INDIA

അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി, ഡൽഹി ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കില്ല

വെബ് ഡെസ്ക്

അറസ്റ്റ് ശരിവെച്ച ഡൽഹി ഹൈക്കോടതി വിധിക്കെതിരായ അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കില്ല. അവധികൾ കഴിഞ്ഞ് തിങ്കളാഴ്ചയാണ് കോടതി വീണ്ടും പ്രവർത്തിക്കുക. അന്ന് കെജ്‌രിവാളിന്റെ ഹർജി പരിഗണിക്കുമെന്നാണ് കരുതുന്നത്. അതിനാൽ ഈ വാരാന്ത്യം കെജ്‍രിവാൾ തിഹാർ ജയിലിൽ കഴിയേണ്ടി വരും.

കെജ്‌രിവാളിൻ്റെ അപ്പീലിൽ അടിയന്തര വാദം കേൾക്കാൻ സുപ്രീം കോടതി പ്രത്യേക ബെഞ്ച് രൂപീകരിക്കില്ലെന്ന് വിവിധ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സുപ്രീംകോടതി കലണ്ടർ പ്രകാരം നാളെ ഈദുൽ ഫിത്തർ അവധി. തൊട്ടടുത്ത ദിവസമായ വെള്ളിയാഴ്ച പ്രാദേശിക അവധിയും. തുടർന്ന് ഞായറാഴ്ച കൂടി കഴിഞ്ഞ് തിങ്കളാഴ്ചയാണ് കോടതി വീണ്ടും പ്രവർത്തിക്കുക.

കെജ്‌രിവാളിൻ്റെ അഭിഭാഷകനായ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിങ് ഇന്ന് രാവിലെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് മുമ്പാകെ വിഷയം ഉന്നയിച്ച് അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്ന് വാദം കേൾക്കുമോയെന്ന് കോടതി വ്യക്തമാക്കിയില്ല. പരിശോധിക്കാമെന്നാണ് ചീഫ് ജസ്റ്റിസ് അഭിഭാഷകനെ അറിയിച്ചത്.

ഡൽഹിയിലെ മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ച് 21 ന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിനെതിരായ കെജ്‌രിവാളിന്റെ ഹർജി ഡൽഹി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. അറസ്റ്റും റിമാൻഡും നിയമപരമാണെന്നു നിരീക്ഷിച്ച കോടതി, കെജ്‌രിവാളിനെതിരെ ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്നും വ്യക്തമാക്കി.

കെജ്‌രിവാളിന് മുഖ്യമന്ത്രിയെന്ന നിലയിലുള്ള പ്രത്യേക പരിഗണന നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. രാഷ്ട്രീയത്തിനല്ല, നിയമത്തിനാണ് കോടതിയുടെ പ്രഥമ പരിഗണന. രാഷ്ട്രീയ ബന്ധങ്ങളുടെ പശ്ചാത്തലത്തിലല്ല, നിയമ തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് വിധിന്യായങ്ങളെഴുതുന്നത്. രാഷ്ട്രീയ പരിഗണനകള്‍ കോടതിക്ക് മുന്നില്‍ കൊണ്ടുവരാനാകില്ല. കോടതിയുടെ മുന്നിലുള്ളത് കേന്ദ്രസര്‍ക്കാരും കെജ്‌രിവാളും തമ്മിലുള്ള തര്‍ക്കമല്ലെന്നും കെജ്‌രിവാളും ഇ ഡിയും തമ്മിലുള്ള കേസാണെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം തിഹാർ ജയിലിൽ നിയമവിദഗ്‌ധരുമായുള്ള കൂടിക്കാഴ്ച ആഴ്ചയിൽ രണ്ട് തവണയിൽനിന്ന് അഞ്ചായി വർധിപ്പിക്കണമെന്ന അരവിന്ദ് കെജ്‌രിവാളിൻ്റെ ഹർജി ഡൽഹി റോസ് അവന്യു കോടതി ഇന്ന് തള്ളി. വിവിധ സംസ്ഥാനങ്ങളിൽ ഒന്നിലധികം താൻ എഫ്ഐആറുകൾ നേരിടുന്നുണ്ടെന്നും കാര്യമായ നിയമനടപടികൾ ആവശ്യമാണെന്നും അദ്ദേഹം നൽകിയ ഹർജിയിൽ വ്യക്തമാക്കിയിരുന്നു. അതിനാൽ ഇക്കാര്യങ്ങൾ മുഴുവനായി ചർച്ച ചെയ്യാൻ യോഗങ്ങളുടെ എണ്ണം കൂട്ടണമെന്ന് കെജ്‌രിവാൾ വാദിച്ചു. വിഷയത്തിൽ എൻഫോഴ്സ്മെന്റ് യറക്ടറേറ്റി (ഇഡി) നോടും തിഹാർ ജയിൽ അധികൃതരോടും കോടതി പ്രതികരണം തേടിയിരുന്നു.

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും

മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതച്ചുഴി; മഴ ശക്തമാക്കുന്നു

ചിന്നസ്വാമിയിലെ ഉയിർപ്പ്; യാഷ് ദയാല്‍ 'ദ ഫിനിഷർ'

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം