KERALA

നാക് A++, നേട്ടത്തിന്റെ നെറുകില്‍ എംജി സർവകലാശാല; അഭിമാന നിമിഷമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി

വെബ് ഡെസ്ക്

നാക് (നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രെഡിറ്റേഷന്‍ കൗണ്‍സില്‍) ഗ്രേഡിങ്ങില്‍ മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്കും എ ഡബിള്‍ പ്ലസ് (A++). ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവാണ് സര്‍വകലാശാല കൈവരിച്ച നേട്ടം പങ്കുവച്ചത്. 3.61 എന്ന ഗ്രേഡോടെയാണ് എംജി സര്‍വ്വകലാശാല സുവര്‍ണ നേട്ടത്തിലെത്തിയത്. ഇതിനു മുന്‍പ് കേരള സര്‍വകലാശാലയ്ക്കും നാക് ഗ്രേഡിങ്ങില്‍ എ ഡബിള്‍ പ്ലസ് അംഗീകാരം ലഭിച്ചിരുന്നു.

കാലിക്കറ്റ്, കുസാറ്റ്, കാലടി എന്നീ സർവകലാശാലകൾ നേടിയ എ പ്ലസും കേരള സർവ്വകലാശാല നേടിയ എ ഡബിൾ പ്ലസും നെഞ്ചേറ്റി ഉന്നതവിദ്യാഭ്യാസ വകുപ്പ് സൃഷ്ടിച്ച മികവിന്‍റെ ജൈത്രയാത്രയിലേക്കാണ് എംജിയും കുതിച്ചുയർന്നെത്തിയിരിക്കുന്നത്' മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസമേഖല സമഗ്രമായ പരിഷ്കാരങ്ങളിലൂടെയും ചിട്ടയായ ആസൂത്രണത്തോടെയുള്ള ഇടപെടലുകളിലൂടെയും ലോകസമക്ഷം മറ്റൊരു 'കേരള മോഡൽ' പണിതുയർത്തുന്നതിൻ്റെ ഏറ്റവും ഒടുവിലത്തെ മാതൃകയാണ് എംജി നേടിയ എ++. കേരള സർവ്വകലാശാലയ്ക്കു പിന്നാലെ രണ്ടാമതൊരു സർവ്വകലാശാലകൂടി കൊച്ചുകേരളത്തിൽ നിന്ന് ഇതേ ദേശീയ സുവർണ്ണാംഗീകാരത്തിലേക്ക് കുതിക്കുന്നതിനു പിന്നിൽ എൽഡിഎഫ് സർക്കാരിൻ്റെ ഇച്ഛാശക്തിയും മുൻഗണനയുമാണെന്നത് ഇന്ന് കേരളമാകെ അംഗീകരിക്കുന്നുണ്ട്.

അടിസ്ഥാനസൗകര്യ വിപുലീകരണത്തിന്റെ മേഖലയിലും അക്കാദമിക് മികവ് വർദ്ധിപ്പിക്കുന്നതിലും ഉൾപ്പെടെ എല്ലാ തലങ്ങളിലും സർക്കാരും ഉന്നതവിദ്യാഭ്യാസ വകുപ്പും കാര്യക്ഷമമായ ഇടപെടലുകളാണ് ഈ വർഷങ്ങളിൽ നടത്തിയിട്ടുള്ളത്. കേരള സർവ്വകലാശാലയിലും എംജി സർവ്വകലാശാലയിലുമെല്ലാം സെൻട്രലൈസ്ഡ് ലാബ് സൗകര്യങ്ങൾ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ചതായി ഉയർന്നതും, ഏറ്റവും മികച്ച ഫാക്കൽറ്റി സൗകര്യവും മൗലികവും സാമൂഹ്യോന്മുഖവുമായ ഗവേഷണ പ്രവർത്തനങ്ങളും, മികച്ച ഗുണമേന്മയുള്ള പ്രബന്ധങ്ങളും, ആർജ്ജിച്ച പേറ്റന്റുകളും ഒക്കെ ചേർന്നാണ് കേരളത്തിനായി എംജി സ്വന്തമാക്കിയിരിക്കുന്ന ചരിത്ര പുരസ്കാരം. നേരത്തെ, ടൈംസ് റാങ്കിംഗിൽ അഞ്ഞൂറ് ബാൻഡ് വിഡ്ത്തിൽ ഇടം പിടിക്കാനും എംജിക്ക് കഴിഞ്ഞിരുന്നു.

കഴിഞ്ഞ വർഷങ്ങളിൽ ഭൂരിപക്ഷം സർവ്വകലാശാല അധ്യാപക തസ്തികകളിലും നിയമനം നടത്താൻ കഴിഞ്ഞത് ഈ ഉയർച്ചക്ക് വഴിതെളിച്ച സുപ്രധാനഘടകമാണെന്നതും ഏറ്റവും ചാരിതാർത്ഥ്യത്തോടെ കാണുന്നു. അക്രഡിറ്റേഷനിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിക്കുന്ന മാനദണ്ഡങ്ങളിലെല്ലാം മുന്നേറ്റം നടത്താൻ മികച്ച അക്കാദമിക് നിലവാരമുള്ള അദ്ധ്യാപകർ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്ക് കടന്നുവന്നതും മികച്ച അദ്ധ്യാപകരെ റിക്രൂട്ട് ചെയ്‌തതും കാരണമായെന്നും മന്ത്രി പറഞ്ഞു.

കേരളത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ലോകാകർഷകത്വമുള്ള ഹബ്ബാക്കി മാറ്റാൻ പോകുന്ന പുതിയ ബിരുദസംവിധാനമടക്കം കരിക്കുലം പരിഷ്കരണം വിദ്യാർത്ഥികേന്ദ്രിത നടപടികൾ അടക്കമുള്ള പ്രവർത്തനങ്ങൾക്ക് എംജി സർവകലാശാലയുടെ ഈ നേട്ടം കൂടുതൽ ഊർജ്ജവും ആവേശവും നൽകുമെന്നും മന്ത്രി പറഞ്ഞു.

'പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സംവാദത്തിന് തയാർ'; ജഡ്ജിമാരുടെ ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി

കോൺഗ്രസ്-സിപിഎം സഖ്യവും ബിജെപിയും മഹുവയെ തോൽപ്പിക്കുമോ?

'സ്വേച്ഛാധിപത്യത്തിൽനിന്ന് രാജ്യത്തെ രക്ഷിക്കണം, സുപ്രീം കോടതിക്ക് നന്ദി'; ജയിൽമോചിതനായതിനു പിന്നാലെ കെജ്‌രിവാള്‍

IPL 2024|അഹമ്മദാബാദില്‍ 'ഡബിള്‍' സെഞ്ച്വറിയുമായി ഗുജറാത്ത് ടെറ്റന്‍സ്, ശകതം നേടി ഓപ്പണേഴ്‌സ് ഗില്ലും സുദര്‍ശനും

കെജ്‌രിവാൾ ജയിൽമോചിതൻ, പുറത്തിറങ്ങുന്നത് 50 ദിവസത്തിനുശേഷം; ആഹ്ളാദം പങ്കിട്ട് എഎപി പ്രവർത്തകർ