INDIA

സ്വീകാര്യതക്കുറവ്, ക്രമസമാധാന പ്രശ്‌നങ്ങൾക്ക് സാധ്യത; 'ദ കേരള സ്റ്റോറി' പ്രദർശനം റദ്ദാക്കി തമിഴ്നാട്

വെബ് ഡെസ്ക്

വിവാദ ചിത്രം 'ദ കേരള സ്റ്റോറി'യുടെ പ്രദർശനം പിൻവലിച്ച് തമിഴ്നാട് മൾട്ടിപ്ലക്സ് അസോസിയേഷൻ. പൊതുജനങ്ങളിൽനിന്നുള്ള സ്വീകാര്യതക്കുറവും ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടായേക്കാമെന്ന കാരണത്താലുമാണ് മുഴുവൻ ഷോകളും റദ്ദാക്കാൻ തീരുമാനിച്ചതെന്ന് അസോസിയേഷൻ പറയുന്നു. മുൻകൂട്ടി ബുക്ക് ചെയ്ത ആളുകൾക്ക് പണം തിരികെ നൽകുമെന്നും അസോസിയേഷൻ വ്യക്തമാക്കി.

ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ മറ്റ് തീയേറ്ററുകൾ നേരത്തെ തന്നെ സിനിമ പ്രദർശിപ്പിക്കുന്നതിൽനിന്ന് പിന്മാറിയിരുന്നു. സിനിമ റിലീസായ ദിവസം മുതൽ ചിത്രത്തിലെ ഇസ്‌ലാമോഫോബിക് പരാമർശങ്ങൾതിരെ നിരവധി പ്രതിഷേധങ്ങളാണ് തമിഴ്നാട്ടിലുടനീളം നടന്നത്. ചെന്നൈയിലെ അണ്ണാനഗറിലെ ഒരു മൾട്ടിപ്ലക്‌സ് തീയേറ്ററിന് പുറത്ത് നാം തമിഴർ കച്ചി (എൻടികെ) പാർട്ടി നടത്തിയ പ്രതിഷേധമാണ് ഏറ്റവും ഒടുവിലത്തേത്. സിനിമ നിരോധിക്കണമെന്നായിരുന്നു പാർട്ടി നേതാവ് സെന്തമിഴൻ സീമാന്റെ ആവശ്യം.

കോയമ്പത്തൂരിൽ തമിഴ്‌നാട് മുസ്ലീം മുന്നേറ്റ കഴകവും സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയും സിനിമയുടെ റിലീസിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് മൂന്ന് മൾട്ടിപ്ലക്സുകളിൽ മാത്രമാണ് ചിത്രം പ്രദർശിപ്പിച്ചത്. തീയേറ്ററുകൾക്ക് പുറത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. എല്ലാ സന്ദർശകരെയും പരിശോധിച്ച ശേഷം മാത്രമാണ് മാളിലേക്ക് കടത്തിവിട്ടത്. നൂറിലധികം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതായാണ് പോലീസ് അറിയിച്ചിരുന്നു. പ്രതിഷേധത്തെത്തുടർന്ന് സേലത്ത് പ്രദർശനങ്ങൾ റദ്ദാക്കിയിരുന്നു.

മുസ്ലിം വിരുദ്ധ നിലപാടുകളും വിദ്വേഷ പരാമര്‍ശങ്ങളുമായി വിവാദത്തിന് തുടക്കമിട്ട ഹിന്ദി ചിത്രമാണ് ദ കേരള സ്റ്റോറി. കേരളത്തിലെ ഹിന്ദു പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതം മാറ്റി സിറിയയിലേക്കും യെമനിലേക്കും മനുഷ്യ കടത്ത് നടത്തുന്നുവെന്ന ആരോപണമാണ് ചിത്രത്തിന്റെ ട്രെയിലർ മുൻപോട്ടുവച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങൾ കേരളത്തിലും ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, വിവിധ രാഷ്ട്രീയ, മത നേതാക്കള്‍ എന്നിവരും ട്രെയിലറിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

ഓള്‍റൗണ്ട് പ്രകടനവുമായി ജഡേജ; പഞ്ചാബിനെ തകര്‍ത്ത് സൂപ്പര്‍ കിങ്‌സ് ടോപ് ഫോറില്‍

ഒരൊറ്റ മുസ്ലിം സ്ഥാനാര്‍ഥി പോലുമില്ല; ഗുജറാത്തില്‍ ന്യൂനപക്ഷത്തെ അകറ്റിനിര്‍ത്തി കോണ്‍ഗ്രസും

ലോക്‌സഭ: നാലാംഘട്ടത്തിലെ സ്ഥാനാർഥികളിൽ 21 ശതമാനം ക്രിമിനൽ കേസ് പ്രതികൾ, 274 പേർ ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർ

വീടിനുള്ളിലുണ്ട് അര്‍ബുദത്തിനു കാരണമാകുന്ന റഡോണ്‍; അകത്തെത്തുന്ന വഴികളും കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങളും അറിയാം

'ഞാന്‍ കൊല്ലംകാരന്‍, അങ്ങനെയൊന്നും വീഴില്ല'; മമത കളിക്കുന്നത് രാഷ്ട്രീയ നാടകമെന്ന് ബംഗാള്‍ ഗവർണർ സി വി ആനന്ദ ബോസ്