INDIA

ഏക സിവില്‍ കോഡ്: ക്രിസ്ത്യാനികളും ഗോത്ര വിഭാഗങ്ങളും ഒഴിവാക്കപ്പെടും; അമിത്ഷാ ഉറപ്പുനൽകിയെന്ന് നാഗാലാൻഡ് മുഖ്യമന്ത്രി

വെബ് ഡെസ്ക്

ഏകീകൃത സിവില്‍ കോഡില്‍ ചര്‍ച്ചകള്‍ പുരോഗമിക്കെ നിയമ പരിധിയില്‍ നിന്നും ക്രിസ്ത്യാനികളേയും ആദിവാസികളേയും ഒഴിവാക്കുമെന്ന് ഉറപ്പ് ലഭിച്ചതായി നാഗാലാന്റ് മുഖ്യമന്ത്രി നെയ്ഫിയു റിയോ. ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പു നല്‍കിയെന്ന് നെയ്ഫിയു റിയോ പ്രതികരിച്ചു. നാഗാലാന്‍ഡ് സര്‍ക്കാര്‍ പ്രതിനിധി സംഘവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി നടത്തിയ കൂടി കാഴ്ച്ചയ്ക്ക് പിന്നാലെയാണ് റിയോയുടെ പ്രതികരണം.

ക്രിസ്ത്യാനികളേയും ആദിവാസി വിഭാഗങ്ങളിലുള്ളവരേയും ഏക സിവില്‍ കോഡില്‍ നിന്നും ഒഴിവാക്കാന്‍ ശ്രമിക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഉറപ്പു നല്‍കിയത് എന്ന് നാഗാലാന്റ് സര്‍ക്കാറിന്റെ പ്രസ്താവനയിലും വ്യക്തമാക്കുന്നു. എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല.

ഏകീകൃത സിവില്‍ കോഡ് വിവാദം കത്തി നില്‍ക്കുന്ന അവസരത്തിലാണ് നാഗാലാന്‍ഡ് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള 12 അംഗ പ്രതിനിധി സംഘം അമിത് ഷായെ കാണാനെത്തിയത്. യുസിസി നടപ്പാക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനമുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും ജനങ്ങളുടെ ആശങ്കകളുമാണ് പ്രധാനമായും സംഘം കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി പങ്കു വച്ചത്. ഭരണഘടനയുടെ 371 (എ) അനുച്ഛേദം പരാമര്‍ശിച്ചു കൊണ്ടായിരുന്നു കൂടിക്കാഴ്ച്ച.

ക്രിസ്ത്യാനികളേയും ചില ഗോത്ര വിഭാഗങ്ങളേയും 22ാം ലോ കമ്മീഷന്റെ പ്രവര്‍ത്തന പരിധിയില്‍ നിന്ന് ഒഴിവാക്കുന്നതിന് കേന്ദ്രം പരിഗണിക്കുമെന്നാണ് കേന്ദ്ര മന്ത്രി ഉറപ്പു നല്‍കിയതെന്നാണ് സര്‍ക്കാര്‍ വ്യക്താവും മന്ത്രിയുമായ കെ ജി കെനി പറഞ്ഞു.

അമിത് ഷായുടെ ഉറപ്പ് വലിയ ആശ്വാസമാണ് നല്‍കിയതെന്നായിരുന്നു നാഗാലാന്‍ഡ് സര്‍ക്കാരിന്റെ പ്രതികരണം. ഏകീകൃത സിവില്‍ കോഡ് നിയമം ബിജെപിയുടെ രാഷ്ട്രീയ അജണ്ടയല്ലെന്നുള്ള ഭോപ്പാലിലെ പ്രധാന മന്ത്രിയുടെ പ്രഖ്യാപനത്തോടെയാണ് യുസിസി വീണ്ടും ചര്‍ച്ചയായത്. യുസിസിയുടെ കരട് തയ്യാറാക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ രൂപീകരിച്ച സമിതിയും സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ്. ഇതിനോടകം രാജ്യത്തെ വിവിധ രാഷ്്ട്രീയ മത സംഘടനകള്‍ യുയസിസിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തി.

നേരത്തെ ആര്‍ട്ടിക്കിള്‍ 371ന്റെ പരിധിയില്‍ വരുന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്ര ജനതയെ ഏകസിവില്‍ കോഡില്‍ നിന്നും ഒഴിവാക്കണമെന്ന് രാജ്യസഭാ എംപിയും ബിജെപി നേതാവുമായ സുശീല്‍ കുമാര്‍ മോദിയും ആവശ്യപ്പെട്ടിരുന്നു.

'എതിര്‍ശബ്ദം ഉയർത്തുന്നവരെ അടിച്ചമർത്തുന്നു, രാജ്യത്തെ ജനാധിപത്യം ഇല്ലാതാക്കുന്നു'; മോദിയെ കടന്നാക്രമിച്ച് കെജ്‌രിവാള്‍

കോണ്‍ഗ്രസിനും തെറ്റുപറ്റിയിട്ടുണ്ട്, കാലം മാറുമ്പോള്‍ സമീപനങ്ങളും മാറ്റും: രാഹുല്‍ ഗാന്ധി

'ഇത് അവസാനത്തേത്'; രോഹിത് മുംബൈ വിടുന്നു? അഭിഷേക് നായരുമായുള്ള സംഭാഷണം പുറത്ത്

ഹനുമാന്‍ ക്ഷേത്ര ദര്‍ശനത്തിന് പിന്നാലെ കെജ്‌രിവാള്‍ പാര്‍ട്ടി ആസ്ഥാനത്ത്, ആവേശത്തില്‍ എഎപി പ്രവര്‍ത്തകര്‍

പ്രജ്വലിന്റെ ലൈംഗിക വീഡിയോ പ്രചരിപ്പിച്ച കേസ്: ബിജെപി നേതാവ് അറസ്റ്റില്‍