ഒളിമ്പിക്‌സിന് മുമ്പ് നാഡ 'പൂട്ടി', പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാരമോ? ബജ്‌രംഗിന് മുമ്പില്‍ ഇനിയെന്ത്?

ഒളിമ്പിക്‌സിന് മുമ്പ് നാഡ 'പൂട്ടി', പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാരമോ? ബജ്‌രംഗിന് മുമ്പില്‍ ഇനിയെന്ത്?

പാരീസില്‍ ഇന്ത്യ ഒളിമ്പിക് സ്വര്‍ണം നേടുമെന്ന് പ്രതീക്ഷിക്കുന്ന താരങ്ങളിലൊരാളാണ് ബജ്‌രംഗ്

ടോക്യോ ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവും ഗുസ്തി താരവുമായ ബജ്‌രംഗ് പൂനിയയെ വിലക്കിക്കൊണ്ട് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയായ നാഡ നടപടിയെടുത്തത് കഴിഞ്ഞ ദിവസമാണ്. മാര്‍ച്ച് പത്തിന് ഹരിയാനയിലെ സോനിപ്പത്തിലെ സായ് സെന്ററില്‍ നടന്ന ട്രയല്‍സിനു ശേഷം ഉത്തേജക പരിശോധനയ്ക്കായി മൂത്രസാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചുവെന്നാണ് ബജ്‌രംഗിനെതിരേ നാഡ ആരോപിക്കുന്ന കുറ്റം.

തനിക്ക് വിലക്ക് ഏര്‍പ്പെടത്തിയതായും സസ്‌പെന്‍ഡ് ചെയ്തതായും റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ സമൂഹമാധ്യമമായ എക്‌സിലൂടെ മുപ്പതുകാരനായ ബജ്‌രംഗ് തന്റെ നിരപരാധിത്വം വെളിപ്പെടുത്തി രംഗത്തുവരികയും ചെയ്തു. ഒന്നര പതിറ്റാണ്ടിനടുത്തായി ഗോദയിലുള്ള താന്‍ ഇന്നുവരെ ഉത്തേജക പരിശോധനയ്ക്ക് വിമുഖത കാട്ടിയിട്ടില്ലെന്ന് വ്യക്തമാക്കിയ ബജ്‌രംഗ് തനിക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കാന്‍ നാഡയെ വെല്ലുവിളിക്കുകയും ചെയ്തു.

ഒളിമ്പിക്‌സിന് മുമ്പ് നാഡ 'പൂട്ടി', പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാരമോ? ബജ്‌രംഗിന് മുമ്പില്‍ ഇനിയെന്ത്?
ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ്: ഇന്ത്യ 'സേഫ് ഗെയിം' കളിക്കുമോ അതോ 'റിസ്‌ക്' എടുക്കുമോ?

പാരീസ് ഒളിമ്പിക്‌സ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെയുള്ള ഈ നടപടി ഇന്ത്യന്‍ കായിക രംഗത്തെയും ഞെട്ടിച്ചിട്ടുണ്ട്. പാരീസില്‍ ഇന്ത്യ ഒളിമ്പിക് സ്വര്‍ണം നേടുമെന്ന് പ്രതീക്ഷിക്കുന്ന താരങ്ങളിലൊരാളാണ് ബജ്‌രംഗ്. ഒളിമ്പിക് വേദിയിലടക്കം നിരവധി രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുത്ത് പരിചയമുള്ള ബജ്‌രംഗിനെതിരേ ഇതിനു മുമ്പ് ഒരിക്കല്‍പ്പോലും ഉത്തേജക ആരോപണം ഉയര്‍ന്നിട്ടുമില്ല. ഈ സാഹചര്യത്തില്‍ നാഡയുടെ നടപടിയില്‍ ദുരൂഹത ആരോപിക്കുന്നവരാണ് ഇന്ത്യന്‍ കായികരംഗത്തുള്ള ഒട്ടുമിക്ക പേരും.

നാഡ എന്തിനാണ് ബജ്‌രംഗിനെ സസ്‌പെന്‍ഡ് ചെയ്തത്

നാഡയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം സോനിപ്പത്തില്‍ നടന്ന ഏഷ്യന്‍ ഒളിമ്പിക് ക്വാളിഫയര്‍ പോരാട്ടത്തില്‍ പരാജയപ്പെട്ട ബജ്‌രംഗ് ഉത്തേജക പരിശോധനയ്ക്ക് മൂത്രസാമ്പിള്‍ നല്‍കാതെ സ്ഥലം വിടുകയായിരുന്നു. മൂന്നാം സ്ഥാനക്കാരെയും നാലാം സ്ഥാനക്കാരെയും നിര്‍ണയിക്കാനുള്ള പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് കാത്തുനില്‍ക്കാതെയാണ് ബജ്‌രംഗ് മടങ്ങിയത്. ഈ മത്സരങ്ങള്‍ക്കായി ബജ്‌രംഗ് പിന്നീട് മടങ്ങിവന്നതുമില്ല.

ട്രയല്‍സിനിടെ ബജ്‌രംഗ് ഉള്‍പ്പടെ നിരവധി ഗുസ്തി താരങ്ങളെ ഉത്തേജക പരിശോധനയ്ക്കായി മൂത്രസാമ്പികളുകള്‍ ശേഖരിക്കാന്‍ നാഡ അധികൃതര്‍ സമീപിച്ചിരുന്നു. എന്നാല്‍ ബജ്‌രംഗ് മാത്രമാണ് സാമ്പിള്‍ നല്‍കാതെ കടന്നുകളഞ്ഞതെന്നാണ് നാഡ അധികൃതരുടെ ആരോപണം. ഈ സംഭവത്തിനു ശേഷം 44 ദിവസങ്ങള്‍ കഴിഞ്ഞ് ഏപ്രില്‍ 23-നാണ് ബജ്‌രംഗിനെ മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് അന്വേഷണ വിധേയമായി വിലക്കിയെന്നു കാട്ടി നാഡ കത്തുനല്‍കിയത്.

ഒളിമ്പിക്‌സിന് മുമ്പ് നാഡ 'പൂട്ടി', പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാരമോ? ബജ്‌രംഗിന് മുമ്പില്‍ ഇനിയെന്ത്?
എട്ട് ഒഴിവുകള്‍ നികത്തണം! ഐപിഎല്ലിലേക്ക് ഉറ്റുനോക്കി ടീം ഇന്ത്യ

സസ്‌പെന്‍ഷന്‍ ബജ്‌രംഗിനെ എങ്ങനെ ബാധിക്കും?

നാഡയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നത് വരെ മറ്റു ടൂര്‍ണമെന്റുകളിലോ ട്രയല്‍സിലോ പങ്കെടുക്കാന്‍ സാധിക്കില്ലെന്നതാണ് ബജ്‌രംഗ് നേരിടുന്ന വെല്ലുവിളി. ഇതോടെ താരത്തിന്റെ ഒളിമ്പിക് സ്വപ്‌നങ്ങളും പൊലിഞ്ഞേക്കും. നിലവില്‍ ബജ്‌രംഗ് മത്സരിക്കുന്ന, പുരുഷന്മാരുടെ 65 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ ഇന്ത്യയുടെ ആരും യോഗ്യത നേടിയിട്ടില്ല.

സോനിപ്പത്തില്‍ നടന്ന ഏഷ്യന്‍-ഒളിമ്പിക് ട്രയല്‍സില്‍ സുജീത് കല്‍ക്കലാണ് ഒന്നാമതെത്തിയത്. ഏഷ്യന്‍-ഒളിമ്പിക് ട്രയല്‍സിലെ ജേതാവ് മേയ് ഒമ്പതിന് ഇസ്താംബൂളില്‍ നടക്കുന്ന അവസാന ക്വാളിഫയര്‍ മത്സരത്തില്‍ ഒളിമ്പിക് യോഗ്യതയ്ക്കായി മറ്റൊരു ദേശീയ ട്രയല്‍സ് വിജയിയെ നേരിടണമെന്നാണ് അഖിലേന്ത്യ റെസ്ലിങ് ഫെഡറേഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്. സസ്‌പെന്‍ഷന്‍ നിലനില്‍ക്കുന്നതിനാല്‍ ദേശീയ ട്രയല്‍സില്‍ പങ്കെടുത്ത് ഇസ്താംബൂള്‍ ക്വാളിഫയറിന് യോഗ്യത നേടാന്‍ ബജ്‌രംഗിന് കഴിഞ്ഞേക്കില്ല. ഇതോടെ സുജീത് കല്‍ക്കലിന് സാധ്യത വര്‍ധിക്കുകയും ചെയ്യുന്നു.

ഒളിമ്പിക്‌സിന് മുമ്പ് നാഡ 'പൂട്ടി', പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാരമോ? ബജ്‌രംഗിന് മുമ്പില്‍ ഇനിയെന്ത്?
'റെഡ് ബോളിന് ഇന്‍സെന്റീവ്'; ബിസിസിഐ ലക്ഷ്യം 'ഇഷാന്മാരെ' ചട്ടംപഠിപ്പിക്കല്‍

ബജ്‌രംഗിന്റെ പ്രതികരണം

സസ്‌പെന്‍ഷന്‍ വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ നടന്ന സംഭവങ്ങള്‍ തുറന്നുപറയാനാണ് ബജ്‌രംഗ് ശ്രമിച്ചത്. ഉത്തേജക പരിശോധനയ്ക്ക് സാമ്പിള്‍ നല്‍കാന്‍ താന്‍ വിമുഖത കാട്ടിയിട്ടില്ലെന്നു പറഞ്ഞ ബജ്‌രംഗ് നാഡ ഉദ്യോഗസ്ഥര്‍ക്കെതിരേ ഗുരുതര ആരോപണം ഉന്നയിക്കുകയും ചെയ്തു.

''ഞാന്‍ ഒരിക്കലും ഉത്തേജക മരുന്നിനെ പ്രോത്സാഹിപ്പിക്കുന്ന ആളല്ല. ഇന്നുവരെ മരുന്ന് ഉപയോഗിച്ചിട്ടുമില്ല, അതിനു ആരെയും പ്രോത്സാഹിപ്പിച്ചിട്ടുമില്ല. പരിശോധനയ്ക്ക് സാമ്പിള്‍ നല്‍കാന്‍ ഞാന്‍ തയാറായില്ലെന്നത് കെട്ടിച്ചമച്ച ആരോപണമാണ്. മാര്‍ച്ച് 10-ന് നാഡ അധികൃതര്‍ സാമ്പിള്‍ ശേഖരിക്കാന്‍ എന്നെ സമീപിച്ചിരുന്നു. സാമ്പിള്‍ നല്‍കാന്‍ തയാറല്ല എന്നു ഞാന്‍ പറഞ്ഞില്ല. എന്നാല്‍ കഴിഞ്ഞ ഡിസംബറില്‍ എന്റെ സാമ്പിള്‍ ശേഖരിക്കാന്‍ അവര്‍ ശ്രമിച്ചപ്പോള്‍ കാലാവധി കഴിഞ്ഞ കിറ്റ് ഉപയോഗിച്ച കാര്യം ഞാന്‍ ചൂണ്ടിക്കാട്ടി. അതില്‍ ഞാന്‍ നല്‍കിയ പരാതിയില്‍ എന്ത് നടപി സ്വീകരിച്ചുവെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. അന്ന് സാമ്പിള്‍ ശേഖരിക്കാനായി അവര്‍ കൊണ്ടുവന്ന കിറ്റുകള്‍ കാലവധി കഴിഞ്ഞവയായിരുന്നു. അതില്‍ സാമ്പിള്‍ നല്‍കിയാല്‍ പരിശോധനാ ഫലം എന്താകും?. എന്തുകൊണ്ടാണ് നാഡ അധികൃതര്‍ കാലാവധി കഴിഞ്ഞ കിറ്റ് ഉപയോഗിക്കുന്നത്. അത് എല്ലാവരുടെയും അടുത്ത് ഉപയോഗിക്കില്ല. പക്ഷേ ചിലരെ ടാര്‍ഗറ്റ് ചെയ്ത് ഉപയോഗിക്കുന്നു. അതെന്തുകൊണ്ടാണ്'' -ബജ്‌രംഗ് ചോദിച്ചു.

ബജ്‌രംഗിനെതിരായ നടപടിയെ ചോദ്യം ചെയ്തു കോടതിയെ സമീപിക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനും പറഞ്ഞു. ''ഞങ്ങള്‍ കാര്യങ്ങള്‍ പഠിക്കുകയാണ്. ബുധനാഴ്ചയ്ക്കു(മേയ് 8) മുമ്പ് ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തും. ബജ്‌രംഗിനെതിരായ നടപടി റദ്ദാക്കുകയാണ് ആദ്യ ലക്ഷ്യം. സസ്‌പെന്‍ഷനെതിരേ അപ്പീല്‍ നല്‍കും.''- ബജ്‌രംഗിന്റെ അഭിഭാഷകന്‍ വിദുഷ്പത് സിംഗാനിയ പറഞ്ഞു.

ഒളിമ്പിക്‌സിന് മുമ്പ് നാഡ 'പൂട്ടി', പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാരമോ? ബജ്‌രംഗിന് മുമ്പില്‍ ഇനിയെന്ത്?
ഇന്ത്യയെ പിടികൂടുന്ന 'കരീബിയന്‍ ഭൂതം'; കുപ്പിയിലടയ്ക്കുമോ ബിസിസിഐ?

നാഡ നടപടി എങ്ങനെ വിവാദമാകുന്നു?

രാജ്യത്തെ പിടിച്ചുകുലുക്കിയ ഗുസ്തിതാരങ്ങളുടെ സമരത്തില്‍ നേതൃനിരയിലുണ്ടായിരുന്ന ആളാണ് ബജ്‌രംഗ് പൂനിയ. റെസ്ലിങ് ഫെഡറേഷന്‍ തലവന്‍ ബ്രിജ്ഭൂഷണ്‍ സിങ്ങിനെതിരേ ലൈംഗികാരോപണം വാര്‍ത്താസമ്മേളനം വിളിച്ചു വെളിപ്പെടുത്തിയ താരങ്ങളുടെ കൂട്ടത്തില്‍ ബജ്‌രംഗുമുണ്ടായിരുന്നു. പിന്നീട് സമരം കൊടുമ്പിരി കൊണ്ടപ്പോള്‍ തനിക്കു ലഭിച്ച പത്മശ്രീ ഉള്‍പ്പടെ പരസ്യമായി തിരികെ നല്‍കിയും ബ്രിജ്ഭൂഷണിനും അയാള്‍ക്ക് കുടപിടിച്ച കേന്ദ്ര സര്‍ക്കാരിനുമെതിരേ ബജ്‌രംഗ് പൂനിയ പ്രതികരിച്ചിരുന്നു.

ഈ വിഷയത്തില്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നാഡയെ ഉപയോഗിച്ച് പകവീട്ടുകയാണെന്നാണ് പ്രധാനമായും ഉയരുന്ന ആരോപണം. മാര്‍ച്ച് 10-ന് പരിശോധനയ്ക്ക് വിമുഖത കാട്ടിയെന്ന് ആരോപിക്കുന്ന നാഡ 44 ദിവസം വൈകി നടപടി സ്വീകരിച്ചത് ഒളിമ്പിക്‌സ് യോഗ്യതാ റൗണ്ടിന് മുമ്പ് അപ്പീലിനു പോകാന്‍ ബജ്‌രംഗിന് അവസരം നല്‍കാതിരിക്കാനാണെന്നും ഇതിനു പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഗൂഡതാല്‍പര്യങ്ങള്‍ ഉണ്ടെന്നുമാണ് പ്രധാനമായും ഉയരുന്ന ആരോപണം.

ബജ്‌രംഗിനു മുന്നില്‍ ഇനിയെന്ത്?

ലോക ഉത്തേജക വിരുദ്ധ ഏജന്‍സി(നാഡ)യുടെ നിയമാവലി പ്രകാരം പരിശോധനയ്ക്കായി സാമ്പിള്‍ നല്‍കാന്‍ തയാറാകാതിരിക്കുകയോ, സാമ്പിള്‍ നല്‍കുന്നതില്‍ പിഴവ്/കൃത്രിമത്വം എന്നിവ കാട്ടുകയോ ചെയ്യുന്നത് ഗുരുതരമായ നിയമലംഘനമാണ്. അത്തരം നിയമലംഘനം കാട്ടുന്നവരെ മൂന്നു വര്‍ഷത്തേക്ക് വിലക്കാന്‍ പോലും വാഡയ്ക്ക് കഴിയും.

നാഡ ഇപ്പേള്‍ ബജ്‌രംഗിന് അപ്പീല്‍ നല്‍കാന്‍ സമയം അനുവദിച്ചിട്ടുണ്ട്. കൂടാതെ ഇന്ന് വൈകുന്നേരത്തിനു മുമ്പ് സംഭവത്തില്‍ വിശദീകരണം നല്‍കാനും ബജ്‌രംഗിന് അവസരമുണ്ട്. നാഡയുടെ പ്രാഥമിക നടപടി മാത്രമേ ഇപ്പോള്‍ ബജ്‌രംഗ് നേരിടുന്നുള്ളു. എന്നാല്‍ ഇന്ന് വൈകുന്നേരത്തിന് മുമ്പ് കൃത്യമായ മറുപടി നല്‍കി തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ബജ്‌രംഗിന് കഴിയാത്ത പക്ഷം മൂന്നു വര്‍ഷത്തേക്ക് വിലക്കു പോലുള്ള കടുത്ത നടപടികള്‍ ബജ്‌രംഗിന് നേരിടേണ്ടി വരും. അതോടെ ഒളിമ്പിക് സ്വര്‍ണമെന്ന പ്രതീക്ഷയും അതിലുപരി ബജ്‌രംഗിന്റെ കരിയറും ഏറെക്കുറേ അവസാനിക്കും.

logo
The Fourth
www.thefourthnews.in