KERALA

മോദിക്ക് പുറകെ ഖാർഗെയും തൃശൂരിലേക്ക്; ഒരു ലക്ഷം പ്രവർത്തകർ പങ്കെടുക്കുമെന്ന് കെപിസിസി

വെബ് ഡെസ്ക്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് പിന്നാലെ കോൺഗ്രസ് നേതാവും എഐസിസി അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെയും തൃശൂരിലേക്ക്. ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഔദ്യോഗിക തുടക്കത്തിനാണ് ഫെബ്രുവരി മൂന്നിന് തൃശൂർ തേക്കിൻക്കാട് മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തിന് ഖാർഗെ എത്തുന്നത്.

പൊതുസമ്മേളനത്തിൽ സംസ്ഥാനത്തെ 25177 ബൂത്തുകളിൽ നിന്ന് ബൂത്ത് പ്രസിഡന്റ്, വനിതാ വൈസ് പ്രസിഡന്റ്, ബിഎൽഎമാർ എന്നിങ്ങനെ മൂന്ന് പേർ അടങ്ങുന്ന 75000 ത്തിൽപ്പരം പ്രവർത്തകരും മണ്ഡലം മുതൽ എഐസിസി തലം വരെ കേരളത്തിൽ നിന്നുള്ള ഭാരവാഹികളും ഉൾപ്പെടെ ഒരു ലക്ഷത്തോളം പേർ പങ്കെടുക്കുമെന്ന് കെപിസിസി അറിയിച്ചു.

അമേരിക്കയിൽ ചികിത്സയിൽ കഴിയുന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന കെപിസിസി ഭാരവാഹിയോഗത്തിലാണ് സമ്മേളനം നടത്താൻ തീരുമാനമായത്.

ഭാരവാഹികളുമായി മല്ലികാർജുൻ ഖാർഗെ നേരിട്ട് സംവാദം നടത്തും. രാഹുൽ ഗാന്ധിയുടെ രണ്ടാംഘട്ട ഭാരത് ജോഡോ ന്യായ് യാത്ര കടന്നുപോകാത്ത സംസ്ഥാനങ്ങളിൽ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നടത്തുന്ന പര്യടനത്തിന്റെ ഭാഗമായാണ് കേരളത്തിൽ പൊതുസമ്മേളനം വിളിച്ചതെന്ന് കെപിസിസി മാധ്യമങ്ങളോട് പറഞ്ഞു.

കെപിസിസി പ്രസിഡന്റ് കെ സുധാകരനായിരിക്കും പൊതുസമ്മേളനത്തിന്റെ അധ്യക്ഷൻ. എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ഡോ.ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, എംഎം ഹസൻ, കെ മുരളീധരൻ, എഐസിസി ഭാരവാഹികൾ, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, കെപിസിസി ഭാരവാഹികൾ, ഡിസിസി പ്രസിഡന്റുമാർ, മറ്റ് എംപിമാർ, എംഎൽഎമാർ, ഡിസിസി, ബ്ലോക്ക് , മണ്ഡലം ഭാരവാഹികൾ, പോഷക സംഘടനകളുടെയും സെല്ലുകളുടേയും ഭാരവാഹികൾ ഉൾപ്പെടെയുള്ളവരും പൊതുസമ്മേളനത്തിൽ പങ്കെടുക്കും.

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, ഇടിച്ചിറക്കിയത് അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത്

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും

മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതച്ചുഴി; മഴ ശക്തമാക്കുന്നു

ചിന്നസ്വാമിയിലെ ഉയിർപ്പ്; യാഷ് ദയാല്‍ 'ദ ഫിനിഷർ'

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം