പെടുത്തിയിരിക്കുകയാണെന്ന് സൺഷൈൻ പ്രൊഡക്ഷൻസിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ കോടതിയെ അറിയിച്ചിരുന്നു. സംസ്ഥാനത്ത് ചിത്രം പ്രദർശിപ്പിക്കാൻ സുരക്ഷ വേണമെന്നും കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

മുസ്ലിം വിരുദ്ധ നിലപാടുകളും വിദ്വേഷ പരാമര്‍ശങ്ങളുമായി വിവാദത്തിന് തുടക്കമിട്ട ഹിന്ദി ചിത്രമാണ് ദ കേരള സ്റ്റോറി. കേരളത്തിലെ ഹിന്ദു പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതം മാറ്റി സിറിയയിലേക്കും യെമനിലേക്കും മനുഷ്യ കടത്ത് നടത്തുന്നുവെന്ന ആരോപണമാണ് ചിത്രം മുന്നോട്ടുവച്ചത്.

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴല്‍നാടന്റെ ഹർജി തള്ളി

അന്താരാഷ്ട്ര ടി20 ലോകകപ്പ്: വെസ്റ്റ് ഇൻഡീസിലെ മത്സരങ്ങൾക്ക് ഭീഷണിയുമായി തീവ്രവാദ സംഘടന

കോവിഡ് മഹാമാരി അവസാന ഘട്ടത്തില്‍? കേസുകള്‍ ഗുരുതരമാകാത്തത് എന്തുകൊണ്ട്?

മൂന്നു മലയാളികള്‍ ഉള്‍പ്പെട്ട 4x400 മീറ്റർ റിലേ ടീമിന് ഒളിമ്പിക്സ് യോഗ്യത; ഇന്ത്യന്‍ വനിതകളും പാരീസിന്

വീണ്ടുമൊരു ബഹിരാകാശ യാത്രയ്‌ക്കൊരുങ്ങി സുനിത വില്യംസ്; ബോയിങ് സ്റ്റാർലൈനർ പേടകത്തിന്റെ വിക്ഷേപണം നാളെ