KERALA

അധ്യാപക നിയമനത്തിൽ സംവരണ അട്ടിമറി: കാലിക്കറ്റ് സർവകലാശാല സുപ്രീംകോടതിയിലേക്ക്

ദ ഫോർത്ത് - കോഴിക്കോട്

അധ്യാപക നിയമനത്തിൽ സംവരണം തെറ്റിയതായി കണ്ടെത്തിയ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ കാലിക്കറ്റ് സർവകലാശാല സുപ്രീംകോടതിയിലേക്ക്. തെറ്റായ രീതിയിൽ അംഗപരിമിത സംവരണം നടപ്പാക്കിയതിനാൽ നിയമനത്തിൽ ഈഴവ സമുദായത്തിന്റെ സംവരണ ഊഴം നഷ്ടപെട്ടെന്നും ലഭിക്കേണ്ട നിയമനം നൽകിയില്ലെന്നും കാണിച്ച് ഉദ്യോഗാർത്ഥിയായ ഡോ. കെ പി അനുപമ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അനുപമയുടെ ഹർജി പരിശോധിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അധ്യാപക നിയമനത്തിൽ സംവരണം പാലിക്കപ്പെട്ടില്ലെന്ന് കണ്ടെത്തി, ഹർജിക്കാരിക്ക് നിയമനം നൽകാൻ വിധിക്കുകയും ചെയ്തു.

ഇതിനെതിരെയാണ് അഡ്വ. സുരേന്ദ്രനാഥ് മുഖേന സുപ്രീംകോടതിയെ സമീപിക്കാൻ കാലിക്കറ്റ് സർവകലാശാല തീരുമാനിച്ചത്. കഴിഞ്ഞ വർഷം നടത്തിയ 53 അസിസ്റ്റന്റ് പ്രൊഫസർമാരിൽ 29 പേർ സംവരണ ഊഴം തെറ്റി നിയമിക്കപ്പെട്ടവരാണെന്ന് സിൻഡിക്കേറ്റംഗം ഡോ. റഷീദ് അഹമ്മദ് ചാൻസലർക്ക് പരാതി അയച്ചിരുന്നു. തുടർന്ന്, നിയമനാവസരം നഷ്ടപ്പെട്ട ഒട്ടേറെ പേർ കോടതിയിലെത്തി. അതിൽ ആദ്യത്തെ വിധിയാണ് ഹർജിക്കാരിക്ക് അനുകൂലമായി വന്നത്. സർവകലാശാല ജേർണലിസം പഠന വകുപ്പിൽ ഈഴവ സംവരണത്തിൽ ഡോ. അനുപമയെ നിയമിക്കണമെന്നാണ് വിധി.

ഇതാദ്യമായാണ് ഒരു ഹൈക്കോടതി വിധിക്കെതിരെ കാലിക്കറ്റ് സർവകലാശാല സുപ്രീംകോടതിയെ സമീപിക്കുന്നത്.

അംഗപരിമിതരുടെ സംവരണം ഹൊറസോണ്ടലായി നടപ്പാക്കണമെന്ന സുപ്രീംകോടതിയുടെ നിർദേശം പാലിക്കാത്തതാണ് സാമുദായിക സംവരണം തെറ്റാൻ കാരണമെന്നാണ് ഡിവിഷൻ ബെഞ്ചിന്റെ കണ്ടെത്തൽ. ഡിവിഷൻ ബെഞ്ച് വിധി ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന് കണ്ടാണ് സർവകലാശാല സുപ്രീംകോടതിയെ സമീപിക്കുന്നത്. ഇതാദ്യമായാണ് ഒരു ഹൈക്കോടതി വിധിക്കെതിരെ കാലിക്കറ്റ് സർവകലാശാല സുപ്രീംകോടതിയെ സമീപിക്കുന്നത്. അതേസമയം, സുപ്രീംകോടതിയുടെ തന്നെ വിധി ഉദ്ധരിച്ചാണ് ഡിവിഷൻ ബെഞ്ച് വിധി എന്നതിനാൽ സുപ്രീംകോടതി വിധി എന്തായിരിക്കുമെന്ന് ആശങ്കയോടെ ഉറ്റുനോക്കുകയാണ് അധ്യാപക സമൂഹം.

മേയറും സംഘവും കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

ബാർ അസോസിയേഷനിൽ സ്ത്രീകൾക്ക് മൂന്നിലൊന്ന് സംവരണം ഏർപ്പെടുത്തണമെന്ന് സുപ്രീം കോടതി

അമിത് ഷായുടെ വ്യാജ വീഡിയോ: അഞ്ച് കോൺഗ്രസ് ഐടി സെൽ നേതാക്കൾ അറസ്റ്റിൽ

'ഞങ്ങളെ അവർ പൂർണമായും ഉന്മൂലനം ചെയ്യാൻ ശ്രമിക്കുകയാണ്'; താലിബാനിൽനിന്ന് രക്ഷപ്പെട്ട മാധ്യമപ്രവർത്തക പറയുന്നു

പ്രകാശം പരത്തിയ സത്യജിത് 'റേ'