ഇസ്രയേലിലേക്കുള്ള ആയുധങ്ങളുമായി ചെന്നൈയില്‍നിന്ന് പുറപ്പെട്ട കപ്പലിന് അനുമതി നിഷേധിച്ച് സ്പെയിന്‍

ഇസ്രയേലിലേക്കുള്ള ആയുധങ്ങളുമായി ചെന്നൈയില്‍നിന്ന് പുറപ്പെട്ട കപ്പലിന് അനുമതി നിഷേധിച്ച് സ്പെയിന്‍

സ്പാനിഷ് വിദേശകാര്യ മന്ത്രി ഹോസെ മാനുവല്‍ ആല്‍ബാരസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്

ചെന്നൈയില്‍നിന്ന് ഇസ്രയേലിലേക്ക്‌ ആയുധങ്ങളുമായി പോയ കപ്പലിന സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടുന്നതില്‍ അനുമതി നിഷേധിച്ച് സ്പെയിന്‍. ചെന്നൈയില്‍ നിന്ന് 27 ടണ്‍ സ്ഫോടക വസ്തുക്കളുമായി ഇസ്രയേലിലെ ഹൈഫ തുറമുഖത്തേക്കായിരുന്നു യാത്ര. കപ്പലില്‍ ഡാനിഷ് പതാക ഘടിപ്പിച്ചിരുന്നു. സ്പാനിഷ് വിദേശകാര്യ മന്ത്രി ഹോസെ മാനുവല്‍ ആല്‍ബാരസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

''ഇതാദ്യമായാണ് ഞങ്ങള്‍ ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്. ഇസ്രയേലിലേക്കുള്ള ആയുധവുമായി സ്പാനിഷ് തുറമുഖത്ത് ഒരു കപ്പലെത്തുന്നതും ആദ്യമായാണ്. ഇസ്രയേലിലേക്കുള്ള ആയുധവുമായി സ്പാനിഷ് തുറമുഖത്ത് എത്തുന്ന ഏതൊരു കപ്പലിന്റെ കാര്യത്തിലും ഇതേ നയമായിരിക്കും സ്വീകരിക്കുക. പശ്ചിമേഷ്യയ്ക്ക് ഇപ്പോള്‍ ആവശ്യം ആയുധങ്ങളല്ല, സമാധാനമാണ്,'' ഹോസെ മാനുവല്‍ പറഞ്ഞു.

കപ്പലിന്റെ വിശദവിവരങ്ങള്‍ കൈമാറാന്‍ വിദേശകാര്യ മന്ത്രി തയാറായിട്ടില്ല. എന്നാല്‍ തെക്കുകിഴക്കന്‍ തുറമുഖമായ കാർട്ടജീനയില്‍ മേയ് നങ്കൂരമിടാന്‍ മരിയാന ഡാനിക്ക എന്ന കപ്പല്‍ അനുമതി തേടിയതായി ഗതാഗത മന്ത്രി ഓസ്കാർ പ്യൂണ്ടെ അറിയിച്ചു.

ബോർക്കോം എന്നൊരു കപ്പലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി പെഡ്രൊ സാഞ്ചസിന്റെ സോഷ്യലിസ്റ്റ് വിഭാഗവും സഖ്യകക്ഷികളായ ഇടതുപക്ഷ സുമാർ സഖ്യവും തമ്മില്‍ തർക്കം നിലനില്‍ക്കെയാണ് പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്.

ഇസ്രയേലിലേക്കുള്ള ആയുധങ്ങളുമായി ചെന്നൈയില്‍നിന്ന് പുറപ്പെട്ട കപ്പലിന് അനുമതി നിഷേധിച്ച് സ്പെയിന്‍
ഭക്ഷണവും ഇന്ധനവും തീരുന്നു; റഫായിലെ ഇസ്രയേല്‍ അധിനിവേശം മാനുഷിക ദുരന്തത്തിലേക്ക് നയിക്കുമെന്ന് ലോക ഭക്ഷ്യ ഏജന്‍സി

ബോർക്കോമില്‍ ഇസ്രയേലിലേക്കുള്ള ആയുധങ്ങളാണെന്നാണ് പലസ്തീന്‍ അനുകൂലികളുടെ അവകാശവാദം. എന്നാല്‍ ചെക്ക് റിപ്പബ്ലിക്കിലേക്കുള്ള സൈനിക ഉപകരണങ്ങളാണെന്നാണ് ഗതാഗത മന്ത്രിയുടെ പക്ഷം. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിനെതിരെ വിമർശനം ഉയർത്തുന്ന യൂറോപ്യന്‍ രാജ്യങ്ങളിലൊന്നാണ് സ്പെയിന്‍. ഇസ്രയേല്‍ ആക്രമണം ആരംഭിച്ചതിന് പിന്നാലെ ആയുധ വിതരണം സ്പെയിന്‍ അവസാനിപ്പിച്ചിരുന്നു.

ഒക്ടോബർ ഏഴാം തീയതി ആരംഭിച്ച് ആക്രമണത്തില്‍ ഇതുവരെ 35,000 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണെന്നാണ് ഗാസ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

logo
The Fourth
www.thefourthnews.in