KERALA

ന്യൂനതയുള്ള സിൽക്ക് വിവാഹ സാരി മാറ്റി നൽകിയില്ല; കല്യാൺ സിൽക്സ് 70,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി

നിയമകാര്യ ലേഖിക

നിർമാണപരമായ ന്യൂനതയുള്ള സിൽക്ക് വിവാഹ സാരി മാറ്റി നൽകാൻ വിസമ്മതിച്ച കല്യാൺ സിൽക്സ് 75,040 രൂപ പരാതിക്കാരിയായ വീട്ടമ്മയ്ക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി.

വ്യാപാരിയുടെ സേവനത്തിൽ അപര്യാപ്തതയും അധാർമ്മികമായ കച്ചവട രീതിയും ഉണ്ടെന്ന് കമ്മീഷൻ പ്രസിഡൻ്റ് ഡി ബി ബിനു, മെമ്പർമാരായ വൈക്കം രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ചങ്ങനാശ്ശേരി സ്വദേശി പ്രൊഫസർ സാറ തോമസ് മകളുടെ വിവാഹത്തിനായാണ് കൊച്ചിയിലെ കല്യാൺ സിൽക്കിൽ നിന്നും 2018 ജനുവരി 12ന് 30,040 രൂപ നൽകി സിൽക്ക് സാരി വാങ്ങിയത്.

വിവാഹം നടക്കാത്ത സാഹചര്യത്തിൽ സാരി ഉപയോഗിച്ചില്ല. 2019 ജനുവരി 23ന് പരാതിക്കാരി സാരി പരിശോധിച്ചപ്പോൾ സാരിയിൽ കറുത്ത പാടുകൾ കണ്ടു. വ്യാപാരിയെ സമീപിച്ചപ്പോൾ സാരി മാറ്റി നൽകാമെന്ന് ആദ്യം ഉറപ്പു നൽകിയെങ്കിലും പിന്നീട് വാക്കു പാലിച്ചില്ല. ഈ സാഹചര്യത്തിലാണ് പരാതിക്കാരി ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചത്. സാരി നിർമിച്ചതിലെ ന്യൂനത മൂലമാണ് ഇത് സംഭവിച്ചതെന്നും നഷ്ടപരിഹാരവും സാരിയുടെ വിലയും നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു പരാതി നൽകിയത്.

പരാതിക്കാരിയല്ല പകരം അവരുടെ മകളാണ് യഥാർത്ഥത്തിൽ സാരി വാങ്ങിയതെന്നാണ് എതിർകക്ഷി കമ്മീഷൻ മുമ്പാകെ ബോധിപ്പിച്ചത്. സാരിക്ക് നിർമ്മാണ ന്യൂനതയില്ല. കാറ്റ് കടക്കാത്ത പെട്ടിയിൽ ദീർഘകാലം സാരി സൂക്ഷിച്ചത് മൂലമാണ് സാരിയിൽ കേടുപാട് സംഭവിച്ചതെന്നും ഇങ്ങനെ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് നേരത്തെ ഉപഭോക്താവിന് മുന്നറിയിപ്പ് നൽകിയതായും വ്യാപാരി കമ്മീഷൻ അധികൃതരെ ബോധിപ്പിച്ചു.

അതേസമയം, സാരി എങ്ങനെയാണ് സൂക്ഷിക്കേണ്ടതെന്ന വ്യക്തമായ നിർദ്ദേശങ്ങൾ എതിർകക്ഷി ഉപഭോക്താവിന് നൽകിയതായി കാണുന്നില്ലെന്നാണ് കമ്മീഷൻ പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞത്. ഉത്പന്നത്തെ കുറിച്ച് വ്യക്തമായ അറിവ് ലഭിക്കാനുള്ള ഉപഭോക്താവിന്റെ അവകാശത്തിന്റെ ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടിയ കമ്മീഷൻ പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്നതോടെ ഉപഭോക്താവ് ജാഗ്രത പാലിക്കണമെന്ന പരമ്പരാഗതമായ തത്ത്വത്തിന് പകരം വിൽപ്പനക്കാരൻ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശം നിലവിൽ വന്നതായും ഉത്തരവിൽ വ്യക്തമാക്കുന്നു.

സാരിയുടെ വിലയും 25,000 രൂപ നഷ്ടപരിഹാരവും 20,000 രൂപ കോടതി ചെലവും ഉൾപ്പടെ 30 ദിവസത്തിനകം എതിർകക്ഷിയായ വ്യാപാരി പരാതിക്കാരിക്ക് നൽകണമെന്നാണ് കോടതി ഉത്തരവിൽ നിദ്ദേശിക്കുന്നത്. പരാതിക്കാരിക്ക് വേണ്ടി അഡ്വക്കേറ്റ് ജോർജ് ചെറിയാൻ ഹാജരായത്.

ഏഴു മാസത്തെ ജയില്‍വാസം; ഒടുവില്‍ പ്രബീര്‍ പുരകായസ്ത ജയില്‍ മോചിതനായി

'കോണ്‍ഗ്രസ് നീക്കം ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും പ്രത്യേക ബജറ്റിന്'; വീണ്ടും വിദ്വേഷ പരാമര്‍ശവുമായി മോദി

IPL 2024| പോരാളിയായി പരാഗ് മാത്രം; പഞ്ചാബിനെതിരെ രാജസ്ഥാന് ഭേദപ്പെട്ട സ്കോർ

സ്ലൊവാക്യന്‍ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് നേരെ വെടിവെപ്പ്; ഒരാള്‍ കസ്റ്റഡിയില്‍

'അതൊരു സാധാരണ വിധിയല്ല, കെജ്‌രിവാളിന് പ്രത്യേക പരിഗണന ലഭിച്ചതായി ജനങ്ങള്‍ കരുതുന്നു'; സുപ്രീംകോടതിക്ക് എതിരെ അമിത് ഷാ