INDIA

ഡൽഹി അധികാരത്തർക്കം; കെജ്‌രിവാളിന് പിന്തുണ അറിയിച്ച് ഉദ്ധവ്, ഭേദഗതി ബില്ലിനെതിരേ വോട്ട് ചെയ്യും

വെബ് ഡെസ്ക്

ഡൽഹിയിലെ അധികാരത്തർക്കത്തിൽ അരവിന്ദ് കെജ്രിവാളിനൊപ്പം കൈകോർത്ത് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന താക്കറെ വിഭാഗം നേതാവുമായ ഉദ്ധവ് താക്കറെ. ഡൽഹിയിലെ ഉദ്യോഗസ്ഥരുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പ്രത്യേക ഉത്തരവ് തടയാൻ ആം ആദ്മി പാർട്ടിയെ (എഎപി) സഹായിക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വാഗ്ദാനം ചെയ്തതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. വിഷയത്തിൽ രാജ്യത്തെ ബിജെപി വിരുദ്ധ പ്രതിപക്ഷ നേതാക്കളുടെ പിന്തുണ തേടുന്നതിന്റെ ഭാഗമായി അരവിന്ദ് കെജ്‌രിവാൾ മുംബൈയിലെത്തി താക്കറെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, എഎപി രാജ്യസഭാംഗങ്ങളായ സഞ്ജയ് സിംഗ്, രാഘവ് ഛദ്ദ, ഡൽഹി മന്ത്രി അതിഷി എന്നിവരോടൊപ്പമാണ് കെജ്‌രിവാൾ സന്ദർശനം നടത്തിയത്. " പാർലമെന്റിൽ ഞങ്ങളെ പിന്തുണയ്ക്കുമെന്ന് ഉദ്ധവ് താക്കറെ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ ബിൽ (ഓർഡിനൻസ്) പാർലമെന്റിൽ പാസാക്കിയില്ലെങ്കിൽ 2024 ൽ മോദി സർക്കാർ അധികാരത്തിൽ തിരിച്ചെത്തില്ല,” സന്ദർശനത്തിന് പിന്നാലെ കെജ്‌രിവാൾ പറഞ്ഞു.

രാജ്യത്തെയും ജനാധിപത്യത്തെയും രക്ഷിക്കാനാണ് എല്ലാവരും ഒത്തുചേരുന്നതെന്ന് താക്കറെ വ്യക്തമാക്കി. "യഥാർത്ഥത്തിൽ ഞങ്ങളെ അല്ല, കേന്ദ്രത്തെയാണ് പ്രതിപക്ഷം എന്ന് വിളിക്കേണ്ടത്. കാരണം അവർ അവർ ജനാധിപത്യത്തിനും ഭരണഘടനയ്ക്കും എതിരാണ്." അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞദിവസം വിഷയത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി അരവിന്ദ് കെജ്രിവാളിനും ആം ആദ്മി പാർട്ടിക്കും പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഒരു പാർട്ടിയും ബിജെപിക്ക് വേണ്ടി രാജ്യസഭയിൽ വോട്ട് ചെയ്യരുതെന്ന് മമത ബാനർജി പറഞ്ഞു. ചിലപ്പോൾ അവർ ഭരണഘടനയും രാജ്യത്തിന്റെ പേരുപോലും മാറ്റിയിരിക്കും. ബിജെപി രാജ്യത്തിന് തന്നെ ഭീഷണിയായി മാറിയിരിക്കുകയാണ് എന്നും അവർ ചൂണ്ടിക്കാട്ടി.

കേന്ദ്ര സർക്കാരിന്റെ നിയമ ഭേദഗതി രാജ്യസഭയിൽ പാസാക്കാതിരിക്കാൻ പ്രതിപക്ഷ നേതാക്കളുടെ പിന്തുണ തേടിയുള്ള യാത്ര ചൊവ്വാഴ്ചയാണ് കെജ്രിവാൾ ആരംഭിച്ചത്.ഡൽഹിയിൽ കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായ ലെഫ്റ്റനന്റ് ഗവർണറും തിരഞ്ഞെടുക്കപ്പെട്ട സർക്കാരും തമ്മിൽ വർഷങ്ങളായി അധികാര തർക്കത്തിലായിരുന്നു. ഇതിൽ ഒരാഴ്ച മുൻപാണ് ഡല്‍ഹി സർക്കാരിന് അനുകൂലമായ വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്. ഇതിനെ അട്ടിമറിച്ചുകൊണ്ട് കേന്ദ്ര സർക്കാർ ഇക്കഴിഞ്ഞ വെള്ളിയാഴ്ച കൊണ്ടുവന്ന ഭേദഗതിയാണ് പുതിയ തർക്കങ്ങള്‍ക്ക് അടിസ്ഥാനം.

ഗാസ വെടിനിർത്തൽ അനിശ്ചിതത്വത്തിൽ; കരാർ അംഗീകരിക്കാതെ ഇസ്രയേൽ, റഫായിൽ ആക്രമണം തുടരും

സുനിത വില്യംസിന്റെ മൂന്നാമത് ബഹിരാകാശ യാത്ര മാറ്റിവച്ചു; പേടകത്തിന് സാങ്കേതിക തകരാറുകളെന്ന് റിപ്പോര്‍ട്ട്

'പുഷ്പ കരിയറില്‍ സ്വാധീനം ചെലുത്തിയിട്ടില്ല'; സംവിധായകനോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്ന് ഫഹദ്

ചൂടില്‍ പൊള്ളി ഭീമന്മാർ; ഉഷ്ണതരംഗം മൊബൈല്‍ കണക്ടിവിറ്റിയെ എങ്ങനെ ബാധിക്കും?

ഒളിമ്പിക്‌സിന് മുമ്പ് നാഡ 'പൂട്ടി', പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാരമോ? ബജ്‌രംഗിന് മുമ്പില്‍ ഇനിയെന്ത്?