KERALA

'രാജീവ് ചന്ദ്രശേഖര്‍ വിഷമല്ല, കൊടുംവിഷം'; കേന്ദ്രമന്ത്രി വിടുവായത്തം പറയുന്നുവെന്ന് മുഖ്യമന്ത്രി

വെബ് ഡെസ്ക്

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ അധിക്ഷേപങ്ങള്‍ക്ക് വീണ്ടും കടുത്ത മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാജീവ് ചന്ദ്രശേഖര്‍ വെറും വിഷമല്ലെന്നും കൊടും വിഷമാണെന്നും വിടുവായത്തം പറയുകയാണെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. കളമശേരി സ്‌ഫോടനം നടന്ന സ്ഥലവും പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെയും സന്ദര്‍ശിച്ച ശേഷം കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജീവ് ചന്ദ്രശേഖറിന്റെ വികലമായ മനസ് കാരണമാണ് ഇത്തരം പ്രസ്താവനകൾ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും കേരളത്തിന്റേതായ തനിമ തകർക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള പ്രസ്താവനയാണ് കേന്ദ്രമന്ത്രി നടത്തിയതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. തീവ്രവാദ ഗ്രൂപ്പുകളോട് കേരള സര്‍ക്കാരിന് മൃദു സമീപനമാണെന്നും പ്രതിപക്ഷം അതിന് കൂട്ടുനില്‍ക്കുകയാണെന്നുമുള്ള കേന്ദ്രമന്ത്രിയുടെ പ്രസ്താവനയ്ക്കാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.

കളമശേരി സ്‌ഫോടനം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും സംഭവത്തിന് മറ്റെന്തെങ്കിലും മാനമുണ്ടോയെന്ന് അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുമെന്നും ഡിജിപി അടക്കം സ്ഥലത്ത് ക്യാമ്പ് ചെയ്താണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നതെന്നും അന്വേഷണം നല്ലരീതിയിലാണ് മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തിൽ മാധ്യമങ്ങൾ മാതൃകാപരമായ നിലപാട്‌ സ്വീകരിച്ചെന്നും ആരോഗ്യകരമായ നിലപാടാണ് അതെന്നും അതിന് നന്ദി രേഖപ്പെടുത്തുന്നുവെന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അപകടങ്ങൾ സംഭവിച്ചാൽ എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് യഹോവ സാക്ഷികളുടെ എല്ലാ കൂടിച്ചേരലിലും മാർഗനിർദ്ദേശങ്ങൾ നൽകാറുണ്ടെന്നും അതിനാലാണ് കൂടുതൽ അപകടം ഒഴിവാക്കാനായതെന്നു ചികിത്സയിലുള്ളവർ പറഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു. സ്‌ഫോടനത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരോട് ഡോക്ടര്‍മാരും ആശുപത്രി സംവിധാനങ്ങളും അര്‍പ്പണബോധത്തോടെയാണ് കാര്യങ്ങള്‍ നിര്‍വഹിക്കുന്നതെന്നും ചികിത്സയിലുള്ളവരുടെ ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഡല്‍ഹി മദ്യനയക്കേസ്: കെജ്‌രിവാളിനൊപ്പം ആം ആദ്മി പാര്‍ട്ടിയെയും പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് ഇഡി

'ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്ന് ബ്രിട്ടാസ് വിളിച്ചിരുന്നു'; തുറന്നുപറഞ്ഞ് തിരുവഞ്ചൂര്‍

ഇസ്രയേലിലേക്കുള്ള ആയുധങ്ങളുമായി ചെന്നൈയില്‍നിന്ന് പുറപ്പെട്ട കപ്പലിന് അനുമതി നിഷേധിച്ച് സ്പെയിന്‍

വഞ്ചനാക്കേസ്‌: 'മഞ്ഞുമ്മൽ ബോയ്സ്' നിർമാതാക്കൾക്കെതിരെയുള്ള ക്രിമിനൽ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌